നിശബ്ദതാഴ്വരയുടെ ഭൂമി ശാസ്ത്രവും കൂട്ടായ്മയുടെ വിജയവും

കുന്തിപ്പുഴ, ഭവാനിപ്പുഴ എന്നീ രണ്ടു സുപ്രസിദ്ധ നദികളുടെ താഴ്വാരങ്ങളാ‍ണ് സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ മേല്‍ഭാഗം . കേരളത്തിലെ നദികളില്‍ കിഴക്കോട്ട് ഒഴുകുന്ന മൂ‍ന്നെണ്ണത്തില്‍ ഒന്നായ ‘ ഭവാനി’ നീലഗിരി മലയുടെ തെക്കെ പടിഞ്ഞാറു കോണില്‍ നിന്നു തുടങ്ങി ഇടുങ്ങിയ ഒരു താഴ്വാരത്തിലൂടേ തെക്കോട്ടു ഒഴുകി അട്ടപ്പാടിയുടെ പടിഞ്ഞാറെ അതിരില്‍ മുക്കാലിക്ക് അടുത്ത് വച്ച് വടക്കു കിഴക്കോട്ട് ഒഴുകുന്നു. മുക്കാലിയിലെത്തിയ ശേഷം ഭവാനിയുടെ ഗതിമാറ്റം നമ്മെ വിസ്മയിപ്പിക്കും. കാരണം ഒഴുകി വരുന്ന ഭവാനി ‘എല്‍’ രൂപത്തില്‍ തിരിഞ്ഞാണ് ഇവിടെ നിന്നും യാത്ര തുടരുന്നത്. ഇതിനു പകരം 150 മീറ്റര്‍ കൂടി നെടുകെ ഒഴുകിയിരുന്നെങ്കില്‍ ചരിത്രം മറ്റൊന്നാകുമായിരുന്നു. ഭവാനിയും പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലില്‍ പതിച്ചേനെ. കാവേരി നദി ശുഷ്ക്കമായേനെ. (കാവേരിയുടെ പ്രധാന പോഷകനദിയാണ് ഭാവാനി )

കുന്തിപ്പുഴയുടെ ഉത്ഭവം സൈലന്റ് വാലിയുടെ കോയില്‍പ്പാറ ( കോവില്‍പ്പാറ) പ്രദേശത്തുനിന്നുമാണ്. കേരള അതിര്‍ത്തിയിലൂടെ പടിഞ്ഞാറോട്ട് ഒഴുകി തൂതപ്പുഴയില്‍ ലയിക്കുന്ന കുന്തിയുടെ താഴ്വാരമാണ് ഈ താഴ്വരയുടെ പടിഞ്ഞാറ് ഭാഗം. സമുദ്ര നിരപ്പില്‍ നിന്നും രണ്ടായിരം മീറ്റര്‍ ഉയരത്തില്‍ 22 കി. മീ അധികം നീളത്തില്‍ ഒട്ടും ചരിവുകളില്ലാത്ത ഉപപീഠഭൂമി പ്രദേശമെത്രെ കുന്തിയുടെ താഴവാരം. യഥാര്‍ത്ഥത്തില്‍ സൈലന്റ് വാലി താഴ്വരകളെ നിലനിര്‍ത്തിയതും പ്രസിദ്ധമാക്കിയതും കുന്തിയുടെ താഴ്വാരങ്ങളാണ്. അറുപതു ചതുരശ്ര കി. മീ വിസൃതിയുള്ള വനാവൃതമായ ഈ പ്രദേശത്തിന്റെ ഭൂപ്രകൃതി പ്രത്യേകതകളാണ് സൈലന്റു വാലി കാടുകളുടെ പ്രത്യേക ജൈവ സമ്പന്നതക്കു കാരണം.

