ലോക സിനിമ :റോം- ഓപ്പണ്‍ സിറ്റി. (1945) റോബര്‍ട്ടോ റോസല്ലിനി

ഇറ്റലിയിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് സിനിമയായിട്ടാണ് ‘റോം ഓപ്പണ്‍ സിറ്റി’ കൊണ്ടാടപ്പെടുന്നത്. ജര്‍മ്മന്‍ അധിനിവേശത്തിനെതിരെ ഇറ്റാലിയന്‍ ദേശീയ വാദിയായ മാന്‍ഫ്രിഡിയെന്ന പ്രതിരോധപ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം നടക്കുന്നു. ജര്‍മ്മനിയുമായി ഇറ്റലി ഒപ്പുവച്ചത് രാജ്യത്തെ ജര്‍മ്മനിയുടെ കീഴിലാക്കുമെന്ന ഭയമാണ് പ്രക്ഷോഭത്തിനാധാരം.

രഹസ്യപ്പോലീസായ ഗസ്റ്റപ്പോയില്‍ നിന്ന് രക്ഷപ്പെടാനായി സുഹൃത്തായ ഫ്രാന്‍സികോയുടെ വീട്ടില്‍ മാന്‍ഫ്രിഡി അഭയം തേടിയത് ഫ്രാന്‍സികോയ്ക്ക് വിനയായി മാറുന്നു. അയാളെ രഹസ്യപ്പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോകുമ്പോള്‍ പോലീസ് ട്രക്കിനു പിന്നാലെ ഗര്‍ഭിണിയായ അയാളുടെ ഭാര്യ കരഞ്ഞു കൊണ്ടു വരുമ്പോള്‍ – അവരെ പോലീസ് നിര്‍ദ്ദയം വെടി വച്ചു വീഴ്ത്തുന്നു. ഇതിനിടയില്‍ തന്റെ കാമുകിയുടെ ചതിയാല്‍ മാന്‍ഫ്രിഡി ഒറ്റിക്കൊടുക്കപ്പെട്ട് , അയാള്‍ കൊല്ലപ്പെടുന്നു. അയാളെ സഹായിച്ചിരുന്ന ഡോണ്‍സിട്രൊ എന്ന പുരോഹിതനും കൊല്ലപ്പെടുന്നു. പിന്നീട് സിനിമയിലെ ദൃശ്യങ്ങള്‍ പുതിയ തലമുറയിലെ കുട്ടികളെയാണ് കാണിക്കുന്നത്. ഇറ്റലിയില്‍ പുതിയൊരു സൂര്യോദയം ഇവരിലൂടെ കാണാനാവും എന്ന പ്രത്യാശയിന്മേല്‍ സിനിമ അവസാനിക്കുന്നു. ഫിക്ഷനും ഡോക്യുമെന്ററിയും ഇടകലര്‍ന്ന ഒരാവിഷ്ക്കാര രീതിയാണ് ചിത്രീകരണത്തിനായി തിരെഞ്ഞെടുത്തത് പക്ഷെ, ഈ സിനിമ റോബര്‍ട്ടോ റോസല്ലിനിയെ സംബന്ധിച്ചിടത്തോലം പൊള്ളുന്ന ഒരോര്‍മ്മയാണ് സമ്മാനിച്ചത്.

നാസി സൈന്യം സ്റ്റുഡിയോകളെല്ലാം നശിപ്പിച്ചതിനാല്‍ സിനിമയുടെ ഷൂട്ടിംഗ് യഥാര്‍ത്ഥ ലൊക്കേഷനുകളിലേക്ക് മാറ്റേണ്ടി വന്നു . ഒരു നല്ല ക്യാമറ പോലും ഷൂട്ടിംഗിനു ഉപയോഗിക്കാന്‍ പറ്റിയില്ല എന്നതാണ് വാസ്തവം. സാമ്പത്തികമായ ബുദ്ധിമുട്ടുകളും റോസല്ലിനിയെ അലട്ടിയിരുന്നു. തങ്ങളുടെ വിലയേറിയ വസ്ത്രങ്ങള്‍ വരെ വില്‍ക്കേണ്ടി വന്ന അവസ്ഥ വന്നു ചേര്‍ന്നു. റോസല്ലിനിയുടെ ക്ലേശങ്ങള്‍ എത്രമാത്രമായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളു. ശരിക്കും പറഞ്ഞാല്‍ ഇറ്റലിയിലെ ആദ്യത്തെ നിയോറിയലിസ്റ്റിക് സിനിമയുടെ ഷൂട്ടിംഗ് പോലും ഒരു നിയോ റിയലിസ്റ്റിക് സിനിമയുടെ അനുഭവമായി മാറി.

