റിക്ഷക്കാരന്റെ പ്രതീക്ഷ

പുലരി പൂക്കുന്നേരമെന്റെ

സിരകളുണരുന്നു.

പുതിയ പകലിന്നുണർവ്വുമായെൻ

ചിറകു വിടരുന്നു.

ഉരിയരിക്കായ്‌ ഉടുതുണിക്കായ്‌

കരളു വേവുന്നു.

നെടിയ പാതയിലുരുളുമെന്നുടെ

ശകടമുണരുന്നു.

ഭിക്ഷതേടീടുമർത്ഥിപോലെൻ

റിക്ഷയുരുളുന്നു.

ഭക്ഷണത്തിൻ വകയൊരുക്കാൻ

വഴികൾ തേടുന്നു.

കാക്ക കരയുന്നേരമെന്നുടെ

കഥ തുടങ്ങുന്നു.

കാക്കിയിൽ കരൾ മൂടിയെന്നുടെ

യാത്ര തുടരുന്നു.

പുലരിയെന്നോ സന്ധ്യയെന്നോ

പാതിരാവെന്നോ-

കരുതിടാത്തൊരു കഠിനയത്നം

കരളിലേറ്റുന്നു.

അരികിലെത്തും പഥികരെന്നുടെ

അതിഥിയായ്‌ക്കരുതും

അവരുനീട്ടും പ്രതിഫലം ഞാൻ

അമൃതമായ്‌ കരുതും.

അഞ്ചുപേരെ പോറ്റുവാനെൻ-

നെഞ്ചു പതറുന്നു.

അഞ്ചു വയറുനിറയ്‌ക്കുവാനെൻ

വണ്ടിയോടുന്നു.

വാടകയ്‌ക്കൊരു വീടുവാങ്ങി

വണ്ടിവാങ്ങി ഞാൻ-

ജീവിതത്തിൻ ഊടുപാതകൾ

ഓടിയെത്തുന്നു.

സ്വന്തമായൊരു വീടുവേണം

വണ്ടിവാങ്ങേണം-

എന്തു വഴിയെന്നോർത്തു ഞാനീ

വഴിയിലലയുന്നു.

റിക്ഷയാണൊരു രക്ഷ വയറിൻ

ഒച്ച മൂളുമ്പോൾ.

എത്ര ദൂരമിരുന്നു ഞാനിനി

യാത്ര തുടരേണം

എത്തിടാത്തൊരു ലക്ഷ്യമോയെ-

ന്നോർത്തു കരയേണം

പലരു കയറിയിറങ്ങിയിട്ടും

പാത നീളുന്നു.

പകലുമിരുളും പണിയെടുത്തെൻ

കരളു തകരുന്നു.

രക്ഷ റിക്ഷയിലെന്നു കരുതി

കാത്തിരിക്കുന്നു.

രക്ഷകൻ വരുമെന്നതോർത്തെൻ

യാത്ര തുടരുന്നു.

Generated from archived content: rikshakkaran.html Author: karimpuzha_gopala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleരാത്രിവഴികൾ
Next articleഅവൾ – വഴിയോരത്തെ സുഗന്ധപുഷ്പം
ഗായകൻ, ഗാനരചയിതാവ്‌, കവി, സംഗീതജ്ഞൻ എന്നീ നിലകളിൽ ഏറെ ശ്രദ്ധേയനായ ഒരു കലാകാരൻ. 28 സംവത്സരം ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിലെ സീനിയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപകനായി സേവനമനുഷ്‌ഠിച്ചശേഷം, സ്വമേധയാ പിരിഞ്ഞ്‌, പാലക്കാട്‌ ജില്ലയിലെ കരിമ്പുഴയിൽ സ്ഥിരിതാമസമാക്കിയിരിക്കുന്നു. ശ്രീ കരിമ്പുഴ ഗോപാലകൃഷ്‌ണൻ കേരളത്തിനകത്തും പുറത്തുമായി നിരവധി സംഗീതകച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്‌. കേരളത്തിലും ലക്ഷദ്വീപിലുമായി അനവധി കവിയരങ്ങുകളിൽ സ്വന്തം കവിത അവതരിപ്പിച്ച്‌ ആസ്വാദകവൃന്ദത്തിന്റെ അനുമോദനങ്ങൾക്ക്‌ പാത്രീഭൂതനായ ഇദ്ദേഹത്തിന്റെ ആദ്യകവിതാസമാഹാരം ‘ശില്പിയുടെ ദുഃഖം’ 2000 ജനുവരി ഒന്നിന്‌ പ്രസിദ്ധീകരിച്ചു. ലക്ഷദ്വീപ്‌ സാഹിത്യഅക്കാദമി മെമ്പർ, അക്കാദമി പ്രസിദ്ധീകരണമായ ‘സാഗരകലയുടെ’ എഡിറ്റോറിയൽ ബോർഡു മെമ്പർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്‌ഠിച്ചിട്ടുളള ശ്രീ.കരിമ്പുഴ ഗോപാലകൃഷ്‌ണൻ കേരളത്തിലെ പല ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്‌. അദ്ധ്യാപകപ്രതിഭ അവാർഡ്‌, ഗുരുശ്രേഷ്‌ഠ അവാർഡ്‌, കേന്ദ്ര സാംസ്‌കാരിക വകുപ്പ്‌ നൽകുന്ന ഫെലോഷിപ്പ്‌ തുടങ്ങിയവ, ഈ കലാകാരനു ലഭിച്ച അംഗീകാരങ്ങളിൽ ചിലതുമാത്രം. ഭാര്യഃ കലാമണ്ഡലം ഭാഗ്യേശ്വരി മക്കൾഃ ശ്രീമതി യമുനാ രാജൻ ശ്രീമതി യാമിനീ ഉണ്ണിക്കൃഷ്‌ണൻ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here