നായിക

മൂടികെട്ടിയ മാനത്തേയും ചാറ്റൽ മഴയേയും വക വെക്കാതെ അതുല്യയും വിശ്വവും പുറത്തേക്കിറങ്ങി ധൃതിയിൽ നടന്നു. അല്ല, ചെറുക്കനെ ഓടി. കുളിരിന്റെ ഒരു തുള്ളി കവിളിൽ വീണു കണ്ണീർത്തുള്ളിയോടൊത്ത്‌ ഒലിച്ചിറങ്ങി.

“കരഞ്ഞു തോർന്നില്ലേ?” വിശ്വത്തിന്റെ ചോദ്യത്തിനു പരിഹാസത്തിന്റെ ധ്വനി. വിശ്വം അങ്ങിനെയാണെന്നു പണ്ടേ അതുല്യക്കറിയാം. വിവാഹം കഴിഞ്ഞു മൂന്നാം ദിവസമാണ്‌ ആദ്യമായി ഒന്നിച്ച്‌ ഒരു സിനിമക്കു അവസരമൊത്തത്‌. ടൗണിൽ ചില്ലറ ഷോപ്പിംഗ്‌ കഴിഞ്ഞു ഹോട്ടലിൽ ഉച്ച ഭക്ഷണം. അവിടെ നിന്നു നേരെ തിയേറ്ററിൽ എത്തിയപ്പോൾ ഒരു ജനസമുദ്രം. ഹൗസ്‌ ഫുൾ! വിശ്വം ഓട്ടോ പിടിച്ചു വീട്ടിലേക്കു തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ അൽപ്പം മടിച്ചെങ്കിലും പറഞ്ഞു “വിശ്വേട്ടാ, അപ്പുറത്തും ഒരു തീയേറ്റർ ഉണ്ടല്ലോ”.

“അയ്യേ… അതിലൊരു മോങ്ങൽപ്പടമാ.” വിശ്വം മടിച്ചു.

“മോങ്ങൽപ്പടമോ? അതെന്താ?”

“അറിയില്ലേ. സിനിമ തുടങ്ങുമ്പോഴേ കണ്ണീരൊലിച്ചു തുടങ്ങും. പിന്നെ അതു തകർത്തൊഴുകും. സിനിമ തീരുവോളം.”

“എന്നാലും ടൗണിലു വന്നിട്ടു വെറുതെ തിരിച്ചു പോകുന്നതിലും ഭേദം..”

ഒടുവിൽ അതുല്യയുടെ ഇംഗിതം ജയിച്ചു. ഇരുട്ടിൽ മുട്ടിയുരുമ്മിയിരുന്നു കുസൃതികൾ ഒപ്പിക്കുന്നതിലായിരുന്നു വിശ്വത്തിനു താൽപര്യം. ആദ്യമൊക്കെ അതുല്യയും പങ്കുചേർന്നെങ്കിലും എപ്പോഴോ അവൾ സിനിമയിൽ ലയിച്ചു പോയി. വെറുതെ ലയിക്കുകയല്ല, വേദന പരിണയിച്ച ആ നായികയായി അവൾ സ്വയം മാറി. അന്നു സിനിമാഹാളിനു പുറത്തിറങ്ങിയപ്പോഴാണ്‌ വിശ്വം ആദ്യമായി അവളെ പരിഹസിച്ചത്‌. “കണ്ണീരു വിറ്റ്‌ കാശാക്കാൻ ചിലർ. കാശും കൊടുത്തു കരയാൻ നിന്നെപ്പോലെ വേറെ ചിലർ. കഷ്ടം.”

“എന്നാലും വിശ്വേട്ടാ, എന്തു തെറ്റാ..” അതുല്യയെ തുടരാൻ അനുവദിക്കാതെ വിശ്വം പറഞ്ഞു. “അതൊക്കെ ആ കഥാകൃത്ത്‌ നിന്നെപ്പോലുള്ളവരെ പിഴിയാൻ ചുമ്മാ എഴുതുന്നതല്ലേ.”

അന്നു പുതുമണവാളനായതുകൊണ്ട്‌ വായ തുറന്നു പറഞ്ഞില്ലെങ്കിലും മനസിലെങ്കിലും പറഞ്ഞു പോയി, ‘കഥാകൃത്തിന്റെ ഭാവനയല്ലേ, സംവിധായകന്റെ മനോധർമ്മമല്ലേ എന്നൊക്കെ വിചാരിക്കാനാണെങ്കിൽ സിനിമ കാണാൻ മെനക്കെടുന്നതെന്തിനാ’ എന്ന്‌.

