താക്കോല്‍ കീശയിലിട്ടുകൊണ്ടു നടക്കുന്ന കുട്ടി . കഴിഞ്ഞ നൂറ്റാണ്ടില്‍ പടിഞ്ഞാറന്‍ നാടുകളിലെ ഒരു ദൃശ്യമായിരുന്നു ഇത് പക്ഷെ ഈ നൂറ്റാണ്ടു പിറന്നപ്പോള്‍ താക്കോല്‍ കീശയിലിട്ടുകൊണ്ടു നടക്കുന്ന കുട്ടിയെ കേരളത്തിലും എവിടേയും നാം കാണാന്‍ തുടങ്ങിയിരിക്കുന്നു
പടിഞ്ഞാറന്‍ നാടുകളിലെ മനുഷ്യരുടെ ജീവിതത്തില്‍ സംഭവിക്കുന്നതൊന്നും കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നില്ലെന്നു കണക്കു കൂട്ടിയിരുന്നവര്‍ക്കെല്ലാം തെറ്റു പറ്റുകയാണു നമ്മുടെ നാടിന്റെ സാംസ്ക്കാരിക പാരമ്പര്യം നമുക്കെന്നും രക്ഷയാകുനമെന്നു കണക്കു കൂട്ടിയിരുന്നവരായിരുന്നു നാമെല്ലാവരും പടിഞ്ഞാറന നാടുകളിലായാലും മനുഷ്യനെന്നത് മനുഷ്യന്‍ മനുഷ്യന്‍ തന്നെയാണെന്നും മനുഷയ് മനസുകള്‍ എത്താന്‍ കൊതിക്കുന്ന മേച്ചില്‍ പുറങ്ങള്‍ സമാനങ്ങളാണെന്നും നാമേല്ലാം ഒടുവില്‍ മനസിലാക്കുകയാണു
കുട്ടികള്‍ കീശയിലിട്ടുകൊണ്ടു നടക്കുന്ന താക്കോല്‍, താമസിക്കുന്ന വലിയ വീടിന്റെ താക്കോല്‍ താമസിക്കുന്ന വലിയ വീടിന്റെ താക്കോലാണു. അല്ലെങ്കില്‍ വലിയ ഫ്ലാറ്റിന്റെ താക്കോലാണു. പടിഞ്ഞാറന്‍ നാടുകളില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഈ കുട്ടികള്‍ സമൂഹത്തിനു വലിയ പ്രശ്നങ്ങളായി മാറുമെന്നും സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ മനസിലാക്കിയപ്പോള്‍ അവര്‍ അവരുടെ പഠനവിഷയമായി
മാതാവും പിതാവും ഉദ്യോഗങ്ങള്‍ക്കായി ഓഫീസുകളിലേക്കു പോയാല്‍ വീട്ടില്‍ തിരിച്ചു വരുന്നത് വൈകീട്ടു ഏറെ ഇരുട്ടിയിട്ടായിരിക്കും. ജീവിതത്തിന്റെ തത്രപ്പാടില്‍ അത് അനിവാര്യമായി അവര്‍ കരുതി. അവരുടെ മകന്‍ അല്ലെങ്കില്‍ മകള്‍ക്കു മറ്റെന്തു മാര്‍ഗമാണു മുന്നിലുള്ളത്? മക്കളെ വീടിന്റെ ഏകാന്തയിലേക്കു തനിയെ വിടുക എന്നതു തന്നെ പ്രൈമറി ക്ലാസ്സുകളില്‍ തുടങ്ങുന്ന ഈ ഏകാന്ത ജീവിതം പടിഞ്ഞാറന്‍ നാടുകളില്‍ ഇതിന്റെ വീടിന്റെയും ഫ്ലാറ്റിന്റെയും താക്കോലും കീശയിലിട്ടു കൊണ്ടാണു സ്കൂളുകളിലേക്കു പോകുന്ന കുട്ടികള്‍ ക്ക് സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ ‘ ലാച്ച് കീ ചില്‍ഡ്രന്‍’ എന്നാണു പേരു നല്‍കിയത്. ഈ പുതിയ പ്രതിഭാസത്തെ പറ്റി അമേരിക്കയിലെ പ്രസിദ്ധ വിദ്യാഭ്യാസ വിദഗ്ദന്‍ പ്രഫസര്‍ ലിനറ്റ് ലോങ് ഒരു പഠനഗ്രന്ഥം തന്നെയെഴുതി. അദ്ദേഹത്തിന്റെ ‘ ദ ഹാന്റ് ബുക്ക് ഫോര്‍ ലാച്ച്കീ ചില്‍ഡ്രന്‍ ആന്റ് ദെയര്‍ പേരന്റ്സ്’ എന്ന പുസ്തകം ഏറെ ചര്‍ച്ചാ വിഷയമായി. ഇത്തരം കുട്ടികളെയാണു വളരെ ധാരാളമായി ഇന്ന് കേരളത്തില്‍ കാണുന്നത്. നഗരത്തിലെ അണു കുടുംബങ്ങളിലെ കുട്ടി അമ്മയും അച്ഛനും ഉദ്യോഗ്സ്ഥന്മാര്‍. എല്ലാ സ്കൂള്‍ ബസുകളിലും നിന്നും ഇറങ്ങുന്ന വിഷാദവാന്മാരായ കുട്ടികളുടെ കീശയില്‍ വീടിന്റെ, ഫ്ലാറ്റിന്റെ താക്കോലുണ്ടായിരിക്കും. മിക്കപ്പോഴും വീട്ടില്‍, ഫ്ലാറ്റില്‍ കയറിച്ചെന്നാല്‍ മാതാപിതാക്കന്മാര്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പായിരിക്കും. വീട്ടില്‍ ഏകാന്തതയുടെ നടുവില്‍ കഴിയുന്ന മകനെയോ മകളേയോ കുറിച്ചുള്ള പേടിപ്പിക്കുന്ന ചിന്ത ആഫീസിലിരിക്കുന്ന അമ്മയെ വല്ലാതെ അസ്വസ്ഥയാക്കുന്നു. അതുകൊണ്ടു തന്നെ പലപ്പോഴും ശ്രദ്ധാപൂര്‍വം ജോലി ചെയ്യാന്‍ കഴിയാതെ വരുന്നതു മൂലമുള്ള മാസിക പിരിമുറുക്കം അവരുടെ ഉദ്യോഗകാര്യങ്ങളില്‍ സൃഷ്ടിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ വേറെ. ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാന്‍ മക്കള്‍ അധിക സമയവും ടെലിവിഷനെ ആശ്രയിക്കുമ്പോഴുള്ള പ്രശ്നങ്ങള്‍ മറ്റൊന്നു.
