ലോക സിനിമ(15)സ്ലീപ്പിംഗ് ബ്യൂട്ടി ( 1959 ) – വാള്‍ട്ട് ഡിസ്നി

പ്രശസ്തമായൊരു നാടോടിക്കഥയില്‍ നിന്നും വികസിപ്പിച്ചെടുത്ത ഈ സിനിമ വാള്‍ട്ട് ഡിസ്നിയുടെ അവസാനത്തെ ആനിമേഷന്‍ സിനിമയാണ്. 75 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഈ ചിത്രം ‘ സൂപ്പര്‍ ടെക്നിരാമ – 70 – ല്‍ നിര്‍മ്മിച്ചതാണ് .

അറോറ രാജകുമാരിയുടെ മത സ്വീകരണച്ചടങ്ങില്‍ ദേവതകളായ ഫ്ലോറയും മെറിവെതറും ഫാനയും അവള്‍ക്കു മുമ്പില്‍ വന്ന് സൗന്ദര്യ ഗീതങ്ങള്‍ സമ്മാനിക്കുന്നു. ‘ മലേഫിഷ്യന്റ്’ എന്ന ദുര്‍ദേവത അവിടെ എത്തി ഈ ചടങ്ങില്‍ തന്നെ ക്ഷണിക്കാത്തതിനു രാജകുമാരിയെ ശപിക്കുന്നു. 16 വയസ്സെത്തുമ്പോള്‍ സ്പിന്നിംഗ് വീലില്‍ സ്പര്‍ശിക്കുന്ന നിമിഷം മരിച്ചു പോകും- ഇതായിരുന്നു ശാപം. രാജകുമാരിക്ക് അതുവരെ അനുഗ്രഹം കൊടുക്കാതെ ‘ മെറിവെതര്‍’ ശാപമോക്ഷത്തിനുള്ള അനുഗ്രഹം നല്‍കുന്നു. ‘ രാജകുമാരി സ്പിന്നിംഗ് വീലില്‍ സ്പര്‍ശിച്ചാല്‍ മരിക്കില്ല!മയങ്ങുകയേ ഉള്ളു. അതേ സമയം എപ്പോള്‍ കാമുകനായ രാജകുമാരന്‍ ചുംബിക്കുന്നുവോ അപ്പോള്‍ ഉണരും’

16 വയസ്സ് വരെ തങ്ങളോടൊപ്പം കാട്ടില്‍ ഒളിച്ച് താമസിപ്പിക്കുന്നതിനു വേണ്ടി വനദേവതകള്‍ രാജകുമാരിയെ കൊണ്ടു പോകുന്നു. ദുര്‍ദേവത രാജകുമാരി ഒളിച്ചു താമസിക്കുന്നയിടം കണ്ടെത്താനുള്ള ശ്രമവും നടക്കുന്നു. ‘ റാവന്‍’ പക്ഷിയുടെ ചാരവൃത്തിയിലൂടെ ദുര്‍ദേവത കൃത്യം 16 -ആം വയസ്സില്‍ രാജകുമാരിയെ കണ്ടെത്തുന്നു. അവളെ വശീകരിച്ച് കൊട്ടാരത്തിലെ മുകളിലുള്ള സ്പിന്നിംഗ് വീലിനടുത്തേക്ക് എത്തിക്കുന്നു. കൗതുകം പൂണ്ട് സ്പിന്നിംഗ് വീലില്‍ സ്പര്‍ശിക്കുന്ന സമയം രാജകുമാരി നീണ്ട മയക്കത്തിലേക്ക് വഴുതി വീഴുന്നു.

ദുര്‍ദേവതയുടെ തടവറയില്‍ കഴിഞ്ഞ ഫിലിപ്പ് രാജകുമാരന്‍ സദ്ദേവതയുടെ ശക്തിയാല്‍ ഡ്രാഗണായി മാറി മലേഫിഷ്യനിനെ വധിച്ച് രാജകുമാരിയുടെ അടുക്കലെത്തി ചുംബിച്ചുണര്‍ത്തുന്നു. സെല്‍ പേപ്പറില്‍ കൈകൊണ്ട് പെയ്ന്റ് ചെയ്യുന്ന ആനിമേഷന്‍ രീതിയായിരുന്നു അതുവരെ അവലംബിച്ചിരുന്നത്. ആരീതിയില്‍ ആനിമേഷന്‍ നടത്തിയ അവസാനചിത്രമാ‍ണ് സ്ലീപ്പിംഗ് ബ്യൂട്ടി. Xerograph ലൂടെ കടലാസില്‍ വര‍ക്കുന്ന ചിത്രങ്ങളെല്ലാം സാങ്കേതികതയുടെ മികവില്‍ സെല്ലുലോയ്ഡിലേക്ക് മാറ്റുന്ന സമ്പ്രദായമാണ് പിന്നീട് സ്വീകരിച്ചിട്ടുള്ളത്. ചിത്രീകരണത്തിന് മുമ്പ് നടീനടന്മാര്‍ തന്നെ വന്ന് മോഡലുകളായി മാറി ( Live Action) കഥാപാത്രങ്ങളായി മാറുകയാണ് പതിവ്. ചിത്രകാരന്മാര്‍ അവയെ പിന്നീട് വരക്കുന്നു.

