കൂട്‌ വിട്ടുപോകുന്ന കിളി

അവൻ പറഞ്ഞു

നീയിട്ട മോതിരം

ഞാനൂരി വയ്‌ക്കുന്നു

തീ പിടിച്ച സന്ധ്യയിൽ

ആൾക്കൂട്ടമദ്ധ്യേ കുടുക്കായ

ആചാരമാലയും

ഞാനൂരി വയ്‌ക്കുന്നു.

ഇതെന്റെ വിരലിലും

നെഞ്ചിലും മുറിവ്‌ വീഴ്‌ത്തുന്നു.

മുദ്ര കൊണ്ടല്ല

ഹൃദയാലിംഗനം കൊണ്ടാണ്‌

ബന്ധങ്ങൾ ദൃഢമാകേണ്ടത്‌.

അടുക്കാത്ത ഹൃദയങ്ങൾക്ക്‌

മുദ്രകൾ അലങ്കാരം.

സീമന്തരേഖയിലെ സിന്ദൂരം

നീ മായ്‌ച്ചു കളയുക.

അത്‌ തടവിന്റെ

ചിഹ്നമാകുന്നു

വായ്‌ക്കുരവയിൽ കെട്ടിയ

മഞ്ഞച്ചരടും

നീ പൊട്ടിച്ചുകളയുക

നീ അടിമയാകരുത്‌.

ഇനി ഇണകളില്ല

ഉളളത്‌

ഇരകളോ

തുണകളോ

ഇനി മണിയറയില്ല

ഉളളത്‌

മദയറ.

അറിയുക, മണ്ഡപങ്ങൾ കൂടുതൽ

സ്വാതന്ത്ര്യമാണ്‌ അനുവദിക്കുന്നത്‌.

ആണിന്‌ പെണ്ണിലും

പെണ്ണിന്‌ ആണിലും

പക്ഷേ, നാം കെട്ടും മൂട്ടിലെ

നാല്‌ക്കാലികളാകുന്നതെന്ത്‌?

ഇനി പുതുപ്പിറവിയുടെ നരകവാതിലിൽ

മുദ്രവയ്‌ക്കുക.

ഈ നരകഭൂമിയിൽ പിറന്ന പാപത്തിന്‌

പാപിയാകാതെ വാഴ്‌ക.

Generated from archived content: poem2_sept21_05.html Author: mani_k_chenthappuru

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here