പക്ഷേ ഇന്ന്‌ അവൾക്കറിയാം. സ്വന്തം മനസിനെ ആശ്വസിപ്പിക്കാൻ വിശ്വം കണ്ടെത്തുന്ന ചളുക്കു ബുദ്ധിയാണിതെന്ന്‌. എന്നാലും വിശ്വം സിനിമാ കാണും. വെറും ഒരു പ്രേക്ഷകൻ ആയിട്ടു മാത്രം. അൽപ്പമെങ്കിലും അതിൽ ലയിക്കുമെങ്കിൽ അതു ഹാസ്യ സിനിമ കാണുമ്പോഴാണ്‌. തീയേറ്ററിൽ നിന്നിറങ്ങുമ്പോൾ ഗമയോടെ പറയും – “കണ്ടോ ചിരിപ്പിക്കുന്നതിനാ അവരു കാശു വാങ്ങുന്നത്‌.”

“ചില കോപ്രാട്ടികൾ കണ്ടപ്പോൾ ചിരിയല്ല, ഓക്കാനമാ വന്നതെന്നു ഈയിടെയായി അതുല്യയും തിരിച്ചടിക്കാറുണ്ട്‌.”

ഹാസ്യസിനിമകൾ തീയേറ്ററിന്റെ പടിയിറങ്ങുമ്പോഴേ മനസിന്റെ പടിയിറങ്ങും. എന്നാൽ മറ്റു സിനിമകൾ അങ്ങിനെയല്ല. വിശ്വം ഓഫീസിലേക്കു പോയിക്കഴിഞ്ഞാൽ ദു;ഖനായിക കയറിവരും. വൈകുന്നേരം വിശ്വം തിരിച്ചെത്തുന്നതു വരെ അവൾക്കു കൂട്ടിരിക്കും. അടുത്ത സിനിമയിലെ ദു;ഖപുത്രിക്കേ അവളെ അവിടെ നിന്നും തുരത്താനാവൂ.

പക്ഷേ ഇന്നു കണ്ട ഈ സിനിമയിലെ നായിക. അവൾ ഒരിക്കലും ഇറങ്ങിപ്പോകില്ലെന്നുറപ്പ്‌. ദൈവമേ, എന്തെല്ലാം പീഡനങ്ങൾ! വിശ്വം ഉപദേശിച്ച പോലെ കഥാകൃത്തിന്റെ വികൃതഭാവനയെന്നൊക്കെ കരുതി ആശ്വസിക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല. ഇതു തന്റെ മാത്രം കാര്യമല്ല. തീയേറ്ററിൽ നിന്നും പുറത്തേകൊഴുകുന്ന സമുദ്രത്തിൽ ശബ്ദത്തിന്റെ ഒരു അല പോലുമില്ല. മൂടിക്കെട്ടിയ ആകാശത്തിന്റെ പ്രതിഫലനം തന്നെയാണ്‌ വിശ്വത്തിന്റെ മുഖത്തും. ഈ സിനിമ കണ്ട്‌ സങ്കടപ്പെടാത്തവർ മനുഷ്യരാണോ?

“ഇന്നു സങ്കടം തോന്നുന്നുണ്ടല്ലേ?”

“ങും” വിശ്വം തലകുലുക്കി സമ്മതിച്ചു.

“നായികയുടെ കഷ്ടകാലം..”

“നമ്മുടേയും. കാശും സമയവും തൊലഞ്ഞുകിട്ടി”

വിശ്വം പറഞ്ഞതങ്ങിനെയെങ്കിലും മനസു അങ്ങിനെയല്ലെന്നു ശബ്ദത്തിലെ ഇടർച്ച പറയുന്നുണ്ടായിരുന്നു.

ഓട്ടോറിക്ഷക്കു കൈ കാണിച്ചു പരക്കം പായുന്ന വിശ്വത്തിനു എന്തിൽ നിന്നോ രക്ഷപ്പെട്ട്‌ പായാനുള്ള വ്യഗ്രതയാണെന്നു തോന്നി. പെയ്യാൻ തുടങ്ങുന്ന മഴയുടെ വ്യഗ്രതയാണെന്നും. ധൃതിപിടിച്ചു പായുന്ന ബസുകളിൽ കയറാനിടമില്ല. ഓട്ടോകൾ വേഗം കുറക്കുന്നേയില്ല. ഒരു മുഴുത്ത തുള്ളി നെറുകയിൽ വീണു. ആകാശത്തേക്കു നോക്കി. കറുത്ത മുഖത്തു മഴക്കണ്ണുകൾ തുറന്നിട്ടില്ല. പിന്നെ ഈ തുള്ളി? പിന്നിലൊരു കൂറ്റൻ കട്ടൗട്ട്‌. സ്ഥാനം തെറ്റി വലിച്ചു കീറപ്പെട്ട അൽപ്പ വസ്ര്തങ്ങളുമായി നായികയുടെ ഒരു വലിയ ചിത്രം. ദൈന്യം കലങ്ങിനിറഞ്ഞ കണ്ണുകൾ..

