ഈ സംഭാഷണവും, തർക്കവും, യുവപ്രതീക്ഷകളുടെ ഉയർന്ന താല്പര്യങ്ങളും, അഭിപ്രായങ്ങളും, പ്രതീക്ഷകളും, പെട്ടെന്നുണ്ടായ ഒരു കൊടുങ്കാറ്റ് കണക്കെ ആ അന്ധയുവാവിലേക്ക് പടർന്നു കയറി. ആദ്യമൊക്കെ, അത്ഭുത നിബദ്ധമായ, ആരാധനാസൂചകമായ തിളങ്ങുന്ന മുഖഭാവത്തോടെയായിരുന്നു അയാളതൊക്കെ ശ്രവിച്ചത്. പക്ഷെ, അധികം വൈകാതെതന്നെ, ഈ ശക്തിയേറിയ അലമാലകളൊന്നും തന്നെ മുന്നോട്ടു ഇഴയാൻ ശ്രമിക്കുന്നില്ലെന്ന കാര്യം അയാൾക്ക് ശ്രദ്ധിക്കാതിരിക്കാനായില്ല, അതയാളിൽ ഒരുവിധ താല്പര്യവും ഉണർത്തിയതുമില്ല. ചോദ്യങ്ങളൊന്നും തന്നെ അയാളിലേക്ക് ഉന്നയിക്കപ്പെട്ടതുമില്ല, തന്റെ അഭിപ്രായങ്ങൾ തേടുകയുമുണ്ടായില്ല. ആഹ്ലാദഭരിതമായൊരു ഏകാന്തതയിൽ താൻ മാറ്റിനിർത്തപ്പെട്ടതായി അയാൾക്ക് തോന്നിച്ചു.
എങ്കിലും, തികച്ചും നവീനവും വിചിത്രവുമായ ഈ സംസാരം അയാൾ ജാഗ്രതയോടെ കേട്ടു. അത് ശ്രദ്ധിക്കുന്തോറും അവന്റെ കൺപുരികങ്ങൾ പരുഷമായി കൂടിച്ചേരുകയും, ആ വിളർത്ത മുഖത്ത് പ്രക്ഷുബ്‌ധമായൊരു കൗതുകം പകരുകയുമുണ്ടായി. അതൊരു ംലാനകരമായ കൗതുകമായിരുന്നെങ്കിലും, അതുളവാക്കിയ ചിന്തകൾ, ഘനീഭൂതവും, വിഷാദാകുലവുമായിരുന്നു.
ദുഃഖാകുലമായ അമ്മ തന്റെ മകനെ സൂക്ഷിച്ചു നോക്കി. ഈവ്‌ലിനയുടെ നയനങ്ങളിൽ അനുകമ്പയും പരിഭ്രമവും നിഴലിച്ചു. സ്‌നേഹമസൃണമായ ഈ സുഹൃത്‌സന്നിധിയിൽ തന്റെ വിദ്യാർത്ഥിക്കുളവായ മാനസികഭാവത്തെ മാക്‌സിം മാത്രം ശ്രദ്ധിച്ചു. മഹത്തായ ഔചിത്യത്തോടെ അദ്ദേഹം തന്റെ സന്ദർശകരോട് കഴിയുന്നത്ര കൂടെക്കൂടെ വീണ്ടും വരാനായി അഭ്യർത്ഥിച്ചു.
മടങ്ങിവരാമെന്ന വാഗ്‌ദാനത്തോടെ അവർ മടങ്ങി. വേർപിരിയുമ്പോൾ, യുവാക്കൾ പൈയ്‌ത്തറുടെ കൈയ്യിൽ ഊഷ്‌മളതയോടെ സൗഹൃദഭാവേന അമർത്തിപ്പിടിച്ചു. അയാൾ അതിനുപകരമായി സ്വാഗതപൂർവ്വം പ്രതികരിച്ചു. അവർ പോകുമ്പോഴുളവായ ചക്രങ്ങളുടെ ഞരുക്കങ്ങൾ ശ്രദ്ധിച്ചുകൊണ്ട് സുദീർഘനേരം അവിടെത്തന്നെ നിന്നു. പിന്നെ, പെട്ടെന്നു തിരിഞ്ഞ് പൂന്തോട്ടത്തിലേക്ക് അന്തർദ്ധാനം ചെയ്‌തു.
