ശ്രീ വീര വെങ്കിടേശ്വര ക്ഷേത്രം

ഷറാവു മഹാഗണപതിക്ഷേത്രത്തില്‍നിന്നും എട്ട് മണിയോടെ ഞങ്ങള്‍ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് യാത്രതിരിച്ചു. രണ്ടു സ്ഥലങ്ങളും തമ്മില്‍ കഷ്ടിച്ച് മൂന്നു കിലോമീറ്റര്‍ ദൂരമേയുള്ളു. അതുകൊണ്ടു തന്നെ ഏറെ വൈകാതെ ഞങ്ങള്‍ അവിടെയെത്തി. ക്ഷേത്രത്തില്‍ തിരക്ക് തീരെയില്ലാരുന്നു.

അതിപുരാതനകാലത്ത് മതാചാരങ്ങള്‍ അനുഷ്ടിക്കുന്നതിനും ആത്മീയ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനും നിലവില്‍ വന്ന അറിവിന്റെയും സംസ്കാരത്തിന്റെയും കേന്ദ്രങ്ങളായിരുന്നു ക്ഷേത്രങ്ങള്‍. അവയില്‍ പലതും പ്രാഥമികമായി ആരാധനക്കുള്ള സഥലങ്ങളും അത്യന്തികമായി സൗഖ്യത്തിനും മംഗളകാര്യങ്ങള്‍ക്കുമുള്ള ഇടങ്ങളുമായിരുന്നു.

മംഗലാപുരംകാര്‍ സ്ട്രീറ്റിലുള്ള വീരവെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് നിത്യവും നാനാഭഗത്തുനിന്നും ധാരാളം ഭക്തജനങ്ങള്‍ ഭഗവാന്റെ അനുഗ്രഹം തേടി എത്താറുണ്ട്. ഗൗഡ സാരസ്വത ഭ്രാഹ്മിന്‍ വിഭാഗക്കാരുടെതാണ് പ്രസിദ്ധമായ ഈ ക്ഷേത്രം. മദാചാര്യരുടെ (ശ്രീമദ് ആനന്ദ്തീര്‍ത്ഥ) വൈഷ്ണവഭീതികളായ പരമ്പരാഗതമായി ഈ ക്ഷേത്രത്തില്‍ പിന്‍ന്തുടര്‍ന്നു പോരുന്നത്. അവരുടെ വിശ്വാസപ്രകാരം ഭഗവാന്‍ വിഷ്ണുവാണത്രെ പ്രപഞ്ചനാഥനും ബ്രഹ്മാവും. പ്രപഞ്ചനാഥന്റെ അവതാരമെന്നനിലയിലാണ് വെങ്കിട്ടരമണ ക്ഷേത്രത്തില്‍ ആരാധന നടത്തുന്നത്.

ചരിത്രം:- ശ്രീ മൂല വെങ്കിട്ടരമണ ദേവരൂണത്രെ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത്. ഇത് 17 നൂറ്റാണ്ടിലാണ് എന്നു പറയുന്നു. അതെ സമയം ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍ സ്ഥാപിച്ചിട്ടുള്ള ശ്രീ ഗോപാലകൃഷ്ണന്റെ ഓടുകൊണ്ടുള്ള വിഗ്രഹം 1736 ലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത് എന്നും കണ്ടുവരുന്നതോടൊപ്പം പ്രധാന ദേവനായ ഭഗവാന്‍ വീരവെങ്കിടേശ്വര സ്വാമിയുടെ പ്രതിഷ്ഠ നടന്നത് 1804 ല്‍ ആണ് എന്നും പറഞ്ഞു കാണുന്നു. എന്തു തന്നെയായലും തലമുറകള്‍ കാലങ്ങളായി എന്നന്നേക്കുമായി നെഞ്ചിലേറ്റിയ ഒരു ക്ഷേത്രമാണ് ഇത്. ഈ ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ച് കേട്ടുവരുന്ന രണ്ടു ബലമായ അഭിപ്രായങ്ങള്‍ ഇപ്രകാരമാണ്.