മകനു സ്നേഹം നല്‍കാന്‍ കഴിയാത്തതിന്റെ കുറ്റബോധത്തിനു മാതാപിതാക്കള്‍ പലപ്പോഴും ചെയ്യുന്ന പ്രായ്ചിത്തം വിലകൂടിയ സമ്മാനങ്ങള്‍ വാങ്ങിക്കൊടുക്കുക എന്നതായിരിക്കും. കൂട്ടത്തില്‍ പലപ്പോഴും സെല്‍ഫോണുകളും ഐടി മേഖലയില്‍ ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്കു ഇതിന്റെ ചിലവുകളൊന്നും ഒരു പ്രശ്നമേയല്ല. അങ്ങിനെ ആഢംബരപ്രിയരാകുന്ന കുട്ടികള്‍ തെറ്റായ വഴികളിലേക്കു തിരിയുക സ്വാഭാവികമാണല്ലോ. മിക്കപ്പോഴുമുള്ള ഏകാന്തത ഇത്തരം കുട്ടികളെ അന്തര്‍മുഖരും സംഭാഷണ വിമുഖരുമാക്കുന്നു. ഇത്തരം കുട്ടികള്‍ വളരെ പെട്ടന്നു ഭയത്തിനു അടിമപ്പെട്ടവരായി മാറുന്നു എന്നാണു അമേരിക്കന്‍ യൂണീവേഴ്സിറ്റികള്‍ നടത്തിയിട്ടുള്ള പഠനങ്ങള്‍ വെളീപ്പെടുത്തിയിരിക്കുന്നതും. അതേ സമയം ഇത്തരം കുട്ടികള്‍ കുറ്റവാളികളായി മാറാനുള്ള സാധ്യതകള്‍ അധികമാണെന്നും പഠങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടികളുടെ ഈ കടുത്ത ഏകാന്തതയ്ക്കും ജീവിത വിരസതയ്ക്കും എന്തെങ്കിലും പരിഹാരമുണ്ടോ? മക്കള്‍ക്കുവേണ്ടി കനത്ത ശമ്പളം ഉപേക്ഷിക്കാന്‍ ഒരമ്മയും അച്ഛനും തയാറാവില്ല ഇതാണു വലിയ പ്രശ്നവും ചോദ്യ ചിഹ്നവും. മക്കള്‍ക്കു വേണ്ടിയാണു മാതാപിതാക്കള്‍ ജീവിക്കുന്നതെങ്കില്‍ മക്കളുടെ ജീവിതം നഷ്ടപ്പെട്ടു പോയാലോ മക്കള്‍ക്കൊരു നല്ലഭാവിയും ജീവിതവും നല്‍കാന്‍ കഴിഞ്ഞില്ലങ്കില്‍ തങ്ങളുടെ ജീവിതത്തിനു തന്നെ അര്‍ത്ഥമില്ലാതെ പോകില്ലേ?
ഈ ഏകാന്തതയില്‍ നിന്നും വിരസതയില്‍ നിന്നും അര്‍ത്ഥശൂന്യ ചിന്തയില്‍ നിന്നും ഒരു നല്ല പരിധവരെ മക്കളെ മോചിപ്പിക്കുന്നതിനു വിദേശികള്‍ കണ്ടെത്തിയ മാര്‍ഗം കുട്ടികള്‍ക്കു അവരുടെ അഭിരുചിക്കൊത്തു പ്രവര്‍ത്തിക്കാനുള്ള വേദികള്‍ ഒരുക്കുക എന്നതാണു. സംഗീത കലാ ഗ്രൂപ്പുകള്‍, ഹോബി സെന്ററുകള്‍, സ്പോര്‍ട്ട്സ് കോച്ചിംഗ് ക്യാമ്പുകള്‍, ഡിബേറ്റിംഗ് സംഘങ്ങള്‍ അങ്ങിനെ അങ്ങിനെ എത്രയെത്ര വേദികള്‍ കേരളവും ആ വഴിയിലൂടെ ചിന്തിക്കേണ്ട കാലമായില്ലേ?
Generated from archived content: essay3_may5_14.html Author: km_roy
Click this button or press Ctrl+G to toggle between Malayalam and English