“എന്നെയൊന്നു രക്ഷിക്കാമോ?”

ചോദ്യം കേട്ടു അതുല്യ തിരിഞ്ഞു നോക്കി. ആരുമില്ല. അത്ഭുതം കൂറുന്ന കണ്ണുകളുമായി വീണ്ടും തിരിഞ്ഞു. “ഇതാ ഇവിടെ. ഞാനാ ചോദിച്ചത്‌.” കട്ടൗട്ടിലെ നായികയുടെ ചുണ്ടുകൾ ഇളകി.

“രക്ഷിക്കാനോ? സിനിമയിൽ നിന്നോ?”

“എവിടെയാണെങ്കിലും അടിക്കു വേദന തന്നെയാ. പീഡനത്തിൽ ചവിട്ടിത്തേക്കപ്പെടുന്ന ആത്മാഭിമാനവും. പിന്നെ സിനിമ ആയതുകൊണ്ട്‌ ദിവസവും പലതവണ അനുഭവിക്കണം. അതും ജനമദ്ധ്യത്തിൽ.”

“രക്ഷിക്കണമെന്നുണ്ട്‌.. പക്ഷേ വിശ്വേട്ടൻ….”

ഒരു ഓട്ടോറിക്ഷ മുന്നിൽ മൂളിനിന്നു. കൈപിടിച്ചു അകത്തേക്കു വലിക്കുന്നതിനിടയിൽ വിശ്വം പറഞ്ഞു. “വേഗം കേറ്‌. മഴയെത്തി.”

കേറേണ്ട താമസം, ഓട്ടോ മൂളിക്കുതിച്ചു. അതുല്യക്കു സങ്കടമായി. രക്ഷിക്കണമായിരുന്നു. പക്ഷേ എങ്ങിനെ?“

പതുക്കെ തല പുറത്തേക്കിട്ടു തിരിഞ്ഞു നോക്കിയപ്പോൾ കണ്ണുകൾ പകച്ചു പോയി. കട്ടൗട്ടിൽ നിന്നും കാറ്റിനൊപ്പം ചാടിയിറങ്ങിയ നായിക ഓട്ടോറിക്ഷക്കു പുറകേ ഓടിവരുകയാണ്‌!

തല വലിച്ചു ഞെട്ടൽ പുറത്തു കാണിക്കാതിരിക്കാൻ ആവത്‌ ശ്രമിച്ചുകൊണ്ടു മുന്നോട്ടു നോക്കിയിരുന്നു. ‘അവൾ ഓടിവന്നു ഓട്ടോറിക്ഷയിൽ കയറിയാൽ?’

ഓട്ടോ മഴയെ തോൽപ്പിക്കാനുള്ള തത്രപ്പാടിൽ മൂളിപ്പറക്കുകയാണ്‌. അതിന്റെ മുൻവശത്തെ കണ്ണാടിയിൽ കാണാം, ഓടി പരാജയപ്പെട്ടു പിന്നോട്ടു പിന്നോട്ടു പോകുന്ന നായികയുടെ നിസ്സഹായമായ കണ്ണുകൾ.

ഓട്ടോ നിർത്താൻ പറഞ്ഞാലോ? എന്നിട്ടെന്തു ചെയ്യും?

എന്തെങ്കിലും തീരുമാനിക്കുന്നതിനു മുൻപ്‌ ഓട്ടോറിക്ഷ ഇടത്തോട്ടു തിരിഞ്ഞു. ഇപ്പോൾ കണ്ണാടിയിൽ ചാറ്റൽ മഴയുടെ മുത്തു മണികൾ മാത്രം..

നനഞ്ഞ കാലുകൾക്കു വേഗം കൂടുന്നില്ല. കൂടുന്നത്‌ ഭാരമാണ്‌. കൂടെ കിതപ്പും ക്ഷീണവും. അതുല്യ ഈ കൊലച്ചതി ചെയ്യുമെന്നു കരുതിയതേയില്ല. ജീവിതത്തിലേക്കിറങ്ങിയ നിമിഷത്തിൽ തന്നെ പറ്റിക്കപ്പെട്ടതിന്റെ വ്യഥയാണു മനസിലാകെ. മഴയും കനത്തു തുടങ്ങി. എന്തായാലും തുനിഞ്ഞിറങ്ങി. ഇനി രക്ഷപ്പെടുക തന്നെ. എങ്ങിനെ?

