മാനന്തവാടി നനഞ്ഞുകൊണ്ടേയിരിക്കുന്നു.
കാടുവെട്ടിത്തളിച്ചുണക്കിയ
മൗനത്തിന്റെ പച്ചപ്പൂപ്പലുളള
പട്ടണത്തിന്റെ പൊളളുന്ന വേനലുകളിലൂടെ
എന്റെ പെരുമഴയെ
തിരിച്ചറിയുമ്പോൾ.
റെയിൽപ്പാതകളില്ലാത്ത വേവലാതികളുമായ്
ആത്മഹത്യ ചെയ്യേണ്ടവൻ
പാഞ്ഞ മരങ്ങൾക്കിടയിലൂടെ
മഴയുടെ നിറങ്ങൾ
നിനക്കെന്തറിയാം.
സ്‌നേഹത്തിന്റെ
തണുപ്പ് മൊഴിഞ്ഞുപോകുന്ന
എനിക്ക്, എന്ന കാറ്റിന്
ഈ പച്ചക്കടലിൽ
വഴിതെറ്റുകയേയില്ല.
ഓരോ വളവിലും അവസാനിച്ചുവെന്ന്
ഉടലുരുകിത്തീർന്ന താർനിരത്ത് പോലെ
കുരുടിക്കപ്പെട്ട ജീവിതം
ഇരയുടെ പക്ഷത്ത്
വെച്ചുതരുന്നുണ്ട്.
ആൾപ്പാർപ്പില്ലാത്ത പുലർച്ചയിൽ
ചിതറിപ്പോയ
സ്വപ്‌നച്ചിത്രത്തുണ്ടിനാൽ
സൂര്യനുദിക്കുംവരെ
ഒറ്റയാകുന്ന കരച്ചിലായ്
നിന്നെ കാണാൻ കൊതിക്കുമ്പോൾ…
മാനന്തവാടി നനഞ്ഞുകൊണ്ടേയിരിക്കുന്നു.
Generated from archived content: poem2_jan6.html Author: katta_manoj
Click this button or press Ctrl+G to toggle between Malayalam and English