അന്നൊരു സന്ധ്യയ്‌ക്കല്ലോ?
മാരുതിക്കാറിലെത്തി
വന്ദനം പറഞ്ഞതും സുന്ദരിപ്പെണ്ണൊരുത്തി
“വന്ദന! ഞാനാണല്ലോ,
സാമൂഹ്യപ്രവർത്തക
സുന്ദരീ! ചിത്രേ? നിന്നെ-
കാണുവാനെത്തി ഞാനും!”
പ്രതിഭാ പട്ടം കിട്ടി!
പോരെങ്കിൽ പത്രത്താളിൽ
വലുതായ് പടംവന്നു
പലരും പ്രശംസിച്ചു
മാധ്യമ ശ്രദ്ധനേടി
ചിലരോ കണ്ണും വെച്ചു
സാദ്ധ്യതയേറിയില്ലേ?
സീരിയൽ താരമാകാൻ?
എത്രയോ ചിത്രംകണ്ടു
മാറ്റിവെച്ചിട്ടും വീണ്ടും
ചിത്രതൻ ചിത്രം നോക്കി-
പ്പറഞ്ഞു സാക്ഷാത്‌ക്കാരൻ!
എത്രയും പണംവേണേ-
ലത്രയും കൊടുത്തേയ്‌ക്കൂ
എത്രയും വേഗംപോയി
ക്കൊണ്ടുവാ നാളെത്തന്നെ
കന്യകേ? കലാകാരീ
ശാലീനസൗന്ദര്യമേ
വിണ്ണിൽനീ താരമായി
പ്രകാശം ചൊരിഞ്ഞേയ്‌ക്കും
മഞ്ജുവും, സംയുക്തയും
വിജയം വരിച്ചില്ലേ?
സുന്ദരന്മാരെക്കെട്ടി
ജീവിതം സുഖിച്ചില്ലേ?
ആകാരസമ്പുഷ്ടിയും
വിദ്യയും, മുഖശ്രീയും
പാകമായ് നിന്നിൽ പൂത്തു-
നിൽക്കുന്നു മനോഹരി!
വേഷങ്ങളേതും വാങ്ങാം
ഭാവിയിൽ നിനക്കെന്നും-
ദോഷങ്ങൾ വരുത്താതെ
ജീവിതം നയിയ്‌ക്കേണ്ടേ?
നൂറ്റൊന്നിൻ തിളക്കത്തിൽ
മാരുതിക്കാറിലേറാം
മാറ്റാൻ കുടുംബം തന്നിൽ
ചേക്കേറിപ്പൊറുത്തീടാം
മാറ്റണം! മാറ്റാൻ നമ്മൾ
പ്‌ളാറ്റുഫോമൊരുക്കണം
മാറ്റുവാൻ സാധിയ്‌ക്കാത്ത-
തൊന്നുമെയില്ലീപാരിൽ!
മുന്തിരിച്ചാറുമോന്താം
ശൃംഗാരക്കേളിയോടെ
മുന്തിയ കാറിൽതന്നെ
യാത്രകളൊരുക്കീടാം
തന്ത്രത്തിൽ നിന്നാൽ തന്നെ-
കാര്യങ്ങൾ ഗ്രഹിച്ചീടിൽ-
മന്ത്രിമാർ പോലും നിന്നെ
സാദരം വണങ്ങീടും!
നക്ഷത്രബംഗ്ലാവിങ്കൽ
താമസമുറപ്പിയ്‌ക്കാം
നക്ഷത്രമെണ്ണാതെന്നും
സൗഖ്യങ്ങൾ സ്വന്തമാക്കാം
ലക്ഷ്യത്തിലെത്താൻ നമ്മി-
ലിച്ഛയുണ്ടെങ്കിൽ രണ്ടു-
പക്ഷമില്ലുറപ്പാക്കാം
സർവ്വതും വശത്താക്കാം!
അമ്മയെ നോക്കിത്തന്നെ
വന്ദനചേച്ചി ചൊല്ലി
ഇമ്മട്ടിൽ പോക്കുപോയാൽ
ജീവിതം തുലഞ്ഞില്ലേ?
സമ്മതം തന്നാൽ മാത്രം
ഞാൻ വരും! വീണ്ടും കാണാം!
നന്മകൾ വരാൻ മാത്രം
പ്രാർത്ഥിച്ചു സഹോദരി
നിങ്ങളെക്കുറിച്ചുള്ള
വാർത്തകളറിഞ്ഞീടാ-
നല്ലങ്കിലെന്തിന്നായി
ട്ടീവഴി വന്നീടുന്നു?