1906 മെയ് 8 ന് റോമിലാണ് റോസല്ലിനിയുടെ ജനനം. ഹൃസ്വ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന പിതാവിന്റെ പാത പിന്‍ തുടര്‍ന്നു സിനിമാരംഗത്തേക്ക് വന്ന റോസല്ലിനിയും ഹൃസ്വ ചിത്രങ്ങളാണ് നിര്‍മ്മിച്ചത്. 1936 ല്‍ പുറത്തിറങ്ങിയ ‘ ഡാഫ്നോ’ ആണ് ആദ്യ ചിത്രം.

ഒളിക്യാമറകളുപയോഗിച്ചാണ് റോം ഓപ്പണ്‍ സിറ്റി’ ചിത്രീകരിച്ചത്. ‘ പാട്രിലോജി’ എന്നറിയപ്പെടുന്ന റോം ഓപ്പണ്‍ സിറ്റിയെ തുടര്‍ന്നുള്ള മറ്റ് ചിത്രങ്ങള്‍ പൈസാന്‍ (1946 ) ജര്‍മ്മനി ഇയര്‍ സീറോ (1947) ഇവയാണ് മതവിരോധം പ്രകടിപ്പിക്കുന്നുവെന്ന പേരില്‍ ഏറെ വിമര്‍ശനം പിടിച്ചു പറ്റിയതാണ് ‘ ദ മിറാക്കിള്‍’ എന്ന ചിത്രം . മത ഭീകരതയും അവരുടെ ആത്മീയമായ പൊള്ളത്തരങ്ങളും വിമര്‍ശിക്കുന്ന ചിത്രങ്ങളാണ് ‘ സ്ട്രോം ബോളി’ ‘ ദ ലിറ്റില്‍ ഫ്ലവേഴ്സ് ഓഫ് സെന്റ് ഫ്രാന്‍സിസ്’ എന്നി ചിത്രങ്ങള്‍. റോം ഓപ്പണ്‍ സിറ്റി 46 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി തിരെഞ്ഞെടുക്കപ്പെട്ടു.

50 ലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തതില്‍ മിക്കതിനും തിരക്കഥ എഴുതിയിട്ടുണ്ട്. ഓറിയന്റല്‍ എക്സ്പ്രസ്സ് എന്ന ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിച്ചതും റോസില്ലിനിയയായിരുന്നു.
1976 ല്‍ നിര്‍മ്മിച്ച ‘ എ ഏയ്ജ് ഓഫ് ദ മെഡിസിന്‍’ ആണ് അവസാന ചിത്രം. ചില സിനിമകളില്‍ നായികയായി വന്നത് പ്രശസ്ത നടികൂടിയായ അദ്ദേഹത്തിന്റെ ഭാര്യ ഇന്‍ഗ്രീഡ് ബെര്‍ഗ്മാനായിരുന്നു അവരുടെ മകള്‍ ഇസബല്ല റോസ്സിലിനിയും നടിയായിരുന്നു. മതവിദ്വേഷം പരത്തുന്നു എന്ന ആരോപണം നേരിട്ട റോസല്ലിനി ഒരേസമയം ഭരണകൂടത്തിന്റേയും മത മേലധികാരികളുടെയും വിദ്വേഷങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ, ഇറ്റലിയിലെ ആദ്യത്തെ നിയോറിയലിസ്റ്റിക് ഫിലിം മേക്കര്‍ എന്ന നിലയില്‍ അദ്ദേഹം ഓര്‍മ്മിക്കപ്പെടും.

1977 ജൂണ്‍ മാസത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം.

Generated from archived content: cartoon1_may02_12.html Author: m_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English