കൊടൈക്കനാലിന്റെ മാസ്‌മരഭംഗിയിൽ മജീദും സുഹ്‌റയും പ്രണയത്തിന്റെ മനോഹാരിത ആസ്വദിച്ചു നടക്കുകയായിരുന്നു. ഇളം മഞ്ഞ് തഴുകിയുണർത്തുന്ന താഴ്‌വാരങ്ങൾ മഞ്ഞുറഞ്ഞ തടാകങ്ങളിൽനിന്നും ഒഴുകി നീങ്ങുന്ന പുകച്ചാലുകൾ, കുളിർതടാകങ്ങൾ, മഞ്ഞിൽ മുങ്ങിയ പുൽത്തടങ്ങൾ എല്ലാം പ്രണയത്തിന്റെ അനിഷേധ്യമായ അന്ത്യത്തിൽ അവർ ആസ്വദിച്ചു.
അവസാനം ആത്‌മഹത്യാമുനമ്പിന്റെ അഗാധതകളിലേയ്‌ക്ക് വിരൽചൂണ്ടി അവൾ ചോദിച്ചു.
“അവിടെയാണോ മജീദേ പ്രണയത്തിന്റെ അന്ത്യം”
“അതെ, …. അവിടെത്തന്നെയാണ്”, മജീദ് ഗദ്‌ഗദത്തോടെ പറഞ്ഞു.
ആ അസുലഭ മുഹൂർത്തം ഭംഗിയാക്കാൻ അകലെ പൈൻമരങ്ങൾക്കിടയിൽ ഉറഞ്ഞു നിന്നിരുന്ന തണുപ്പ് മന്ദമാരുതന്റെ പ്രണയാഭ്യാർത്ഥനയിൽ മൂകം അവിടേയ്‌ക്കൊഴുകി വന്നു. മജീദ് സുഹറയുടെ കൈപിടിച്ചു. അവ തണുത്തു വിറയ്‌ക്കുന്നുണ്ടായിരുന്നു. അവർ ആ അഗാധതകളിലേയ്‌ക്ക് കണ്ണയച്ചു.
അവളുടെ കണ്ണിൽനിന്നും പ്രണയത്തിന്റെ അവസാനത്തെ കണ്ണുനീർതുളളികളും ഇറ്റു വീണു. ശേഷം അവർ ആ അഗാധതകളിലേയ്‌ക്ക് പ്രണയത്തെ വലിച്ചെറിഞ്ഞ് തിരിഞ്ഞു നോക്കാതെ രണ്ടു വഴികളിലൂടെ നടന്നു.
* * * * * * * * *
ഊട്ടി
2001 ജൂലൈ 20.
പ്രിയപ്പെട്ട ബഷീർക്കാ,…..!
മിനിയാന്ന് ഞാൻ നമ്മുടെ സുഹറയെ ഉപേക്ഷിച്ചു. കടക്കാർ എന്റെ പുരയും പറമ്പും ജപ്‌തിചെയ്യാനായി അടുത്താഴ്‌ച വരും. പ്രായമായ ഉമ്മായും ബാപ്പായും കെട്ടിക്കാറായ രണ്ട് പെങ്ങമ്മാരും. ഞാനെന്ത് ചെയ്യും. അവളുടെ ഇമ്മിണി നല്ല മുഖം നോക്കിനടന്നതാ എല്ലാം കുഴപ്പമായത്. നാളെ സുഹറായുടെ വിവാഹമാണ് നമുക്കൊരുമിച്ച് മംഗളങ്ങൾ നേരാം.
എന്ന്
സ്വന്തം
മജീദ്.
Generated from archived content: pranayathinte_anthyam.html Author: limjithlal