മഴയിൽ നഷ്‌ടമാകുന്നത്‌….

ഇലപ്പച്ചയിൽ പടർന്നിറങ്ങിയ

സൗഹൃദത്തിന്റെ പെരുമഴയിൽ

നിന്റെ ഹൃദയത്തുടിപ്പുകളും അകന്നപ്പോൾ

ചേർത്തടയ്‌ക്കപ്പെട്ടത്‌

എന്റെ ജീവിതാസക്തികളുടെ

കറുത്ത ജാലകം.

മഴയുടെ ആരവങ്ങൾക്കും

നനുത്ത തണുപ്പിനുമിടയിൽ

എന്റെ സ്വപ്നസീമയിൽ

വിഷാദത്തിന്റെ അഗ്നിപൂത്തത്‌…

ഞാൻ മൗനങ്ങളുടെ

നൂണുപോകുന്ന കാറ്റലയിൽ

ആത്മനിന്ദയുടെ കടലാഴങ്ങളിൽ

മടുക്കാതെ കാത്തിരുന്നത്‌…

മഴ-സ്നേഹരാഹിത്യത്തിന്റെ

അപാരതയെന്നു ഞാൻ,

പാപബോധത്തിന്റെ

മരണതാളമെന്നു നീ.

വ്യഥയുടെ അഗ്നിശൈലങ്ങളിൽ

മറന്നിട്ടുപോയ

പ്രണയമാപിനിയുടെ ഓർമ്മയ്‌ക്ക്‌…

ഋതുവ്യതിയാനങ്ങളിലെ

ശാപോന്മുഖമായ ഈ മഴക്കാലം

ഇമകളിരുളുമ്പോൾ

നനഞ്ഞയോർമ്മകളുടെ വേതാളഭാരം

സ്വപ്നങ്ങളുടെ നീല വെളിച്ചത്തിലേക്ക്‌

ഇറയ്‌ക്കുവോളം

നമുക്കായ്‌

പ്രാർത്ഥനയുടെ ഭ്രമതാരകങ്ങൾ വിടരും.

പിടി തരാതെ അകന്ന

ശലഭമായ്‌ നീ

മഴയുടെ ആത്മാവിലേക്കിറങ്ങുമ്പോൾ,

എനിക്ക്‌ മുനകൂർത്ത ഭ്രാന്തിന്റെ

മഴപ്പനി പകർത്തുക.

Generated from archived content: poem_3jan6.html Author: katta_manoj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English