അവരുടെ അന്തർദ്ധാനത്തോടെ പ്രഭുവസതി വീണ്ടും പഴയപോലുളള നിശ്ചലതയിലാണ്ടു. പക്ഷെ ഇപ്പോഴതൊരു വ്യത്യസ്തമായ നിശ്ചലതയാണെന്ന് പൈത്തോറിനു തോന്നി; ഏതോ വിചിത്രവും അസാധാരണവുമായ നിശ്ചലത! ആ നിശ്ശബ്‌ദതയിൽ, ഇവിടെ എന്തോ സംഭവിച്ചെന്ന ഒരു സമ്മതഭാവം താൻ കേൾക്കുന്നതായി അവനു തോന്നിച്ചു. എന്തോ സുപ്രധാനമായത്! ശാന്തമായ പാതയിൽ, (ബീച്ചുമരങ്ങളിൽനിന്നും ലിലിയാക് ചെടികളിൽനിന്നുമുളള മർമ്മരസ്വനങ്ങളൊഴികെ) യാതൊരു ശബ്‌ദവും അവനെ സ്വാഗതം ചെയ്‌തില്ല; കഴിഞ്ഞു പോയ സംഭാഷണങ്ങളുടെ പ്രതിധ്വനികൾ അവൻ കേൾക്കുന്നതായി തോന്നിച്ചു. ഡ്രായിംഗ് റൂമിൽ ഏതോ ചർച്ചകൾ നടക്കുന്നതായ ശബ്‌ദം അവൻ ജനാലയിലൂടെ ചിലപ്പോഴൊക്കെ കേട്ടിരുന്നു. ആദ്യം ഒഴുകിവന്നത് തന്റെ അമ്മയുടെ സ്വരമായിരുന്നു- നിറയെ വേദനയും, അഭ്യർത്ഥനയും കലർന്നത്; പിന്നെ ഈവ്‌ലിനയുടെ അസ്വസ്ഥമായ ഭർത്സനങ്ങളും- രണ്ടും സ്പഷ്‌ടമായും മാക്‌സിമിന്റെ നേർക്കുളളതായിരുന്നു; അതേസമയം, ചൂടുപിടിച്ചാണെന്നുവരികിലും, മാക്‌സിം ഈ ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. പൈത്തോർ ദൃഷ്‌ടിയിൽ പെട്ടപ്പോൾ, ഈ ചർച്ചകളൊക്കെ പൊടുന്നനെ അസ്തമിച്ചിരുന്നു.
മനഃപൂർവ്വമായ ലക്ഷ്യത്തോടെയായിരുന്നു, മാക്‌സിം നിർഭയം ആ അന്ധബാലന്റെ ലോകത്തെ ഇത്രനാളും ആവരണം ചെയ്‌തിരുന്ന ഭിത്തിക്ക് ആദ്യത്തെ വിളളലുളവാക്കിയത്. ആ വിടവിലൂടെ ഈ ആദ്യത്തെ സത്വരവും പ്രക്ഷുബ്‌ധവുമായ തരംഗം വിടവിലൂടെ ഒഴുകിവന്നു; അതിന്റെ അനുരണനം, ആ ബാലന്റെ ആത്മീയശാന്തിയെ പിടിച്ചു കുലുക്കി.
ഈ ആകർഷിത വലയത്തിൽപെട്ട് അവൻ ഞെരുങ്ങുന്നതായി തോന്നിച്ചു. വീട്ടിലെ നിശ്ചലമായ പ്രശാന്തത അവനെ വീർപ്പുമുട്ടിച്ചത് ആ പഴയ വസതിയിലെ പൂന്തോട്ടത്തിന്റെ അലസമായ മർമ്മരധ്വനികളും, കാറ്റ് വീശുന്ന ശബ്‌ദങ്ങളുമായിരുന്നു-ഇത് അയാളുടെ യൗവ്വനം നിറഞ്ഞ ആത്മാവ് ആഴ്‌ന്നിറങ്ങിയ സുഷുപ്തിയുടെ വിരസതയാലുമായിരുന്നു. അന്ധകാരം പുതിയ ശബ്‌ദങ്ങളെ ആവാഹിച്ചു-വിളിച്ചു കൂവുകയും ആകർഷിക്കുകയും ചെയ്യുന്നവ.
അത് തന്നിൽ സുഷുപ്‌തമായ ആഗ്രഹങ്ങളെ തട്ടിയുണർത്തുകയും നിർബന്ധിതമായി വിളിച്ചുവരുത്തുകയുമുണ്ടായി. ഈ ആദ്യത്തെ തിരിച്ചറിവുകൾ അവയുടെതായ അടയാളങ്ങൾ അവനെ വിളിച്ചു. അയാളുടെ മുഖം വിയർത്തു; മന്ദവും, അവ്യക്തവുമായൊരു വേദന അവന്റെ ഹൃദയത്തെ കാർന്നു തുടങ്ങി.
