എന്റെ വിരലറ്റത്ത്
കൂർത്ത് വിണ്ട ഒരു കവിതയുണ്ട്
കറുത്ത നിറത്തിൽ
പുതിയ, പുതിയ പൂക്കളായി….
കറുത്ത അക്ഷരങ്ങളിലെ
പഴകിത്തേഞ്ഞ വിത്തുകൾ
പാകിമുളച്ച്, കുനുകുനാ വിരിഞ്ഞ്,
പലനിറങ്ങളായി…..
എന്റെ നെഞ്ചിലിപ്പോൾ
മിടിക്കുന്ന ഒരു നനുത്ത പൂവ്
കൂർത്തുപോയ ചുണ്ടുകൾക്കൊണ്ട്
ഒപ്പുമ്പോൾ….
കാണാത്ത സൂര്യകാന്തിയുടെ സൗന്ദര്യം!
നെഞ്ചിലുള്ളിലത്
ഗതജന്മ സുകൃതമായ്
വിരിഞ്ഞു നില്‌ക്കുന്നു.
പലരും നുള്ളിയെടുക്കാൻ
ശ്രമിക്കുമെങ്കിലും
വഴിയടയാളചിത്രങ്ങളിലെ
ക്രൂശിതനായ ഒരു ശിലയായി…..
ബ്ലാക്ക് ആന്റ് വൈറ്റിൽ
കണ്ടാൽ പേടിക്കും വിധത്തിൽ
ശില നിന്നു ചിരിക്കും!
അസൂയ തോന്നിയിട്ടൊന്നും
കാര്യമില്ല
വിരലറ്റത്ത് കൂർത്ത നഖമുണ്ട്
അടുത്തു പോയാൽ
ചിലപ്പോൾ
കൊത്തിയെടുത്ത പച്ചക്ക്…..
എന്തൊരു കൊതിയാ
എനിക്കെന്നും
ഒരു താരാട്ടു പാട്ടായ്
വിരലറ്റത്ത്
എന്റെ കവിതയ്‌ക്കൊപ്പം!
ഞാൻ
എന്നും
ഗതജന്മ സുകൃതം!
രൂപം ചെയ്‌തെടുത്ത്
വിരിഞ്ഞു തീർക്കാൻ
വിധിക്കപ്പെട്ടവൾ!
Generated from archived content: poem1_jan11_11.html Author: kayyummu