കുന്തിപ്പുഴയുടെ വിവിധ ഭാഗങ്ങള്‍ അതിസുന്ദരമെത്രെ. ചില ഇടങ്ങളില്‍ ഹുങ്കാര ശബ്ദത്തോടെ താഴേക്കു പതിച്ചും ചിലയിട‍ത്ത് നാണം കുണുങ്ങിയും ഒഴുകുന്ന പുഴ സൈരന്ധ്രിക്കു താഴെ ഇടിമുഴക്കത്തോടെ ഒരു വെള്ളച്ചാട്ടമായി മാറുന്നു. തുടര്‍ന്ന് പൂഞ്ചോല എന്ന സ്ഥലത്തെത്തുമ്പോള്‍ നിശ്ചലമായ ഒരു തടാകമായി മാറി പിന്നീട് വികൃതിയായി ശാന്തയായി ഒഴുകി തൂതപ്പുഴയില്‍ ലയിച്ച് ഭാരതപ്പുഴയില്‍ ചേരുന്നു. സൈലന്റ് വാലി താഴ്വരകളെ പൂര്‍ണ്ണമാക്കുന്നത് മനോഹരമാക്കിത്തീര്‍ക്കുന്നത് മഴക്കാടുകളുടെ സൗന്ദര്യവും കുന്തിയെ സുന്ദരിയാക്കുന്നത് മഴക്കാടുകളുടെ തലോടലുമാണ്. വേര്‍പിരിയാത്ത ആ ബന്ധം നിലനില്‍ക്കാന്‍ നമുക്കും ഒരു കൈ സഹായം ചെയ്യാം.

സൈലന്റ് വാലി ഇന്ന് മണ്ണാര്‍ക്കാട് വനം ഡിവിഷനില്‍ പെട്ട പ്രദേശമാണ്. 89.52 ച.കി. മി വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം 1984 -ല്‍ ആണ് നിലവില്‍ വന്നത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാനമാണ് അത്യപൂര്‍വ്വമായ ഈ മഴക്കാടുകളേയും ജൈവസമ്പന്നതയേയും രക്ഷിച്ചത് എന്നു പറയാതെ വയ്യ. ഈ പ്രദേശം കോര്‍സോണ്‍ അഥവാ കാതല്‍ പ്രദേശം എന്നാണ് അറിയപ്പെടുന്നത് . ഈ പ്രദേശത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് പൂര്‍ണ്ണ സംരക്ഷണം ലഭിക്കണ്മെന്ന ഉദ്ദേശത്തോടു കൂടി 2007 -ല്‍ 148 ച.കി. മി വനപ്രദേശം കൂടി ഉള്‍പ്പെടുത്തി ബഫര്‍സോണ്‍ അഥവാ പരിരക്ഷണകവചം സൃഷ്ടിക്കുകയുണ്ടായി.

സൈലന്റ്വാലിക്ക് ബഫര്‍സോണ്‍ അടക്കം ഇന്ന് 237.52 ച. കി. മി വിസ്തൃതിയുണ്ട്. പരിരക്ഷിതകവചം നിലവില്‍ വന്നതോടു കൂടി നിശബ്ദതാഴ്വരയ്ക്ക് കൈവന്നത് മറ്റൊരു നേട്ടം കൂടിയാണ്. ഇടയ്ക്കിടെ മാറി മറിയുന്ന ഭരണാധികാരികള്‍ പാത്രക്കടവ് ജലവൈദ്യുത പദ്ധതിയ്ക്കു വേണ്ടി വാദിച്ചുകൊണ്ടിരിക്കുന്ന അധര വ്യായാമം നിന്നു എന്നതും, പാത്രക്കടവ് പദ്ധതി ഉപേക്ഷിച്ച് ജൈവ സമ്പന്നത നിലനിര്‍ത്താന്‍ കഴിയുന്നു എന്നുള്ളതും പരിസ്ഥിതി വിജയത്തില്‍ ഭാഗമാണ്.

ഭൂപ്രകൃതി പ്രത്യേകതകള്‍ പലതരം ആവാസവ്യവസ്ഥകള്‍ക്ക് നില നില്‍ക്കാന്‍ സാഹചര്യവും ബാഹ്യ സ്വാധീനങ്ങളില്‍ നിന്ന് സംരക്ഷണവും നല്‍കുന്നതിനാല്‍ തികച്ചും തനിമയുള്ള ആവാസവ്യവസ്ഥയാണ് സൈലന്റ് വാലിയില്‍ നിലനില്‍ക്കുന്നത്. 2200 മീറ്റര്‍ ഉയരമുള്ള കൊടുമുടികള്‍ മുതല്‍ 500 മീറ്റര്‍ ഉയരം വരുന്ന ആവാസവ്യവസ്ഥയില്‍ ലോകത്തൊരിടത്തും `കാണാത്ത ഓര്‍ക്കിഡുകളും അപൂര്‍വ്വയിനം സസ്യങ്ങളും മത്സ്യങ്ങളും ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്താന്‍ ഇനിയുമേറെ ഉണ്ടെന്നുള്ളതുകൊണ്ടു തന്നെ സസ്യ ജൈവശാസ്ത്രജ്ഞരുടെ അന്വേഷണങ്ങളും അനുസ്യൂതം ഇവിടെ തുടര്‍ന്നു കൊണ്ടീരിക്കുന്നു. 1500 മീറ്ററിനു മുകളില്‍ ഉയരം വരുന്ന പ്രദേശത്തു കാണപ്പെടുന്ന ചോലക്കാടുകളും പുല്‍പ്പരപ്പും നിറഞ്ഞ നീലഗിരി മലകളുടെ ഈ തുടര്‍ച്ചയില്‍ കുറിഞ്ഞിയും വരയാടുമെല്ലാം സുലഭമാണ്. ദീര്‍ഘചതുരാകൃതിയില്‍ ഏകദേശം 100 ച. കി. മീറ്റര്‍ വിസ്തൃതിയില്‍ മഴക്കാട് വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ് സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ മര്‍മ്മഭാഗം .

