യാചകന്റെ ദിനാന്ത്യകുറിപ്പ്

ഇന്ന് പകല്‍ ബസ് സ്റ്റാന്റിന്റെ മൂലയില്‍
മൂലക്കുരുവിന്റെ നോട്ടിസ് ഒട്ടിച്ച തൂണിന്‍ചോട്ടില്‍
പൊട്ടിപൊളിഞ്ഞ തറയിലിരുന്നു തെണ്ടി .

ചുറ്റും കുട്ടികളും പട്ടികളും പശുക്കളും
മൂത്രപുരയ്ക്ക് മുന്നിലെ മതിലിലെ
സിനിമ പോസ്റ്ററില്‍ മാത്രം മുള്ളുന്നവരും..

അഞ്ചിന്റെ ‘സെന്റ് തോമയ്ക്ക്’ നേരം തെറ്റി
വന്നിറങ്ങിയ ഒരു പുതുപ്പണക്കാരന്‍
മുഷിഞ്ഞ ഒരഞ്ചുരൂപ നോട്ടു തന്നു.

ചിരിച്ചുകൊണ്ട് ‘നല്ലത് വരട്ടെ’ എന്ന് ഞാനും പറഞ്ഞു.

വില കൂടിയ മണവുമായി അയാള്‍ പോയപ്പോള്‍
‘കൊണ്ട് പോയി തിന്നെടാ തെണ്ടി’ എന്നെഴുതിയ നോട്ടില്‍
നിറം കെട്ട ഗാന്ധി മോണ കാട്ടി ചിരിച്ചു.

ഇഴഞ്ഞിഴഞ്ഞു പതിവ് കിടപ്പറയായ
അമല റ്റെക്‌സ്‌റ്റൈല്‍സിന്റെ തിണ്ണയിലേക്ക് പോകും വഴി
ആ നോട്ടു കുരിശും തൊട്ടിയിലെ ഭാണ്ടാരത്തിലിട്ടു.

വെള്ളി വെട്ടം നിറഞ്ഞ ചില്ലുകൂട്ടില്‍
മാതാവിന്റെ ഒക്കത്തിരുന്നു എന്തിനോ
ഉണ്ണി യേശു എന്നെ നോക്കി ചിരിച്ചു.
ചിലപ്പോള്‍
‘ നല്ലത് വരട്ടെയെന്നു പറയുന്നതാകാം.’

Generated from archived content: poem9_oct7_14.html Author: maneesh_moozhiyil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here