അവന്റെ അപ്രശാന്തിയുടെ സൂചനകൾ അമ്മയും, ഈവ്‌ലീനയും ശ്രദ്ധിച്ചു; കാഴ്‌ചശക്തിയുണ്ടായിരുന്ന ഞങ്ങൾ, മറ്റുളളവരുടെ മുഖഭാവങ്ങളിൽ അവരുടെ പ്രതിഫലനങ്ങളും വികാരങ്ങളും കണ്ട്, ഞങ്ങളുടെ വികാരങ്ങളെതന്നെ മായ്‌ക്കാനുളള സമയത്തിനെതന്നെ പഠിച്ചു. പക്ഷെ ഇക്കാര്യത്തിൽ അന്ധരായവർ നിസ്സഹായരാണ്. പൈത്തോറിന്റെ ംലാനമായ മുഖഭാവം വിസ്‌മൃതമായി, പൂട്ടാതെ ഒരു ഡ്രായിംഗ് മുറിയിൽ അടച്ചുവച്ചിരുന്ന ഡയറിപോലെ വായിക്കാൻ കഴിഞ്ഞിരുന്ന; അളളിപ്പിടിക്കുന്ന ഒരു അസ്വസ്ഥത അതിലൊളിച്ചിരുന്നു.
തങ്ങളെപ്പോലെ തന്നെ മാക്‌സിമും ഇത് ശ്രദ്ധിച്ചുവെന്ന് അവർ കണ്ടു- അത് കൂടുതലായും, തന്റെ ഏതോ പദ്ധതിയിലേക്ക് പ്രവേശിക്കുന്നതായും കാണപ്പെട്ടു. ഇത് തികച്ചും കഠിനതരമെന്ന് അവരിരുവരും ചിന്തിച്ചു. തനിക്കു സാധിക്കുമെങ്കിൽ, അമ്മ തന്റെ കുഞ്ഞിനെ സ്വന്തം ശരീരമെന്നപോലെ പൊതിഞ്ഞു സംരക്ഷിച്ചേനെ.
ഒരു ഉഷ്‌ണവസതിയെന്നത്രെ മാക്‌സിം അതിനെ വിളിച്ചത്. ശരിതന്നെ… അതിനെന്താണ്? ഈ ഉഷ്‌ണവസതിയിൽ, തന്റെ കുട്ടി സന്തുഷ്‌ടനാണെന്നു വരികിൽ പിന്നെ എന്താണ്? എല്ലായ്‌പ്പോഴും അവന്റെ ജീവിതം അങ്ങിനെതന്നെ ആകട്ടെ-ശാന്തവും, നിശ്ശബ്‌ദവും, അലോസരപ്പെടാതെയും….
ഈവ്‌ലീന അധികം സംസാരിച്ചിരുന്നില്ല. തന്റെ ചിന്തകളധികവും അവൾ ഒതുക്കിവച്ചു. പക്ഷെ മാക്‌സിമിനോടുളള അവളുടെ കാഴ്‌ചപ്പാടിന് വ്യതിയാനം സംഭവിച്ചു. അയാളുടെ നിർദ്ദേശങ്ങളിൽ പലതിനും അവൾ തടസ്സവാദമുന്നയിച്ചു. ചിലപ്പോഴൊക്കെ ഏറ്റവും കുഴപ്പമുളവാക്കുന്ന വിശദാംശങ്ങളിൽപോലും- ഇത്തരമൊരു പരുഷത ഇതിനുമുമ്പ് അയാൾ അവളിൽ കണ്ടിരുന്നില്ല. വലിഞ്ഞ പുരികങ്ങൾക്കിടയിലൂടെ അന്വേഷണപൂർവ്വം അവളെ നോക്കിയ അയാൾക്ക് പലപ്പോഴും ശാപഗ്രസ്തമായൊരു തിളക്കം കണ്ണുകളിലുളളതായി തോന്നിച്ചിരുന്നു. ഇത്തരം നിമിഷങ്ങളിൽ ദുർഗ്രാഹ്യമായതെന്തോ മന്ത്രിച്ചുകൊണ്ട് അയാൾ തലകുലുക്കുകയും, തനിക്കുചുറ്റും പതിവിലേറെ കട്ടിയേറിയ പുകയില പുകവലയങ്ങൾ സൃഷ്‌ടിക്കുകയും ചെയ്‌തിരുന്നു. ഇത് ഏകാഗ്രമായൊരു മാനസിക ശ്രമത്തിന്റെ ഫലമായിട്ടായിരുന്നു. പക്ഷെ അയാൾ തന്റെ നിലപാട് കാത്തുസൂക്ഷിച്ചു; കൂടെക്കൂടെ കുത്സിതമായ അഭിപ്രായപ്രകടനങ്ങൾ നടത്തി. പ്രത്യേകിച്ചാരെയും അഭിസംബോധന ചെയ്യാതെ സ്ര്തൈണ സ്‌നേഹത്തിന്റെ വിഡ്‌ഢിത്തത്തെപ്പറ്റിയും, സ്ര്തൈണയുക്തികളുടെ പരിമിതികളെക്കുറിച്ചും സംസാരിച്ചു. താല്‌കാലിക ആഹ്ലാദങ്ങളും, താല്‌കാലിക ദുരിതങ്ങളും മാത്രമല്ലാതെ അതിനപ്പുറത്തേക്ക് ദീർഘവീക്ഷണത്തോടെ നോക്കാൻ സ്ര്തൈണമനസ്സിനസാധ്യമല്ലെന്ന കാര്യം ലോകർക്കൊക്കെ അറിയാവുന്നതാണ്. താൻ പയത്തോറിനായി പ്രശാന്തതയല്ല തേടിയത്-പിന്നെയോ ജീവിതത്തിന്റെ എത്തിച്ചേരാനാവുന്ന പൂർണ്ണിമയായിരുന്നു. ഓരോ അധ്യാപകനും തന്റെ വിദ്യാർത്ഥിയെ തന്റെ ഇഷ്‌ടത്തിന് സ്വന്തം മൂശയിൽ വാർത്തെടുക്കാൻ ശ്രമിക്കുന്നു. താൻ തന്നെ അനുഭവിച്ചതായ, നേരത്തെ നഷ്‌ടപ്പെട്ടതുമായ കാര്യങ്ങളായിരുന്നു മാക്‌സിം തന്റെ അനന്തിരവനായി തേടിയത്- ഇതൊരുതരം ജീവിതസമരവും, പ്രക്ഷുബ്‌ധവുമായ വൈരുദ്ധ്യമായിരുന്നു. ഏതു രീതിയിലാണെന്ന് അയാൾക്ക് ഇതുവരെയും പറയാനായില്ല; എങ്കിലും ഈ അന്ധബാലന്റെ ബാഹ്യലോക കാഴ്‌ചപ്പാടുകളെ വിശാലമാക്കാൻ അയാൾ എല്ലാ ശ്രമങ്ങളും നടത്തി-സാധ്യതയുളള ഞെട്ടലുകളും, ആത്മീയ നിമ്‌നോന്നതികളും തൃണവൽഗണിച്ചുകൊണ്ട്. അത് ഇതിൽനിന്നും, തെല്ല് വ്യത്യസ്‌തമാണെന്ന് അയാൾക്കറിയാമായിരുന്നു; അതായത് തന്റെ സഹോദരിയും ഈവ്‌ലിനയും തേടുന്നതിനെക്കാൾ വ്യത്യസ്‌തമായത്.
“അന്ധയായ അമ്മയുടെ നൈസർഗ്ഗിക വാസന” കോപത്തോടെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ട് അയാൾ കൂടെക്കൂടെ ആശ്ചര്യപ്പെട്ടിരുന്നു.
പക്ഷെ ഈവക കോപനിമിഷങ്ങൾ അപൂർവ്വമായിരുന്നു. സാധാരണഗതിയിൽ അയാൾ തന്റെ സഹോദരിയുടെ വാദഗതികളെ സൗമ്യമായ പ്രേരണകൊണ്ടും, മൃദുവായ അനുകമ്പയാലും നേരിട്ടിരുന്നു. അവളെ പിൻതാങ്ങാൻ ഈവ്‌ലീന അവിടെ ഇല്ലാത്തപ്പോൾ, ഇത് വളരെ കൂടുതലായിരുന്നു; അന്നേരം മിക്കവാറും അവൾ അയാളുടെ യുക്തിക്ക് വഴങ്ങിയിരുന്നു. പക്ഷെ അധികം വൈകാതെതന്നെ ഇതേ ചോദ്യം വീണ്ടും ഉന്നയിക്കുന്നതിൽനിന്നും അവൾക്കതൊന്നും ഒരു തടസ്സമായി നിന്നില്ല. പക്ഷെ, ഈവ്‌ലിന അവിടെ ഉളളപ്പോൾ, പ്രതിരോധം കൂടുതൽ ശക്തിമത്തായിരുന്നു. ചിലപ്പോഴൊക്കെ ആ വൃദ്ധൻ നിശ്ശബ്‌ദതയിൽ അഭയം തേടിയിരുന്നു. അത്, ഇരുവർക്കുമിടയിൽ ഏതോ മത്സരം നിലനില്‌ക്കുന്നതുപോലെയാണ് തോന്നിച്ചത്-ഒരു സമരം-അതിൽ ഇതുവരെക്കും, ഓരോരുത്തരും തന്റെ എതിരാളിയെ പഠിക്കുകയും, തന്റെ തുറുപ്പുചീട്ടുകൾ ജാഗ്രതയോടെ ഗോപനം ചെയ്യുകയുമായിരുന്നു.
Generated from archived content: anthagayakan26.html Author: korolenkov