പ്രിയമുള്ളവളെ,
പ്രാണനിൽപ്പോലും കൊതിയില്ലെനിക്കു നിൻ
പാൽപുഞ്ചിരി, അതിലേറെയിഷ്‌ടം.
ഇടനെഞ്ചു തുരന്നു ചങ്കു പിഴിഞ്ഞു
ഞാൻ കൊടുത്തത്
ഒരു കുമ്പിൾ ചോരയായിരുന്നു.
തീഷ്‌ണദൃഷ്‌ടിയെറിഞ്ഞു ധൃതിയിൽ
ചെഞ്ചാചായം കലക്കിയതിന്നെന്തിനാണെന്നും?
പ്രക്ഷോഭമൊട്ടുമില്ലാതെ ഞാൻ വീണ്ടും കൊടുത്തു.
ഉണങ്ങിവരണ്ട നീരുവറ്റിയ ക്ഷിതഹൃദയം-
പറിച്ചെടുത്തു കൊടുക്കുമ്പോഴും
പിന്നെയും പുച്ഛഭാവം?
ഇതു ഹൃദയമേയല്ല
ഹൃദയത്തിനു നിറമുണ്ട്‌പോലും; പരിഷ്‌കൃത നിറം?
നീ നിന്റെ ചിരിയുടെ നിറങ്ങളേറെ
തിരിച്ചറിയിച്ചതിനു നന്ദി
പുഞ്ചിരിയുടെ മിന്നലേറ്റു പുളയുമ്പോൾ
കറുത്ത കണ്ണടയില്ലാതെ
ചെറു കിനാവുപോലും കാണുവതെങ്ങനെ ഞാൻ
ഇനി ആകാശത്തിന്നകലെ
മിന്നിമിന്നി കൺചിമ്മി
മഴവില്ലിനോട് നിറം കടം വാങ്ങി
ഞാൻ കാത്തിരിക്കാം
ഉടുതുണിയും ഉടലുമുരിഞ്ഞ്
ഈറനോടെ, നിറഭേദങ്ങളോടെ
നീവരും വരേയ്‌ക്കും.
എങ്കിലും പ്രിയമുള്ളവളേ;
പ്രാണനിൽപോലും കൊതിയില്ലെനിക്കു നിൻ
പാൽപുഞ്ചിരി, അതിലേറെ ഭയം
തീ ഭയം!
Generated from archived content: poem1_mar13_10.html Author: kannan_thattayil