മാന്ദ്യം

നാട്ടിലേയ്‌ക്കൊന്നുപോയ്‌ വരൂ,

അറബി പറഞ്ഞു സാമ്പത്തിക മാന്ദ്യം

റോഡരികിലെയും തോട്ടിറമ്പിലെയും

പതുപ്പത്ത്‌ സെന്റുകൾ വിറ്റുപോയി…..

ഭാര്യയുടെ പിണ്ടിമാലയും, കാതലുക്കും,

ആറുമോതിരങ്ങളും, കമ്പിവളയും ബാങ്കിൽ

ഉമ്മയ്‌ക്ക്‌ വെപ്പുപല്ല്‌ വാങ്ങണം

മൂത്തമോന്‌ സൈക്കിളും വീഡിയോഗെയിമും..

ചെറിയ മകൾക്ക്‌ എട്ടുമാസം പ്രായം

അരഞ്ഞാണു കെട്ടാതെ തരമില്ല….

കിളച്ചു പാലിച്ച ഈന്തപ്പന പറഞ്ഞു

പോകൂ…. പോകൂ മുതലാളിയ്‌ക്കു പണമില്ല

എണ്ണയ്‌ക്കു വിലയില്ല റൊട്ടിയില്ല…… വീഞ്ഞില്ല

ബീജവും വിശപ്പുമില്ല ബീവിമാർ നാലുണ്ട്‌….

പാസ്‌പോർട്ടിലെ ഫോട്ടോയ്‌ക്ക്‌ പ്രതീക്ഷ

മണലിൽ വിതച്ചിട്ട്‌ കൊയ്യാതെ പോകയോ…..?

ഉള്ളതെല്ലാം വാരിപ്പെറുക്കി പിറുപിറുത്തു

നാട്ടിലെത്തും മുൻപൊന്ന്‌ ചത്താമതി….

നൂറുകോടി സഹജരുടെ തിരക്കിൽ –

വീണ്ടും ഞെരുങ്ങാം…. വീഴാം…… വീണടിഞ്ഞേക്കാം…..

Generated from archived content: poem1_mar16_09.html Author: kavitha_b_krishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here