അന്നെന്തു ധാർഷ്‌ട്യങ്ങളായിരുന്നു, നിനക്കെ-
ന്തെന്തു മോഹന സ്വപ്‌നങ്ങളായിരുന്നു
കുഞ്ഞിളം കാറ്റേറ്റുറങ്ങുവാൻ, നിന്റെ
ഗോപുരശിഖരങ്ങളിൽ രാപ്പാർക്കുവാൻ വന്ന
വാനമ്പാടിയെ വെറുതെ കരയിച്ചുവിട്ടു നീ
കായലിന്നാഴങ്ങളിൽ മുങ്ങാങ്കുഴിയിട്ടു-
മീൻപിടിക്കും കൊറ്റികൾ,
കളളക്കൊതി പെരുത്ത കടൽകാക്കകൾ, ലോക-
സഞ്ചാരികളാമെരണ്ടകൾ
ചിറകൊന്നു കോതി-
യുണക്കുവാനണയുമ്പൊഴൊക്കെയും
കണ്ണടച്ചെന്തൊരു കഠിന
തപസ്സായിരുന്നു നീ
പളളുരുത്തിയിലെ പഴമക്കാരുടെ ഓർമ്മച്ചെപ്പുകൾ
കിലുങ്ങിയത് പലവട്ടം ഞാൻ കേട്ടിരുന്നു
പടക്കപ്പലിൻ പാമരം തകരാതിരിക്കുവാൻ
നട്ടെല്ലുവളച്ചും, നെഞ്ഞിൻകൂടുയർത്തിയും
നീ കാട്ടും സാങ്കേതിക കസർത്തുകളെപ്പറ്റിയും
ബ്രിസ്‌റ്റോസായിപ്പിന്നനുരാഗവായ്‌പിനെപ്പറ്റിയും
പശ്ചിമകൊച്ചിക്കാരുടെ ഗൂഢമായൊരഹങ്കാരമായി നീ
നീണ്ടുനിവർന്നുകിടന്നു കൊണ്ടാ-
കൊച്ചുദ്വീപായ വില്ലിങ്ങ്‌ടനെ കൊച്ചാക്കി
ചിരിച്ചു തിമിർത്തപ്പോഴും, കാലം-
നിന്നിലെ ചായവും ചമയവും മായ്‌ക്കുമെന്നോർത്തില്ല
നിന്നെ കടന്നുചെന്നെത്തേണ്ടും തുറമുഖ
പ്രാന്തങ്ങളിൽ, ടാങ്കർ ബെർത്തിൽ,
നേവൽബേസിൽ, കപ്പൽനിർമ്മാണശാലയിൽ,
റെയിൽവേ സ്‌റ്റേഷനുകളിൽ,
വിമാനത്താവളത്തിൽ,
മദ്യവും മാനവും മയക്കുമരുന്നും ക്രയവിക്രയം ചെയ്യുന്ന
മഹാനഗരത്തിൽ…..
കൃത്യമായൊരിടത്തുമെത്തിച്ചേരുവാനാവാതെ,
നീയൊരുക്കിയ ഗതാഗതക്കുരുക്കിൽ പെട്ടുഴന്നവർ
വലിച്ചെറിയും ശാപവാക്കുകളേറ്റു തളർന്ന നിന്നെ-
ത്തഴഞ്ഞധികാരികൾ, ആർത്തിപ്പണ്ടാരങ്ങൾ,
പണിതു, പതിവായി പണം പിരിച്ചു പിടുങ്ങുവാനൊരു
സമാന്തര ബിയോട്ടിപ്പാലം
പക്ഷേ, നിനക്കില്ല ശാപമോക്ഷം, നിനക്കില്ല-
സ്വഛന്ദമൃത്യു, പിന്നെയെന്തിനായ് നീ-
യൊരുത്തരായനം കാത്തിങ്ങനെ ശയിക്കുന്നു.
Generated from archived content: poem1_apr7_08.html Author: km_joshi