കാര്‍ട്ടൂണ്‍ ആനിമേഷന്‍ സിനിമകള്‍ക്ക് തുടക്കം കുറിച്ച പ്രശസ്തനായ അമേരിക്കന്‍ ചലചിത്രകാരനാണ് ( സംവിധാനം, രചന, ചിത്രരചന ) വാള്‍ട്ട് ഡിസ്നി. വാള്‍ട്ട് ഡിസ്നി കമ്പനിയുടെ സ്ഥാപകനാണ് . 1901 ഡിസംബര്‍ 5 – ന് ചിക്കാഗോയില്‍ കുടിയേറിപ്പാര്‍ത്ത ഐറിഷ് വംശജരുടെ കുടുംബത്തിലാണ് ജനനം. മുഴുവന്‍ പേര്‍ വാള്‍ട്ടര്‍ ഏലിയാസ് ഡിസ്നി.

കാന്‍സാസ് സിറ്റിയില്‍ പഠിക്കുന്ന കാലത്ത് പരിചയപ്പെട്ട വാള്‍ട്ടര്‍ ഡിഫറാണ് സിനിമയിലേക്ക് പ്രചോദനം നല്‍കിയത്. ചിത്രകലാപഠനം അക്കാലത്തേ തുടങ്ങിയിരുന്നു. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ചിക്കാഗോ ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവ് വേളകളില്‍ കാര്‍ട്ടൂണ്‍ രചന നടത്തുമായിരുന്നു. 16- മത്തെ വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്നെങ്കിലും പ്രായപൂര്‍ത്തി തികയാത്തതിനാല്‍ മടക്കി വിട്ടു. പിന്നീട് റെഡ്ക്രോസ് ആംബുലന്‍സിന്റെ ഡ്രൈവറായി ഫ്രാന്‍സിലേക്കു തിരിച്ചു. 1919 ല്‍ നാട്ടില്‍ നിന്ന് മടങ്ങി വന്ന് പെസ്മിന്‍ റൂബിള്‍ ആര്‍ട്ട് സ്റ്റുഡിയോയില്‍ പരസ്യചിത്രകാരനായി ജോലി നോക്കി. പിന്നീട് ഐവര്‍ക്സ് ഡിസ്നി കൊമേഴ്സിയന്‍ ആര്‍ട്ടിസ്റ്റ് പരസ്യക്കമ്പനി തുടങ്ങി. ക്രമേണ ആനിമേഷന്‍ രംഗത്തേക്ക് തിരിഞ്ഞു. സെല്‍ ആനിമേഷന്‍ ആവിഷ്ക്കരിച്ച് അദൃശ്യ കാര്‍ട്ടൂണ്‍ ചിത്രം ‘ ലോഫ് ഓഗ്രാംസ് ‘ നിര്‍മ്മിച്ചു. അത് വിജയമായതോടെ സ്വന്തം സ്റ്റുഡിയോ തുടങ്ങി. പക്ഷെ നഷ്ടക്കച്ചവടമായി മാറിയപ്പോള്‍ ഹോളിവുഡ്ഡിലേക്ക് പോയി. സഹോദരനോടൊപ്പം ചേര്‍ന്ന് കാര്‍ട്ടൂണ്‍ സ്റ്റുഡിയോ തുടങ്ങി. ‘ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്’ നിര്‍മ്മിച്ച് വന്‍ വിജയമായി മാറി.

ഫെലിക്സ് എന്ന പൂച്ചക്കുട്ടി, ഓസ്വാള്‍ഡ് എന്ന മുയല്‍ -ഡിസ്നിയുടെ സംഭാവനകളാണ്. പക്ഷെ കോപ്പിറൈറ്റ് പ്രശ്നത്തില്‍ യൂണിവേഴ്സല്‍ കമ്പനിക്ക് ഉടമസ്ഥാവകാശം കൊടുക്കേണ്ടി വന്നു. അതോടെ തന്റേത് മാത്രമായ ഒരു സ്റ്റുഡിയോ തുടങ്ങി.

