ചലച്ചിത്ര പ്രവർത്തകനും ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായിരുന്ന മണ്ണാറക്കയം ബേബിയുടെ ഓർമ്മയ്‌ക്കായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ രൂപം നൽകിയ സ്‌മാരക ട്രസ്‌റ്റിന്റെ ആദ്യ അവാർഡുകളിലൊന്ന് പ്രശസ്‌ത കഥാകൃത്തും നോവലിസ്‌റ്റും പത്രപ്രവർത്തകനുമായ – ഇപ്പോൾ പുഴ.കോമിന്റെ എഡിറ്ററുമായ എം.കെചന്ദ്രശേഖരന് ലഭിച്ചിരിക്കുന്നു. ചലച്ചിത്രരംഗത്തെ സാഹിത്യവിഭാഗത്തിനാണ് അവാർഡ്. ക്രിട്ടിക്‌സ് വേൾഡ് മാസികയിലെഴുതിയ ‘തർക്കോവ്‌സ്‌കി അധികാരവർഗ്ഗത്തോട് എന്നും കലഹിച്ച് നിന്ന പ്രതിഭ’ എന്ന ലേഖനത്തിനാണ് ചന്ദ്രശേഖരന് അവാർഡ് ലഭിച്ചത്. ഈ ലേഖനം ഇപ്പോൾ എച്ച് ആൻഡ് സി പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കിയ എം.കെ. ചന്ദ്രശേഖരന്റെ ‘ലോകസിനിമഃ കാലത്തോട് കലഹിച്ച പ്രതിഭകൾ’ എന്ന ലോകക്ലാസിക്കുകളിലെ പ്രതിഭാധനരുടെ സിനിമകളെക്കുറിച്ചുള്ള പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മണ്ണാർക്കയം ബേബി സ്‌മാരക ട്രസ്‌റ്റിന്റെ അവാർഡുകൾ നേടിയ മറ്റ് പ്രതിഭാധനർ ഒ.എൻ.വി. കുറുപ്പ് (ഗാനരചനഃ പഴശിരാജ), രഞ്ഞ്‌ജിത് (തിരക്കഥഃ പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ), ജി.പി.രാമചന്ദ്രൻ (സിനിമാ പഠനഗ്രന്ഥത്തിന്റെ രചയിതാവ്), ജിസെൻ പോൾ (പോസ്‌റ്റർ ഡിസൈനർ – നീലത്താമര) എന്നിവരാണ്. പതിനായിരത്തി ഒന്ന് രൂപയും ശില്‌പവും അടങ്ങുന്ന അവാർഡ് അടുത്ത് തന്നെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
Generated from archived content: news1_dec11_10.html Author: mannarakkayam_bebysmraka