1804 ല്‍ ഒരിക്കല്‍ വൈരാഗിയായ ഒരു ഉത്തമസന്യാസി മംഗലാപുരത്തെത്തുകയുണ്ടായി. കാര്‍സ്ട്രീറ്റിലുള്ള താത്ക്കാലിക താമസസ്ഥലത്ത് താമസം തുടങ്ങിയ സ്വായി വീര വെങ്കിടേശ്വരന്റെ ഒരു മനോഹര വിഗ്രഹത്തെ ആരാധിച്ചു തുടങ്ങി. വിഗ്രഹത്തിന്റെ അത്ഭുതഭംഗി കണ്ട് ജനങ്ങള്‍ ധാരാളം അവിടേക്ക് ആകര്‍ഷിക്കപ്പെട്ടു. ജനബാഹുല്യം കൊണ്ട് സ്വാമി അവിടെതന്നെയുള്ള മറ്റൊരിടത്തേക്ക് താമസം മാറ്റി. GSB ക്കാരുടെ കേന്ദ്രമായിരുന്നു ആ സ്ഥലം. അവര്‍ ദേവചൈതന്യം ക്ഷേത്രത്തിലേതാണ് എന്ന് ഉറച്ചു വിശ്വസിച്ചു. സമുദായത്തിലെ ബഹുമാന്യനായ ‘ശത്രുക്കള്‍ തിമ്മപൈ’ യെ കണ്ട് വിഗ്രഹമേറ്റെടുത്ത് സംരക്ഷിക്കുവാന്‍ അവര്‍ അഭ്യര്‍ത്ഥിക്കുകയും അദ്ദേഹം അപ്രകാരം ചെയ്യുകയുമുണ്ടായി എന്നതാണ് വീര വെങ്കിടേശ്വര സ്വാമിയെ കുറിച്ച് കേട്ടുവരുന്ന ഒരു കഥ.

പൊതുവില്‍ അംഗീകരിക്കപ്പെട്ട മറ്റൊരു കഥ ഇപ്രകാരമാണ്. ചണചാക്കില്‍ പൊതിഞ്ഞ വീരവെങ്കിടേശ്വരന്റെ വിഗ്രഹവുമായി 1804 ല്‍ ഒരിക്കല്‍ ഒരു സന്യാസി മംഗലാപുരത്ത് എത്തുകയുണ്ടായി. അദ്ദേഹം ആ ചണചാക്കില്‍ പൊതി സൗക്കര്‍ തിമ്മപ്പ പൈയുടെ കടയില്‍ ഏല്പ്പിച്ച് കുറച്ചു രൂപ വാങ്ങി ഏന്തെങ്കിലും കാരണവശാല്‍ പണം തിരിച്ചേല്പ്പിക്കാന്‍ കഴിയാതെ വന്നാല്‍ ചാക്കിനകത്തെ വസ്തു എടുത്ത് ഉപയോഗിക്കണമെന്നായിരുന്നു വ്യവസ്ഥ. ചാക്കിനകത്തുള്ളത് എന്താണ് എന്നറിയാതെ തിമ്മ പൈ അതിനെയെടുത്ത് സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചു. കുറച്ചു ദിവസത്തിനു ശേഷം അപ്രതീക്ഷിതമായി സ്റ്റോര്‍ റൂമില്‍ നിന്നും പുക ഉയരുവാന്‍ തുടങ്ങി. ഇത് കണ്ട വാച്ച്മാന്‍ കടക്ക് തീ പിടിച്ചെന്നു കരുതി സൗക്കറുടെ വീട്ടില്‍ ഓടിച്ചെന്നു കാര്യം ബോധിപ്പിച്ചു. സൗക്കറും ഉടനടി കടയില്‍ എത്തിയെങ്കിലും അവിടെ തീ കണ്ടില്ല. ഒന്നും നഷ്ടപ്പെട്ടിട്ടുമില്ല. പക്ഷെ ചാക്കിനകത്തുനിന്നു പുക ഉയരുന്നത് കാണുകയുണ്ടായി. ചാക്ക്പൊതി തുറന്നു നോക്കിയ സൗക്കര്‍ അന്ധാളിച്ചു പോയി. അതിനകത്ത് അതിമനോഹരവും തേജോമയവുമായ വെങ്കിടേശ്വര സ്വാമിയുടെ വിഗ്രഹമിരിക്കുന്നു. സൗക്കര്‍ തിമ്മപ്പ പൈ ആ ദിവ്യവിഗ്രഹം എടുത്ത് തന്റെ കുടുംബക്ഷേത്രത്തില്‍ കൊണ്ടു വെച്ചു. തുടര്‍ന്ന് ആ സന്യാസി വര്യനെ ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഈ കഥയാണ് ഏവരും കൂടുതലായി അംഗീകരിക്കുന്നു.