അപ്പോഴാണ്‌ കുട മടക്കി സ്‌കൂട്ടി സ്റ്റാർട്ടു ചെയ്യുന്ന ഒരു യുവതിയെ കണ്ടത്‌. ചാടിക്കയറി പിൻസീറ്റിലേക്ക്‌. സീറ്റിൽ അമർന്നിരുന്നു, അവളറിയാതെ.

മഴ തകർത്തു പെയ്യുകയാണ്‌. അതിന്റെ വേഗമാണു ചീറിപ്പായുന്ന വാഹനങ്ങളിൽ. പറന്നകലുന്ന പക്ഷികളിൽ. എന്തിന്‌, പാതച്ചാലുകളിലെ കൊഴുത്ത പ്രവാഹങ്ങൾക്കു പോലും. കഥകളിലെന്ന പോലെ മഴക്കു ജീവൻ വെക്കുകയാണ്‌. നനഞ്ഞ സ്പർശത്തിന്റെ ചൂടുള്ള രംഗങ്ങൾ പോലെ. അതേ വേഗത്തിലാണു സ്‌കൂട്ടി പാതയിലെ ഒരു സാമാന്യം വലിയ കുഴി താണ്ടിയത്‌. ഭാവനയിൽ നിന്നും യാഥാർത്ഥ്യത്തിലേക്കെന്ന പോലെ നടു റോഡിൽ ചന്തികുത്തി വീണു. പുറകിൽ മറ്റു വണ്ടികൾ ഒന്നും ഇല്ലാതിരുന്നതു കൊണ്ട്‌ ജീവൻ രക്ഷപ്പെട്ടു. കാലു കുടഞ്ഞെഴുന്നേറ്റ്‌ പാതയരികിലൂടെ നടന്നു.

പാത വിളക്കുകൾ മഴകാണാൻ കണ്ണു തുറന്നപ്പോൾ ഒരു നാണക്കാരിയായി മഴ ചിണുങ്ങി. പിന്നെ ഏതോ മേഘക്കീറുകൾക്കു പിന്നിലൊളിച്ചു.

ഇപ്പോൾ മഴയുടെ കുളിർ സ്പർശം എനിക്കു മാത്രം. മഴയുടെ മണം ഈറൻ കാറ്റിനു മാത്രം. അതിന്റെ കുളിർ ചുംബനം വസ്ര്തത്തിന്റെ കീറലുകളിൽ മാത്രം.

തെല്ലു ദൂരെ പ്രകാശിച്ചു നിൽക്കുന്ന ഒരു വീടു കാണാം. കാലുകൾ ചടുലമായി.

മുറ്റത്തു രണ്ടു പുതിയ മോഡൽ കാറുകൾ. വേലക്കാരി കൂട്ടിലിട്ട കറുത്ത പട്ടിക്കു മാംസം കൊടുക്കുന്ന തിരക്കിലാണ്‌. ഇളം കാറ്റിനു മദ്യത്തിന്റെ ഈർപ്പം. ഐസുകട്ടയുടെ തണുപ്പ്‌. അതു കൊണ്ടുവരുന്നത്‌ വെറും ശബ്ദങ്ങളുടെ മുഴക്കങ്ങളും പൊട്ടിച്ചിരികളും. സിനിമയിലെ ചിരപരിചിതമായ പല രംഗങ്ങളും മനസിലേക്ക്‌ എത്തിനോക്കി. തിരിഞ്ഞു നടക്കുമ്പോൾ സ്വയം പരിഹസിച്ചു പോയി. മദ്യം മണക്കാത്ത വീടു തിരയുന്നതിലെ മൗഢ്യം.

പിന്നേയും ഏറെ നടന്നിട്ടാണു മറ്റൊരു വീടു കണ്ടത്‌. പ്രകാശം കുറഞ്ഞ ഒരു കൊച്ചു വീട്‌. മദ്യത്തിന്റെ മണമില്ലെന്നു മാത്രമല്ല, തോരന്റേയും ഉള്ളി സാമ്പാറിന്റേയും ഹൃദ്യമായ മണം തിണ്ണയും കടന്നു മുറ്റത്തേക്കിറങ്ങുന്നുണ്ട്‌. വിശപ്പ്‌ വയറ്റിൽ സടകുടഞ്ഞെഴുന്നേറ്റു. അപ്പോഴാണു ഓർത്തത്‌ എത്ര നേരമായി എന്തെങ്കിലും കഴിച്ചിട്ട്‌?

