ചിലങ്കകൾ എറിഞ്ഞുകൊടുത്തു നിരാമയം
എങ്ങു പോകുന്നു നീ ദേവപുഷ്പമേ!
നൃത്തമാടി തളർന്നുവെന്നതോ
തപ്തമീ ശാല മടുത്തുവെന്നതോ…?
ദാനശീല നീയേകി ഞങ്ങൾക്കാ-
കാമ്യ സാഹിത്യ വാരിധി
നീളേ… നീളേ… പറന്നു പൊങ്ങുവാനേകി-
ഞങ്ങളിലാകാശം.
ഭുവനമാം മണിക്കിണറിലപൂർവ്വയായ്
വിടർന്ന ചെങ്ങഴിനീർപ്പൂവു നീ
പൂജചെയ്യുവാൻ… കലശമാടുവാൻ
ഇറുത്തു മാറ്റി നിൻ തേജസ്സ്
തൊട്ടുഴിഞ്ഞവർ… തണ്ടുലച്ചവർ
കണ്ടതില്ലൊരാ ഛന്ദസ്സ്
പരിലസം പൂത്തു നീർമാതളം
കാലത്തിൻ താഡനമേറ്റു വീണ്ടും വീണ്ടും
ഒറ്റയടിപ്പാത ചവിട്ടി കടന്നുപോയ്…
തപിയ്‌ക്കും പ്രണയത്തിൻ വെൺ വണ്ടിക്കാളകൾ
പൂശി അനവദ്യ രതിവർണ്ണശാല തൻ
അക്ഷര ചുമരിലൊരായിരം ചായങ്ങൾ
പോകയായ്… മലയാള നീരവ തടംവിട്ട്
മറ്റൊരു തീരേ… ചിലങ്കകൾ കെട്ടുവാൻ
ക്ഷമിയ്‌ക്ക, കൂർത്തോരപഹാസ്യ ശരങ്ങളെ
മുടക്ക പദങ്ങൾ തൻ ബ്രഹ്‌മാസ്‌ത്രമെയ്‌ത്…
കാണുവാനുള്ളോരുത്‌ക്കട ദാഹത്തെ…
ഉള്ളിലൊളിപ്പിച്ചു നിർത്തീ വിഷാദേ ഞാൻ
എന്നാകിലും കൃഷ്ണേ! പിൻവിളിയില്ലിനി
കമല നിൻ നേത്രങ്ങൾ നനയാതെപൊയ്‌ക്കൊൾക.
(ചെങ്ങഴിനീർപൂവ് – അപൂർവ്വമായ ദേവപുഷ്പം)
Generated from archived content: poem1_feb27_07.html Author: kavitha_b_krishnan