വേനൽ;
ചുട്ടുപൊള്ളുന്ന കനത്ത ചൂട്
ദഹിച്ചലയുന്ന പുഴമീനുകൾ
ഒരു ചെറുതുള്ളിപോലും
തളർന്നുവീണുടയരുത്.
ഇനിയൊരു കണ്ണുപോലും
ഇങ്ങനെ ചുവന്നോലിച്ച്…….
ചുറ്റും
കറുത്ത കരടികൾ
മണത്തു മണത്ത്…….
ഫണങ്ങളുടെ
ശീല്‌ക്കാരസ്വരങ്ങളും
ഇന്നിനി
തിമിരം ബാധിച്ച
കണ്ണടയിലൂടെ
കാര്യമായിട്ടൊന്നും…
ചടുലമിഴികൾ……!
കാഴ്‌ചയുടെ കുന്തമുന
കണ്ണുകളുടെ ഗർഭപാത്രത്തിലേക്ക്
പരസ്യബീജങ്ങൾ കുത്തിനിറച്ചു.
തെരുവോരത്ത് വീണ്ടും കവച്ചുവെച്ച…..
ചുവരുകളിലോക്കെയും
ലേലങ്ങളുടെയും സൗജന്യങ്ങളുടെയും
ചില ജൈവചിത്രങ്ങൾ?
പുരികങ്ങളെ കയ്യൊഴിഞ്ഞ കണ്ണുകൾ
ഉമ്മവെച്ചുമ്മവെച്ച്…..
കനത്ത വേനലിലും വറ്റാതെ
തുളുമ്പിനില്‌ക്കുന്ന
ചുവന്ന തടാകം…….!
തീരത്ത്;
ചായം ഒലിച്ചിറങ്ങിയ ചിത്രങ്ങളോടൊപ്പം,
ചുവരുകളുടെ അടിവസ്‌ത്രവും ആരോ……?
ദാഹം തീരുവോളം.
Generated from archived content: poem1_may31_10.html Author: kannan_thattayil