മാഘമാസത്തിലെ രഥപ്രയാണമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം.

ക്ഷേത്രം വളരെ ഭംഗിയായി സംരക്ഷിച്ച് പോരുന്നുണ്ട് എന്ന് അവിടെ ചെല്ലുന്ന ആര്‍ക്കും മനസിലാകും. വൃത്തിയും വെടിപ്പും ചുറ്റമ്പലത്തെ ചന്തമുള്ളതാക്കിയിട്ടുണ്ട്. ഒരു തുള്ളി വെള്ളം പോലും പ്രദക്ഷിണ വഴിയില്‍ വീണു കിടക്കുന്നില്ല. മിനുസമാര്‍ന്ന കരിങ്കല്‍ വലകള്‍ ചുറ്റും വിരിച്ചിട്ടുണ്ട്. അതിലൂടെയാണ് നടപ്പ്. പക്ഷെ തെന്നിവീഴുമെന്ന ഭയം ആര്‍ക്കുമുണ്ടായില്ല. ഞാന്‍ മൂന്നുതവണ ചുറ്റമ്പലത്തില്‍ പ്രദക്ഷിണം വെച്ചു, നമസ്ക്കരിച്ചു. ഹുണ്ടികയില്‍ കാണിക്കയിട്ടു. കുറച്ചു നേരം ഒരിടത്തിരുന്ന് നാലമ്പലവാതിലിലെ വെള്ളിയില്‍ പൊതിഞ്ഞ തകിടുകളിലെ ശില്പങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു.

ക്ഷേത്രത്തിനകത്തുകൂടി തന്നെ പിന്നിലേക്ക് ചെന്നു നോക്കി. അവിടം വിശാലമായ ഇടമാണ്. നിലം മുഴുവനും നല്ല കോണ്‍ക്രീറ്റു ടൈലുകള്‍ വിരിച്ചിട്ടുണ്ട്. ഒന്നാം തരം ഷീറ്റുകൊണ്ട് മേല്‍ക്കൂര ഒരുക്കിയിട്ടുണ്ട്. ഭംഗിയുള്ള രണ്ടു രഥങ്ങള്‍ ഒരിടത്തു നിര്‍ത്തിയതു കണ്ട് കൈയിനെക്കാള്‍ വണ്ണമുള്ള പടങ്ങള്‍ അതിലൊന്നില്‍ ചുറ്റുകളാക്കി ഒതുക്കിവെച്ചിരിക്കുന്നു. ഒരു ഭാഗത്ത് സാമന്യ വലിയ ഗോഗാല കണ്ടു. മുറ്റത്ത് ഏതാനും ഗോക്കള്‍ അയക്കപ്പെട്ടിക്കൊണ്ട് അലസരായി നില്‍ക്കുന്നുണ്ടായിരുന്നു. ഒരു ഭാഗത്തെ ചുമരില്‍ ഏറെ മഹത്തുളുടെ ഫോട്ടോകളുടെ ഫ്രയിം ചെയ്തു തൂക്കിയിട്ടിരിക്കുന്നതു കണ്ടു.

അതിനുചുവടെ കുറച്ചിട്ടുള്ള അടിക്കുറിപ്പുകള്‍ ഓടിവായിച്ച് ഞാന്‍ കാര്യങ്ങള്‍ മനസിലാക്കി. തുടര്‍ന്ന് ചുറ്റമ്പലത്തിലൂടെ തന്നെ പുറത്ത് ഇറങ്ങുന്നതിനിടെ ഒരു ക്ഷേത്രകാര്യക്കാരന്‍ ഉച്ചയൂണ് വേണ്ടിവരുമെന്നും എന്ന് അന്വേഷിച്ചു. പക്ഷെ ഞങ്ങള്‍ക്കാര്‍ക്കും അവിടെ ഇരിക്കാന്‍ കഴിയില്ലല്ലൊ. മറ്റുക്ഷേത്രങ്ങള്‍ ഞങ്ങളെ മാടിവിളിക്കുകയായിരുന്നു.

Generated from archived content: dhakshina3.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here