അത്താഴപ്പണികൾ തീർത്ത്‌ അടുക്കളയിൽ നിന്നും പൂമുഖത്തെ സോഫയിൽ വന്നിരുന്ന വീട്ടമ്മയുടെ നെറ്റിയിൽ വിയർപ്പിന്റെ പൊടിപ്പുകൾ. അവ സാരിത്തലപ്പുകൊണ്ട്‌ തുടച്ചുകൊണ്ടു അവൾ ആരോടോ പറഞ്ഞു. – ”എന്റെ നടുവൊടിഞ്ഞു. അഞ്ചു മിനിട്ട്‌ ഇരിക്കട്ടെ. എന്നിട്ടു വിളമ്പാം കേട്ടോ.“

”ആരാ പറഞ്ഞെ ചക്കരേ, ഇത്ര കറികളൊക്കെ ഉണ്ടാക്കാൻ. ഞാനിതാ ഫയൽ മടക്കി വെച്ചു വരുന്നു.“ അകത്തെ മുറിയിൽ നിന്നാണു ശബ്ദം. ശബ്ദത്തിനു പിന്നാലെ ലുങ്കി മുറുക്കിയുടുത്തുകൊണ്ട്‌ ഒരു മദ്ധ്യവയസ്‌ക്കൻ കാറ്റു പോലെ വന്ന്‌ അവളെ ചുറ്റിപ്പിടിച്ച്‌ കവിളിൽ നാലഞ്ചു മൃദു മുത്തങ്ങൾ ചാർത്തിയ ശേഷം അടുക്കളയിലേക്കോടി. ജീരക വെള്ളം ചൂടാക്കാൻ.

ആ വീട്ടമ്മയുടെ പാതി തുറന്ന കണ്ണുകളിൽ നടു വേദനയല്ല, സാന്ത്വനത്തിന്റെ ആനന്ദക്കടലുകളാണ്‌. അതിന്റെ ആഴങ്ങളിൽ എന്തെന്തു മുത്തുകളും പവിഴങ്ങളും വെട്ടിത്തിളങ്ങുന്നുണ്ടാവില്ല! തന്റെ വേദനകളുടെ ഒരു അംശം ഇവളുടെ ഭ്രാന്തൻ സ്വപ്നങ്ങളിൽപ്പോലുമുണ്ടാവില്ല. ഇവൾ തന്നെ രക്ഷിച്ചിരുന്നെങ്കിൽ..

ഒരു ഇളം കാറ്റ്‌ പാതി ചാരിയ വാതിൽ അൽപ്പം കൂടെ തുറന്ന്‌ അവളെ അകത്തേക്കാനയിച്ചു.

ഡൈനിംഗ്‌ ടേബിളിൽ പ്ലേറ്റുകൾ നിരത്തുന്ന മദ്ധ്യവയസ്‌ക്കനെ ഇപ്പോൾ തെളിഞ്ഞു കാണാം. എവിടെയോ കണ്ട മുഖം. സിനിമയുടെ നശിച്ച സ്‌ക്രീനിലല്ല. പിന്നെ എവിടെ? അതെ, അയാൾ തന്നെ. ഇപ്പോൾ ഓർമ്മ തെളിയുന്നുണ്ട്‌.

