ജന്മങ്ങൾ

മറപ്പുരക്കു പിന്നിലിരുന്നു മയങ്ങുന്ന

കുട്ടികളുടെ ഓർമ്മകളിൽ ഉറുഞ്ചിപ്പഴം-

പോലെ വഴുതിപ്പോയത്‌ – അമ്മ!

രാത്രിയിൽ പാൻപരാഗ്‌ നുണഞ്ഞ്‌-

ആടിയാടി കുഴഞ്ഞ ഭ്രാന്തൻ ജൽപ്പനങ്ങളുമായി-

അന്തിച്ചോറിലേക്ക്‌ ഒഴുകുന്ന മദ്യകുപ്പി – അച്‌ഛൻ!

മഴ നനഞ്ഞ്‌, പാതി നഗ്‌നനായി-

കറുത്ത പുകത്തുപ്പി, നഗരമദ്ധ്യത്തിലെ

മയക്കം വിടാത്ത തുറിച്ച നോട്ടം- ഏട്ടൻ!

ദൂരെ, കറുത്ത തെരുവിൽ ചതഞ്ഞരഞ്ഞ

ആത്മാവുമായി, നനഞ്ഞു കയറിയ ഉടുപ്പിൽ

പിഴച്ചുപോയത്‌ – ചേച്ചി!

അങ്ങകലെ ദുഷ്‌ടദൃഷ്‌ടികൾ എറിയുന്ന-

കപടനോട്ടങ്ങളും, കോളക്കുപ്പികളും

പതിവായ്‌ കണ്ടുമടുത്ത നരച്ച കാഴ്‌ചകളും

ഉറുമ്പരിച്ച റൊട്ടിക്കഷണങ്ങളും

വഴിയിറമ്പിൽ ആരോ കഴിച്ചുപേക്ഷിച്ച-

ഒരില ഉച്ചിഷ്‌ടവും.

വിരൽത്തുമ്പാൽ മറച്ച്‌ ‘അരികെ ഉറങ്ങാതെ-

ഞാനും അനിയത്തിയും പിന്നെ വിശപ്പും!

Generated from archived content: poem2_feb8_06.html Author: kukku_krishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English