ഭവാനിയുടേയും കുന്തിയുടേയും താഴ്വാരങ്ങള്‍ ചേര്‍ന്ന നിത്യഹരിതവനമേഖലയില്‍ കടുവ, പുലി, ചെന്നായ്, കരടി, തുടങ്ങിയ മാംസഭുക്കുകളും ആന, കാട്ടുപോത്ത് , മ്ലാവ്, വരയാട്, മലയണ്ണാന്‍, കടവാവലുകള്‍ തുടങ്ങിയവയും കണ്ടൂ വരുന്നു. ഇവയ്ക്കു പുറമെ നാട്ടുകുരങ്ങന്‍, കരിങ്കുരങ്ങ്, ഹനുമാന്‍ കുരങ്ങ് എന്നിവയും സൈലന്റ് വാലി ഫെയിം സിംഹവാലനും ധാരാളമുണ്ട്.

പാലക്കാട്പട്ടണത്തില്‍ നിന്നും 80 കി മീ ദൂരം വടക്ക് പടിഞ്ഞാറായി കിടക്കുന്ന സൈലന്റ് വാലിയുട്രെ ആസ്ഥാനം മണ്ണാര്‍ക്കാടാണ്. ഇവിടെ നിന്നും അട്ടപ്പാടി റോഡിലൂടെ 20 കി. മീ യാത്ര ചെയ്താല്‍ മുക്കാലി എന്ന സ്ഥലത്തെത്താം . മുക്കാലിയില്‍ നിന്നും 23 കി മി യാത്ര ചെയ്താല്‍ സൈലന്റ് വാലിയുടെ കോര്‍സോണ്‍ ആയ സൈരന്‍ഡ്രിയില്‍ എത്തുന്നു. പിന്നങ്ങോട്ട് റോഡീല്ല. സന്ദര്‍ശകര്‍ക്ക് മാത്രമേ പ്രവേശനമുള്ളു. തുടര്‍ന്നുള്ള സ്ഥലങ്ങള്‍ നിരോധിത മേഖലയാണ്.

ഇത്തവണ എന്നോടൊപ്പം യാത്രയ്ക്ക് മകനും മകളും കൂട്ടുണ്ട്. ഇതിനു മുമ്പ് പലതവണ ശാഠ്യം പിടിച്ചിട്ടുണ്ട് എന്നോടൊപ്പം വരാനായിട്ടെങ്കിലും പ്രായവും പക്വതയും വരട്ടെ എന്നു പറഞ്ഞ് ഒഴിവാക്കാറാണ് പതിവ്. മക്കളെ കൂടെ കൂട്ടിയപ്പോള്‍‍ ഭാര്യയ്ക്കും ഒരു മോഹമുണ്ടായി കൂടെ വരാന്‍. എന്റെ യാത്രകളോട് ഭിന്നസ്വരമില്ലെങ്കിലും ശ്രിമതിയ്ക്കു യാത്രകളില്‍ താത്പര്യമില്ല എന്നതാണ് വസ്തുത. ഇന്ന് എന്തു പറ്റിയെന്ന് ഞാന്‍ സന്ദേഹിക്കുകയും ചെയ്തു.