നട്ടെല്ലില്ലാത്ത നായകൻ കാര്യസാദ്ധ്യത്തിനായി തന്നെ ചെള്ളു പോലെ തടിച്ചു വീർത്ത ആ സത്വത്തിനു തന്ത്രപൂർവ്വം വിട്ടുകൊടുത്ത രാത്രി. രക്ഷപ്പെടാൻ കിണഞ്ഞു ശ്രമിക്കുമ്പോഴാണ്‌ പ്രതീക്ഷയുടെ വാതിൽ ആരോ തള്ളിത്തുറന്നത്‌. സ്‌ക്രീനിലേക്കെത്തിയ ആ വെളിച്ചത്തിൽ തെളിഞ്ഞു കണ്ടതാണ്‌ ഈ മുഖം. ഇരുളിൽ പീഡനം കണ്ട്‌ ആസ്വദിക്കുന്ന ഷണ്ഡന്മാരുടെ മുഖങ്ങളിൽ നിന്നും വേറിട്ട മുഖം ഒറ്റ ക്ലിക്കിൽ മനസിൽ പതിഞ്ഞു. അയാൾ പോലിസിനെ വിളിക്കുകയാവണം മൊബൈലിൽ. പോലിസെത്തുന്നതു വരെ ഈ ഭീകര രൂപിക്കു പിടികൊടുക്കാതെ നിൽക്കുക തന്നെ. പൊതു നിരത്തിലൊരു തട്ടിപ്പറിയോ, വഴക്കോ പോകട്ടെ, കൊലപാതകശ്രമമോ പെൺ പീഡനശ്രമമോ കണ്ടാൽപ്പോലും ചുമ്മാ കയ്യും കെട്ടി നിൽക്കുന്ന പ്രേക്ഷകരിൽ നിന്നും വ്യത്യസ്തനായി ഒരാൾ മുന്നിലുള്ളത്‌ ആത്മ വിശ്വാസം വളർത്തി. വെളിച്ചം കയറിയതിന്റെ വിസിലടികളും ആർപ്പു വിളികളും ആക്രോശങ്ങളും അടങ്ങിയപ്പോൾ വാതിൽപ്പഴുതിലൂടെ അയാളുടെ ശബ്ദം കേട്ടു തുടങ്ങി.

”അതൊക്കെ പിന്നെപ്പറയാം. ഞാൻ പ്രധാനപ്പെട്ട ഒരു മീറ്റിങ്ങിലാ. ഓഫീസിനു പുറത്ത്‌. നീണ്ട മീറ്റിങ്ങാ. വൈകീട്ടേ ഫ്രീ ആവൂ.“

മോബൈലിൽ നിന്നും ഇളംകാറ്റു മുളങ്കുഴലിലൂടെന്ന പോലെ ഒരു മധുര ശബ്ദം. ”മോള്‌ ഹോസ്റ്റലീന്നു വിളിച്ചിരുന്നു. സൺഡേ ബെർത്ത്‌ ഡേക്കു വരുന്നുണ്ടത്ര.“

”ഞാൻ അവളെ വിളിച്ചോളാം. ഒ.കെ ചക്കരേ. ഞാൻ ഇതു കുറച്ചു നേരത്തിനു സ്വിച്ച്‌ ഓഫ്‌ ചെയ്യുകയാണേ. ബൈ…“

വീണ്ടും വാതിൽ തള്ളിത്തുറന്നു ഇരുട്ടിൽ വേച്ചു വേച്ചു വരുന്നതു കണ്ടപ്പോൾ എന്തൊരു ആവേശമായിരുന്നു. പക്ഷേ എല്ലാം തല്ലിക്കെടുത്തിക്കൊണ്ട്‌ മൊബൈൽ വെളിച്ചത്തിൽ തന്റെ സീറ്റു കണ്ടെത്തി അമർന്നിരുന്നു. തൊട്ടടുത്തിരുന്ന യുവതിയുടെ തോളിലേക്കു കൈയിട്ട്‌ താഴേക്കു പരതിക്കൊണ്ട്‌ പറഞ്ഞു. ”ഓഫീസിലെ ഒരു ശല്യം.“

”അതങ്ങു സ്വിച്ച്‌ ഓഫ്‌ ചെയ്തേക്കരുതോ?“ ചുവപ്പിച്ച ചുണ്ടുകൾക്കും ദേഷ്യം.

”ഓഫ്‌ ചെയ്തു“

പതിവു പോലെ കീറിപ്പറിക്കുകയായിരുന്ന ആ കറുത്ത ചെള്ള്‌ എത്ര ഭേദമെന്നു തോന്നിപ്പോയി. അന്നു കേട്ട ആ ‘ചക്കര’യെ ഇപ്പോഴാ നേരിൽ കാണുന്നത്‌. പാവം.

മുറിയിലാകെ എന്തോ ഒരു വാട. തോരനും സാമ്പാറുമൊക്കെ ഇത്ര വേഗം വളിച്ചുവോ? വിശപ്പ്‌ ചത്തിരിക്കുന്നു. പതുക്കെ ഇറങ്ങി നടന്നു.

മഴയും കാറ്റുമൊന്നും പാതയിലില്ല. ഇരു വശത്തും നിന്നുറങ്ങുന്ന റബ്ബർ മരങ്ങൾ മാത്രം. രക്ഷപ്പെടാൻ ഒരുങ്ങുമ്പോൾ ഒരു മഴ പോലെ ഇരച്ചു വന്ന ഉത്സാഹവും കെട്ടിരിക്കുന്നു. രക്ഷപ്പെടൽ തന്നെ ഒരു ശിക്ഷയായി മാറുകയാണോ?

