ദുഃഖസന്ധ്യ

അടച്ചിട്ട കുടുസ്സു മുറിയിലേക്കിരച്ചു കറയുമീ-

യേകാന്തത കാർന്നു തിന്നുന്ന ജല്പനങ്ങളിൽ

മോഹഭംഗത്തിൽ തിരയുന്ന കാട്ടുവയറ-

ത്താളിയുടെ പച്ചമണമാഞ്ഞടിക്കുന്നു.

മാട്ടിറച്ചിയുടെ ഓക്കാനച്ചുവ കലർന്ന-

ദുഃഖപൂർണ്ണമായൊരു കാത്തിരിപ്പിനായ്‌,

വരിക വരിക നീ വേശ്യാവശ്യമാം

നിൻ പനിനീർ ത്രസിക്കുന്ന

പുഞ്ചിരി ചൂടി; ആഴക്കടൽത്തിര-

യാഞ്ഞടിക്കുന്ന നയനങ്ങളേന്തി;

നാശം വിതക്കുമൊരു വിധിയുടെ-

ചീഞ്ഞ നാറ്റമേറ്റിത്തളർന്ന ചുമലുമായ്‌;

ഇറക്കിവച്ച യാതനകളിൽ

നിന്നും ചീറ്റുമോർമ്മകളുമായ്‌;

അകത്തളങ്ങളിൽ അമർന്നുപോം-

അമ്മയുടെ ദീനരോദനങ്ങളാൽ

മുറിഞ്ഞ കാറ്റിന്റെ മണവുമായ്‌;

അന്യം നിർക്കുമീ സന്ധ്യാവന്ദനങ്ങളലിഞ്ഞ

തറവാട്ടുമുറ്റത്തിലോർമ്മയുടെ വാൾത്തലപ്പാലറ്റ

നഗ്നപാദങ്ങൾ പിടക്കുന്ന

മണ്ണിന്റെ ഗന്ധവുമായ്‌

വരിക വരിക നീയെൻ ദുഃഖസന്ധ്യേ.

Generated from archived content: poem2_mar30_06.html Author: mannur_baburaj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here