നല്ലതു വരുത്തീടാ-
നല്ലെങ്കിൽ ഞാനീദൂരം
തെല്ലുമെയാത്രചെയ്തി-
ട്ടെത്തുമോ സഹോദരീ?
ചേട്ടനോ കാസരോഗി!
ചുമച്ചും രക്തംതുപ്പി-
കോട്ടുവായിടാൻപോലും
വയ്യാത്ത ഭർത്താവായി.
ഇഷ്ടങ്ങൾ നടപ്പാക്കാൻ
മോഹിച്ചു, പറ്റാതെന്നും-
നഷ്ടങ്ങൾ സഹിച്ചിട്ടും
കടങ്ങൾ മാത്രമായി.
ജീവിതം ദാരിദ്ര്യത്താ-
ലാവതും നശിച്ചില്ലേ?
ഈവിധം കടം വാങ്ങി
തൂങ്ങുവാനൊരുങ്ങുന്നോ?
പ്രായവും തികഞ്ഞുള്ള
പെൺകിടാവിനെവെച്ചും
ന്യായമായ് കെട്ടിച്ചീടാൻ
സാദ്ധ്യമോ സഹോദരീ?
ഞാനുമെൻ ഹസ്സും ചേർന്നി-
ട്ടെത്രയോ സഹായങ്ങൾ
ആളുകൾക്കേകി നിത്യം
ജീവിതം ധന്യമാക്കി
പാരാകെ ചിരിയ്‌ക്കുമ്പോൾ
നമ്മൾതൻ ബന്ധക്കാരും
പോരുമോ? നമുക്കേകാൻ
സമ്പത്തും, പ്രശസ്തിയും?
ഈജന്മം! സുഖിച്ചീടാ-
നല്ലാതെ വരുംജന്മം
കൂടുതൽ ഭദ്രമാക്കാൻ
യത്നിച്ചു മരിയ്‌ക്കണോ?
ഒന്നുമേ മണ്ണിലേയ്‌ക്കും
കൊണ്ടുവന്നില്ലാ സ്വത്താ-
യൊന്നുമേ വിണ്ണിലേയ്‌ക്കും
കൊണ്ടുപോകില്ലാ നമ്മൾ!
മകളെ പറന്നീടാൻ
സ്വതന്ത്ര്യം നൽകിയേയ്‌ക്കു
പകച്ചു നിന്നാൽ പിന്നെ
‘ചാൻസില്ല’ പറഞ്ഞേക്കാം!
പണവും പ്രതാപവും
പെട്ടെന്നും വന്നടുക്കും
ഇണയും, ഗുണങ്ങളും
ദൈവങ്ങൾ സമ്മാനിയ്‌ക്കും!
വന്ദന തലോടുന്നു!
ചിരിയാൽപതപ്പിച്ചും
ചിത്രതൻ ജാക്കറ്റിന്റെ
ബട്ടൺസിൽ പിടിയ്‌ക്കുന്നു
മാറിലെ മുത്തിനുള്ളി-
യിക്കിളികൊളുത്തുന്നു
മാറോടുചേർത്തമർത്തി
ക്കാതിലും മന്ത്രിയ്‌ക്കുന്നു.
“പോരിക! ചിത്രേ നിന്നെ-
യുമ്മവെച്ചുറക്കാം ഞാൻ
മാളിക തന്നിൽകേറ്റാം
സമ്മതം നൽകൂ കുട്ടീ!
അമ്മയോ സമ്മതിച്ചു!
അച്ഛനുമെതിർപ്പില്ല!
സമ്മതം നൽകാൻ മാത്രം
എന്തിന്നു ഭയക്കുന്നു?
കാർവണ്ടു ചുംബിയ്‌ക്കുന്ന
പൂവുപോൽ ത്രസിയ്‌ക്കുന്ന-
നാണത്താൽ ചിത്രവേഗം
ഉത്തരമേകീടുന്നു
സമ്മതം! നൂറുവട്ടം!
വന്ദനചേച്ചിക്കെന്റെ-
ചുംബനം! നൽകി ഞാനെ-
ന്നാഗ്രഹം പറങ്ങോട്ടെ?
സീരിയൽ നടിയാകാൻ
കഴിഞ്ഞാലതും ഭാഗ്യം!
താരമായ് വളർന്നീടാൻ
സാധിച്ചാലതും ഭാഗ്യം!
മോഹങ്ങൾ നൂറുമേനി!
കൊയ്യുവാനേറെയുണ്ടേ?
ദാഹങ്ങളടക്കാനായ്
കൂടെ ഞാൻ പോരുന്നുണ്ടേ?
Generated from archived content: poem1_mar13_08.html Author: kavil_raj
Click this button or press Ctrl+G to toggle between Malayalam and English