ഒരു കൊച്ചു റെയിൽവേ സ്‌റ്റേഷൻ.
അധികം വണ്ടികൾ വന്നുപോകാത്ത
ചായ, കാപ്പിക്കാരുടെ ബഹളങ്ങളില്ലാത്ത
ചെറിയ സ്‌റ്റേഷൻ.
ഒരിക്കലും കൂട്ടിമുട്ടാത്ത
ബലാബല ചിന്തകൾ, പാളങ്ങൾ.
കാത്തിരിപ്പുകാരാരുമില്ലാതെ
കൊഴിഞ്ഞ ഇലകൾ മാത്രം കൂട്ടിനുളള
ഒരു സിമെന്റു ബെഞ്ച്.
അലറിക്കുതിച്ച് വണ്ടി വന്നുപോകുന്നേരം
ഇത്തിരി അഹങ്കാരം.
പിന്നെ വീണ്ടും അവജ്‌ഞ്ഞയുടെ മുറുക്കിത്തുപ്പലുകളും
മടുപ്പിന്റെ വിസർജ്ജനങ്ങളും പേറി
മലർന്നു കിടക്കുന്നു.
ഉടലാകെ ഞെരിച്ചമർത്തി കടന്നുവരുന്ന (പോകുന്ന)
ലോഹചുംബനങ്ങളും കാത്ത്.
Generated from archived content: poem-mar25.html Author: mahendar_i