അല്ല, ആരിൽ നിന്നാണു രക്ഷപ്പെടേണ്ടത്‌? ആ വീർത്ത ചെള്ളിൽ നിന്നോ? അതോ നട്ടെല്ലില്ലാത്ത നായകനിൽ നിന്നോ? ഒന്നാലോചിച്ചാൽ അവരെന്തു തെറ്റാണു ചെയ്തത്‌? കഥാകൃത്തല്ലേ അവരെയൊക്കെ അങ്ങിനെയാക്കിയത്‌? തന്റെ ഈ ഗതികേടും അയാളുടെ സംഭാവന തന്നെ.

അല്ല, കഥാകൃത്തിനെ എന്തിനു പഴിക്കണം. അതല്ലേ അയാളുടെ ജോലി. വായനക്കാരെ കഥയിലൂടെ നടത്തിക്കൊണ്ടു ചെന്നു വിസ്മയിപ്പിക്കുക. അതിനു പിടികൊടുക്കാത്ത കഥയുടെ വഴികൾ കണ്ടെത്തേണ്ടേ. അത്ഭുതപ്പെടുത്താത്ത ജാലവിദ്യക്കാരന്റെ മുന്നിൽ ഏതു കുട്ടി ചെന്നിരിക്കാനാണ്‌.

ജാലവിദ്യക്കാരനു ഒരേ വിദ്യ പലതവണ കാണിച്ചു കയ്യടി നേടാം. പല വേദികളിലും അതു തന്നെ കാണിക്കാം. പക്ഷേ ആരെങ്കിലും കാണിച്ച വഴിയിലൂടെ കഥാകൃത്തു സഞ്ചരിച്ചാൽ കൂവലാവും കാത്തിരിക്കുന്നത്‌. എന്നും പുതു പുത്തൻ വഴികളിലൂടെ സഞ്ചരിക്കേണ്ടവൻ. എത്രപേർക്കറിയാം അയാളുടെ മനസ്‌. ഉദ്ദേശ്യം. ഒരു തവണ വിസ്മയിക്കുന്ന വായനക്കാരന്റെ മനസിൽ അത്തരം സാദ്ധ്യതകളൊക്കെ തെളിഞ്ഞു കിടക്കുന്നുണ്ടാവും. കഥാകൃത്ത്‌ അതിലൂടെ പോകുന്നെന്നു തോന്നിയാൽ മതി. ഉടൻ വായന നിർത്തും. സമയം കൊന്നതിനു ശപിച്ചെന്നുമിരിക്കും.

അതേ സമയം ചില ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുള്ള സ്വാതന്ത്ര്യമേ അയാൾക്കുള്ളു താനും. അറുപത്തിനാലു കളങ്ങളിൽ ആറുതരം കരുക്കൾ കൊണ്ട്‌ നവനീക്കങ്ങൾ നടത്തുന്ന ചെസുകളിക്കാരനെപ്പോലെ. സിനിമയിലെ ആ ചെസുകളിക്കാരനാണ്‌ ഓർമ്മയിലെത്തുന്നത്‌. ഓരോ നീക്കത്തിനു മുതിരുമ്പോഴും അതിലെ അപകടങ്ങൾ എതിരാളിക്കു ചൂണ്ടിക്കാണിച്ചു കൊടുത്ത്‌ കളിയിലൂടെ കൊണ്ടു പോകുന്നവൻ. ആ ചാട്ടം കുതിരക്കാലിലേക്കാണല്ലോ. ബ്ലാക്ക്‌ ബിഷപ്പ്‌ ഇവിടെയുണ്ട്‌ കേട്ടോ. എന്നിങ്ങനെ ചില സൂചനകൾ. അതൊക്കെ കരുതി മുന്നോട്ടു പോകുമ്പോഴാവും ഒരു അപ്രതീക്ഷിത നീക്കവും ചെക്ക്‌ മേറ്റിന്റെ വിസ്മയവും.

ചെസിൽ വിസ്മയങ്ങളുടെ ചെക്ക്‌ മേറ്റ്‌ മാത്രം മതി. പക്ഷേ അതു കൊണ്ടു മാത്രം കഥക്കു ജീവൻ വെക്കുമോ? കഥാപാത്രങ്ങൾ ജീവിക്കുമോ?

