വൃദ്ധസദനം

ഉമ്മറത്ത്‌ ആരോ വന്നിട്ടുണ്ട്‌

അച്‌ഛനാവാം-

കൈയിലൊരു കളിപ്പാട്ടപ്പൊതിയുമായ്‌….

കൂട്ടുകാരനാവാം-

ചുണ്ടിലൊരു കളളച്ചിരിയുമായ്‌.

പോസ്‌റ്റ്‌മാനാവാം-

സഞ്ചിയിലൊരു അപ്പോയ്‌ന്റ്‌മെന്റ്‌ ഓർഡറുമായ്‌.

കതകിലാരൊ മുട്ടുന്നുണ്ട്‌

അമ്മയാവാം-

മാറിൽ മുലപ്പാൽ വിങ്ങലുമായ്‌.

പെങ്ങളാവാം-

കൈയിലൊരു കപ്പു ചായയുമായ്‌.

ഭാര്യയാവാം-

മുടിയിലീരിഴത്തോർത്തിന്റെ തണുപ്പുമായ്‌.

ആരോ ജാലകം മൃദുവായ്‌ തട്ടുന്നുണ്ട്‌

കാറ്റാവാം-

പുലരിയുടെ തണുത്ത പാൽമൊന്ത

മുഖത്തുമുട്ടിക്കാൻ

മഴയാവാം-

മെലിഞ്ഞ വിരലുകൾ കൊണ്ട്‌

ആകാശം മറച്ചുപിടിച്ച്‌….

ഓ.. ഇല്ല ഇല്ല.

ആരുമില്ല.

ആരുമല്ല.

നഴ്‌സ്‌ തന്ന ഉറക്കഗുളിക

കൂടുതലായതു കൊണ്ടാവും-

ഉറക്കത്തിന്റെ നരച്ചു കീറിയ പുതപ്പിനെ

നിലാവെന്നു വൃഥാ നിനച്ചു.

നഗരരാത്രിയെ

വെയിൽത്തൊടിയെന്ന്‌-

ചുവരിലെ ഘടികാരനടപ്പിനെ

ഹൃദയമിടിപ്പെന്ന്‌-

Generated from archived content: poem2_dec1.html Author: mahendar_i

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here