തിരകൾക്കുമീതെ തുഴഞ്ഞു;
തീരങ്ങളെ
തിരികെ പിടിക്കാനൊരുങ്ങുകയില്ല ഞാൻ
കുളിർ നിലാവിൽ
സൂര്യവെട്ടത്തിൽ
ഇരുളിന്റെ തികവിൽ
ഏകയായ് യാത്രചെയ്യുന്നു ഞാൻ
മഴവില്ലു പൂക്കാത്ത
മരതകം കായ്‌ക്കാത്ത
കനകക്കിനാക്കൾ നിറഞ്ഞിടാത്ത
തളിരുകൾ തുള്ളാത്ത
കുളിരുകൾ പാകാത്ത
ചടുലത ചൂടാത്തയെന്റെ ലോകം
ഇനിയും തിരിച്ചറിയില്ല;
ഞാനെത്ര വിശദമാക്കിയാലും
ഈ വിജനവീഥിതൻ ഇരുൾക്കാട്ടിലെ
നിഴലിനെയോർത്തു. തപിക്കരുതേ…!
പിന്നെയീ… കുപ്പയിൽ വീണ കുഞ്ഞിനെ
കഴുകിയെടുത്തു മിനുക്കരുതേ…
കളയുക ചോട്ടിൽ നിൻ കാന്തിയും രൂപവും
അളവും നിഷേധ്യമായ് തീർന്നിടട്ടെ!
വെറുതെയൊരു ചെറുപോറലാണെന്നെഞ്ചിൽ-
ഞാനറിയാതെ തീർത്തതും വിസ്മരിക്കാം
എറിയുക ദൂരെയീ ചില്ലുശില്പത്തിനെ
പൊട്ടിയിട്ടലിയട്ടീ മണ്ണിലാകെ
മുളയിട്ടു വീണ്ടും പടരാതിരിക്കട്ടെ
ചളിയിലമർന്നു നശിച്ചിടട്ടെ!
ഇവിടൊരു ജീവന്റെ അന്ത്യനിശ്വാസങ്ങൾ
മതിലേഖയിൽ ചേർന്നൊടുങ്ങീടട്ടെ…!!
Generated from archived content: poem1_oct24_07.html Author: kayyummu
Click this button or press Ctrl+G to toggle between Malayalam and English