‘മിക്കി മൗസ്’ എന്ന കഥാപാത്ര സൃഷ്ടിയിലൂടെ ചിര പ്രതിഷ്ഠ നേടുയ പ്ലെയിന്‍ ക്രേസി എന്ന നിശ്ശബ്ദ ചിത്രത്തിലാണ് മിക്കി മൗസിന്റെ അരങ്ങേറ്റം. ശബ്ദചിത്രങ്ങളായ ‘ സ്റ്റീംബോട്ട് വില്ലി, സില്ലിസിംഫണീസ്, ഇവയും പ്രശസ്തങ്ങളായി. 3 സ്ട്രിപ്പ് ടെക്നിക്കളറില്‍ സാങ്കേതികമായി പുനര്‍ നിര്‍മ്മിക്കപ്പെട്ട ഫ്ലവേഴ്സ് ആന്‍ഡ് ട്രീസ് ചിത്രത്തിലൂടെ മികച്ച കാര്‍ട്ടൂണ്‍ ഷോര്‍ട്ട് ഫിലിമിനുള്ള ഓസ്ക്കാര്‍ അവാര്‍ഡ് നേടി. 1933 -ല്‍ പുറത്തിറങ്ങിയ ‘ ത്രി ലിറ്റില്‍ പിഗ്സ്’ തീയേറ്ററുകളില്‍ ചരിത്രവിജയം നേടി. അതിലെ പാട്ടുകള്‍ പ്രശസ്തമാകുകയും ചെയ്തു.

മിക്കിമൗസിന് 1932 -ല്‍ പ്രത്യേക ഓസ്ക്കാര്‍ പുരസ്ക്കാരം ലഭിച്ചു. ‘ ഡൊണാള്‍ഡ് ഡെക്ക് , ഗൂഫി, ഫ്ലൂട്ടോ ഇവയും പ്രശസ്തങ്ങളാണ്. മുഴുനീള ഫീച്ചര്‍ ഫിലിമുകള്‍- ‘ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്, പീറ്റര്‍ പാന്‍, സിന്‍ഡ്രല്ല മുതലായവ പ്രശസ്തങ്ങളാണ്. ലൈവ് ആക്ഷന്‍ ചിതമായ ട്രഷര്‍ ഐലന്റ് 1950 -ല്‍ പുറത്തിറങ്ങി. പിന്നീട് അമ്യൂസ്മെന്റ് പാര്‍ക്കുകളുടെ നിര്‍മ്മാണരംഗത്തേക്ക് കടന്നു. 1955 -ല്‍ ഡിസ്നിലാന്റ് സ്ഥാപിച്ച് പ്രശസ്തിയാര്‍ജ്ജിച്ചു. പ്രതിദിന ടെലിവിഷന്‍ പരിപാടി – മിക്കി മൗസ്ക്ലബ്ബ് ആരംഭിച്ചു. മേരി പോപ്പിന്‍സ് ഹിറ്റ് ലിസ്റ്റില്‍ ഇടം നേടി. 1967 -ല്‍ പുറത്തിറങ്ങിയ ജംഗിള്‍ ബുക്ക്, ദ ഹാപ്പിയസ്റ്റ് മില്യണര്‍ ഇവയാണ് അവസാനചിത്രങ്ങള്‍. ലോകത്തേറ്റവും കൂടുതല്‍ അന്തര്‍ദേശീയ പുരസ്ക്കാരങ്ങള്‍ ലഭിച്ച ചലചിത്രകാരന്‍ വാള്‍ട്ട് ഡിസ്നിയാണ്. 26 അവാര്‍ഡുകള്‍, 7 എമ്മി അവാര്‍ഡുകള്‍, ഇര്‍വിംഗ് താല്‍ബര്‍ഗ് അവാര്‍ഡ് ഇവ ചിലത് മാത്രം. വിവിധരാജ്യങ്ങളില്‍ ഡിസ്നിലാന്റ്, വാള്‍ട്ട് ഡിസ്നി വേള്‍ഡ് റിസോര്‍ട്ട് ഇവ സ്ഥാപിച്ചു.

1966 ഡിസംബറില്‍ കാലിഫോര്‍ണിയയിലെ ബര്‍ബാഗില്‍ വച്ച് ശ്വാസകോശാ‍ര്‍ബുദം ബാധിച്ച് മരിച്ചു.

Generated from archived content: cinema1_aug25_12.html Author: m_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here