കൂട്ടുകാരാ-
കൂട്ടിമുട്ടുന്ന നേരത്ത്
വീട്ടുകാര്യം
തിരക്കായ്‌ക.
വീടേ വിസ്‌മൃതം
ആരോ നയിക്കുമ-
ശാന്തമാം യാത്രയിൽ
വഴിയമ്പലം.
നഗര ലോഡ്‌ജിൽ
മദ്യശാലയിൽ
ജീവിത നരകഭൂപടം
കണ്ടിരിക്കുമ്പോൾ
അറിവു,യേതോ മുടിഞ്ഞ
നേരത്ത് നിലതെറ്റി
ജീവിത ചെളിക്കുണ്ടിൽ
വീണ് നീറുവോർ നമ്മൾ.
ഇപ്രപഞ്ചത്തിന്റെ
ഏതു കോണിൽ
നിന്റെ എന്റെയും
നൈമിഷികാനന്ദം?
ഊട്ടുംവരെ
ഒപ്പമുറങ്ങുന്നവൾ
ഒക്കെ നാട്യം, പര-
പ്രേമമേ കാലത്തെ വെല്ലാൻ.
കൂട്ടുകാരാ-
കേൾക്കായ്‌ക പിൻവിളികൾ
നോക്കൂ, വഴിവിളക്കൊക്കെയും
കെട്ടു പോകുന്നു.
തിരപോലെ കൂരിരുൾ
കയറവെ നമ്മളീ-
തടവ് പാളയം
ചാടിക്കടക്കണം.
ഇനി പിച്ചവച്ചെത്തും
പിഞ്ചുകാൽ വയ്‌പിനായ്
വഴിവിളക്കായ് നിന്ന്
എരിയണം നാമിനി!
Generated from archived content: poem2_mar16.html Author: mani_k_chenthappuru