മുക്കാലിയില്‍ നിന്നും 175 രൂപ മുതിര്‍ന്ന ഒരാള്‍ക്ക് ടിക്കറ്റ് വിലയായി വനവിജ്ഞാന കേന്ദ്രത്തില്‍ അടക്കേണ്ടത്. കുട്ടികള്‍‍ക്ക് 165 രൂപയും വീഡിയോ ക്യാമറ, ക്യാമറ പോലുള്ളവയ്ക്ക് ചാര്‍ജ് പിന്നേയും വേണം. പ്രവേശന ഫീസ്, ജീപ്പ് വാടക, ഗൈഡിനുള്ള ഫീസ് എന്നിവയുടെ പേരിലാണു തുക പിരിക്കുന്നത്. ഏഴോ എട്ടോ പേര്‍ തികയുമ്പോള്‍ വനം വകുപ്പുകാര്‍ തന്നെ അവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജീപ്പുകളില്‍ നിന്നും അര്‍ഹതക്കനുസരിച്ച് ഒരെണ്ണം വിളിച്ച് യാത്ര തരപ്പെടുത്തി തരും.

ആദിവാസി യുവാക്കളാണ് ഗൈഡുകളായി വരാറുള്ളത്. ഇവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. സഞ്ചാരികള്‍ അധികമുള്ള സീസണില്‍ ഇവരെ കിട്ടുക പ്രയാസം. അത്തരം സന്ദര്‍ഭങ്ങളില്‍ ജീപ്പു ഡ്രൈവര്‍മാര്‍ തന്നെയായിരിക്കും ഗൈഡുകളുടെ ചുമതലയും ഏറ്റെടുക്കുക. ഇവര്‍ക്കും ചെറിയ പരിശീലനം നല്‍കിയിട്ടുണ്ട്. മേലാളന്മാര്‍ എന്തു പറഞ്ഞു കൊടുത്തുവോ അക്കാര്യം അധികവും മറന്നു പോയതിനാല്‍ സ്വന്തം രീതിയും അറിവും വച്ച് വനവിജ്ഞാനം ഇവര്‍ വേണ്ടു വോളം വിളമ്പുന്നു. കുറച്ചു കാലമായി ഇവര്‍ രാജാവിനേക്കാള്‍‍ രാജഭക്തി കാണിക്കുന്നവരെ പോലെയായി തീര്‍ന്നിട്ടുണ്ട്. ഫല‍മോ സൈലന്റ് വാലിയിലെത്തുന്ന സഞ്ചാരികള്‍ അടുത്ത ഒരു തവണ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ പട്ടികയില്‍പ്പെടുത്തുമ്പോള്‍‍ ഈ നിശബ്ദതാഴ്വരയെ തഴയുന്നു.

ഞങ്ങളെ കൂടാതെ നാലുപേര്‍ കൂടി തികഞ്ഞപ്പോള്‍‍ അധികാരികള്‍ ഒരു ജീപ്പ് ഏര്‍പ്പാടാക്കി തന്നു. രണ്ട് തൃശൂര്‍ സ്വദേശികളും രണ്ട് മഞ്ചേരിക്കാരുമായിരുന്നു അവര്‍ . തൃശൂര്‍ നിവാസികള്‍ മധ്യവയസ്ക്കനും ഭാര്യയുമാണ്. മഞ്ചേരിക്കാര്‍ പുതുകല്യാണക്കാരും. ആഫീസില്‍ നിന്നും പേപ്പറുകള്‍ കൈപ്പറ്റി ഡ്രൈവര്‍ വണ്ടിയെടുത്തപ്പോള്‍‍ സമയം 9.30 കഴിഞ്ഞിരുന്നു. ഡ്രൈവര്‍ തന്നെയാണു ഗൈഡും.

മുക്കാലിയില്‍ നിന്നും സൈലന്റ് വാലിയിലേക്ക് ഇപ്പോള്‍‍ സ്വകാര്യ വാഹനങ്ങളൊന്നും കടത്തി വിടാറില്ല. ഫോറസ്റ്റ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജീപ്പുകളും ഡിപ്പാര്‍ട്ടുമെന്റിന്റെ രണ്ടു മിനി ബസ്സുകളും മാത്രമേ സൈരന്‍ഡ്രിയിലേക്ക് പ്രവേശനമുള്ളു. ഏതാനും വര്‍ഷം മുമ്പു വരെ ചെറുതും ഇടത്തരവുമായ വാഹനങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് കഥമാറി, കാലം മാറി, സന്ദര്‍ശകരോടുള്ള സമീപനം മാറി.

Generated from archived content: yathra13.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English