പ്രാണൻ

നമുക്കിടെപ്പെയ്യും മഴയ്‌ക്കെന്തു ചന്തം

നനഞ്ഞൊട്ടിനിൽക്കാൻ നമുക്കു പൈദാഹം

നമുക്കു കാണാനായ്‌ ജനൽച്ചില്ലിലൂടെ

നിലാവു നീട്ടുന്നൂ വിരൽതുമ്പിലൻപ്‌.

മറക്കാതിരിക്കാം, നമുക്കായി മാത്രം

വിടർന്നോരു പൂക്കൾ പരത്തും സുഗന്ധം.

വരുന്നൊരാ, മിന്നൽക്കുതിരമേലേറും

കൊടുങ്കാറ്റിനുളളിൽ നമുക്കു ചേക്കേറാം.

കഥയ്‌ക്കെന്തു ചന്തം, പറഞ്ഞുതീർക്കാതെ

വഴിപ്പാതിയിൽപോയൊരുണ്ണിക്കിനാവിൽ.

ഇലത്തുമ്പുലയ്‌ക്കും മഴയ്‌ക്കുളളിലമ്മ.

മുടിത്തുമ്പിലെണ്ണക്കൊഴുപ്പിന്റെ ഗന്ധം.

നിലാവസ്തമിച്ചു, കിളിപ്പാട്ടു കേൾപ്പൂ,

പകൽപ്പുറത്തേറി വരുന്നർക്കവേഗം.

എണീക്കാം പുതപ്പിന്നകം വിട്ടു വേഗം

നടക്കാം തിരക്കിൽ മുഖം കൊടുക്കാതെ.

പതുക്കെപ്പതുക്കെപ്പതുക്കെ നീ പോകെ

മുറുക്കെപ്പിടിക്ക പിടക്കുമെൻ

പ്രാണൻ.

Generated from archived content: poem2_mar22_06.html Author: manoj_thekkedath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here