ഇന്നത്തെ അച്ഛൻ

മക്കളേ, നിങ്ങൾക്കായി

പങ്കുവച്ചിടാനെന്റെ

പക്കലില്ലൊട്ടും പണം

പാവമാണിന്നീയച്ഛൻ

നിർദ്ധനൻ നിരാശ്രയൻ

നിത്യദുഃഖങ്ങൾ പേറി

കൊച്ചുവീടിതിലേറെ-

ക്കാലമായ്‌ കഴിയുന്നു.

കൂട്ടിനു വാല്‌മീകിയും

വ്യാസനുമുണ്ടാശ്വാസം

കേട്ടിട്ടും പഠിച്ചിട്ടും

ജീവിതം നയിക്കുന്നു.

മകനെ രാജാവാക്കാൻ

കഴിയാതതിദീനം

മരണം വരിച്ചതാ-

മച്ഛന്റെ ദുഃഖംപോലെ

ദുഃഖമില്ലൊട്ടും മക്കൾ-

ക്കച്ഛന്റെയിച്ഛയ്‌ക്കൊത്ത

തസ്തിക ലഭിച്ചില്ലേ?

സ്വസ്ഥമായ്‌ക്കഴിയില്ലേ?

ഭൂസ്വത്ത്‌ പോയെങ്കിലും

മക്കളെ പഠിപ്പിച്ചു

ഭാസുരമാക്കി ഭാവി-

ഖേദമില്ലല്പംപോലും

ശബളം അതിലേറെ

കിബളം ലഭിക്കുന്ന

കമ്പോളമല്ലേ കൊച്ചു

കേരളം മഹാഭാഗ്യം.

എഞ്ചിനീയറാണൊരാൾ

വക്കീലാണപരനും

എന്തിനു മടിക്കേണം

മാമൂലുമാത്രം പോരേ?

മക്കൾക്കായധികാരം-

പങ്കിടാൻ വെമ്പുംനാട്ടിൽ

മക്കൾക്കായിരുന്നില്ലേ

ഭാരതയുദ്ധംപോലും

മക്കളെ പഠിപ്പിക്കാൻ

മാനവും ധനവുമെൻ

മക്കൾക്കും വിലപേശി-

വിൽക്കേണ്ടകാലം വരും.

കോഴവാങ്ങുക നിത്യ

മാവോളമല്ലെങ്കിലോ-

കോമാളി വേഷംചാർത്തും

കോലമായ്‌ കാലം മാറ്റും.

Generated from archived content: innathe_achan.html Author: karimpuzha_gopala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസദ്ദാമിന്റെ കാശ്‌ സിങ്ങിന്റെ കീശ ഇടതിന്റെ മാനം
Next articleഇന്ത്യൻ പൊളിറ്റിക്കൽ റിയാലിറ്റി എം.എൻ.വിജയന്റെ കാഴ്‌ചകളിലൂടെ….
ഗായകൻ, ഗാനരചയിതാവ്‌, കവി, സംഗീതജ്ഞൻ എന്നീ നിലകളിൽ ഏറെ ശ്രദ്ധേയനായ ഒരു കലാകാരൻ. 28 സംവത്സരം ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിലെ സീനിയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപകനായി സേവനമനുഷ്‌ഠിച്ചശേഷം, സ്വമേധയാ പിരിഞ്ഞ്‌, പാലക്കാട്‌ ജില്ലയിലെ കരിമ്പുഴയിൽ സ്ഥിരിതാമസമാക്കിയിരിക്കുന്നു. ശ്രീ കരിമ്പുഴ ഗോപാലകൃഷ്‌ണൻ കേരളത്തിനകത്തും പുറത്തുമായി നിരവധി സംഗീതകച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്‌. കേരളത്തിലും ലക്ഷദ്വീപിലുമായി അനവധി കവിയരങ്ങുകളിൽ സ്വന്തം കവിത അവതരിപ്പിച്ച്‌ ആസ്വാദകവൃന്ദത്തിന്റെ അനുമോദനങ്ങൾക്ക്‌ പാത്രീഭൂതനായ ഇദ്ദേഹത്തിന്റെ ആദ്യകവിതാസമാഹാരം ‘ശില്പിയുടെ ദുഃഖം’ 2000 ജനുവരി ഒന്നിന്‌ പ്രസിദ്ധീകരിച്ചു. ലക്ഷദ്വീപ്‌ സാഹിത്യഅക്കാദമി മെമ്പർ, അക്കാദമി പ്രസിദ്ധീകരണമായ ‘സാഗരകലയുടെ’ എഡിറ്റോറിയൽ ബോർഡു മെമ്പർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്‌ഠിച്ചിട്ടുളള ശ്രീ.കരിമ്പുഴ ഗോപാലകൃഷ്‌ണൻ കേരളത്തിലെ പല ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്‌. അദ്ധ്യാപകപ്രതിഭ അവാർഡ്‌, ഗുരുശ്രേഷ്‌ഠ അവാർഡ്‌, കേന്ദ്ര സാംസ്‌കാരിക വകുപ്പ്‌ നൽകുന്ന ഫെലോഷിപ്പ്‌ തുടങ്ങിയവ, ഈ കലാകാരനു ലഭിച്ച അംഗീകാരങ്ങളിൽ ചിലതുമാത്രം. ഭാര്യഃ കലാമണ്ഡലം ഭാഗ്യേശ്വരി മക്കൾഃ ശ്രീമതി യമുനാ രാജൻ ശ്രീമതി യാമിനീ ഉണ്ണിക്കൃഷ്‌ണൻ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here