എന്തായാലും തനിക്കു ജീവൻ വന്ന നിമിഷമാണു ഓർമ്മയിലെത്തുന്നത്‌. കഥാകൃത്തിന്റെ പേനയുടെ വരയിൽ ഒതുങ്ങി നിന്ന ഒരു കേവലം കഥാപാത്രമായിരുന്നു അന്നു ഞാനും. പെട്ടെന്നൊരു നിമിഷത്തിൽ തോന്നി. ആ പേനയൊന്നു തള്ളിനീക്കാൻ. അങ്ങിനെ രൂപപ്പെട്ട ആ ഒറ്റ വരി ട്വിസ്റ്റ്‌. അതു വായിച്ച്‌ കഥാകൃത്തു ഞെട്ടുന്നതു കാണാൻ എന്തൊരു രസമായിരുന്നു! ജീവൻ ലഭിച്ചതിന്റെ സ്വാതന്ത്ര്യത്തിന്റെ സന്തോഷമായിരുന്നു മനസു മുഴുവൻ.

അതാ മുന്നിലൊരു വീടു തെളിയുന്നുണ്ട്‌. അതു അതുല്യയുടെ വീടാകാനേ തരമുള്ളു. കഥാകൃത്തിന്റെ ദരിദ്ര ഭാവന തനിക്കൂഹിക്കാം. കഥയുടെ ആദ്യ ഭാഗത്തു കാണുന്ന കഥാപാത്രങ്ങൾ പൊടുന്നനെ അപ്രത്യക്ഷരായാൽ അവരെ വീണ്ടും കഥയിൽ കണ്ടുമുട്ടുമെന്ന്‌ ഉറപ്പ്‌. അതോടെ കഥ തീരുന്നതും ചിരപരിചിതമായ ഒരു ഏർപ്പാടു തന്നെ. അതു തന്നെയാണു ഇവിടേയും സംഭവിക്കാൻ പോകുന്നതെന്നു ആർക്കും ഊഹിക്കാം. വിശ്വത്തിലും അതുല്യയിലും തുടങ്ങുന്ന കഥ അവരിൽ തന്നെ അവസാനിക്കാൻ പോകുന്നു. ആത്മഹത്യ, കൊലപാതകം, ജയിൽ വാസം, ഒളിച്ചോട്ടം തുടങ്ങിയ ചിരപരിചിതമായ അവസാനങ്ങൾ കാണുന്നില്ലെങ്കിലും വിവാഹമോചനം, ഭ്രാന്താശുപത്രി തുടങ്ങി ചില സാദ്ധ്യതകൾ തെളിയുന്നുണ്ട്‌. അങ്ങിനെ ഏതെങ്കിലും അവസാനമാണെങ്കിൽ വിസ്മയിക്കാൻ ആളെ കൂലിക്കു കൊണ്ടു വരേണ്ടിവരും.

പ്രതീക്ഷിച്ചതു പോലെ അതു വിശ്വത്തിന്റെയും അതുല്യയുടേയും വാടക വീടു തന്നെ. പല കഥകളിലും കാണുന്നതു പോലെ ഈ രാത്രിയിൽ അവരും തങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ തന്നെ. മറ്റാരും അവിടെയില്ലെങ്കിലും അവർ സംസാരിക്കുന്നത്‌ പതിഞ്ഞ ശബ്ദത്തിൽ തന്നെ. പക്ഷേ വാതിൽ പഴുതിലൂടെ നോക്കാനും ആ അടഞ്ഞ മുറിയിലെ സംഭാഷണം നിങ്ങളിലെത്തിക്കുവാൻ സ്വതന്ത്രയായ എനിക്കു കഴിയും.

”നിനക്കെന്താ ഒരു മൂഡ്‌ ഓഫ്‌? ആ സിനിമയാണോ ഇപ്പോഴും..“

”എന്താ ചെയ്യുക? മനസീന്ന്‌ പോണില്ല്യാ അതിലെ നായിക“

നോക്ക്‌, അതൊരു സിനിമയല്ല, യാഥാർത്ഥ്യമാണെങ്കിലോ?”

“എന്റെ ഈശ്വരാ, ഓർക്കാൻ വയ്യ!”

“എന്തുകൊണ്ട്‌ വയ്യ? അതിലും വലിയ യാഥാർത്ഥ്യങ്ങൾ നാം സിനിമപോലെ കാണാറില്ലേ, ടെലിവിഷൻ വാർത്തകളിൽ. വിദ്യാർഥിനികളെ ജീവനോടെ ബസിലിട്ടു കത്തിക്കുന്നതിന്റേയും കുളത്തിൽ മുക്കിക്കൊല്ലുന്നതിന്റേയും തത്സമയ സംപ്രേക്ഷണം നാം കണ്ടിട്ടില്ലേ. ഒരു പിഞ്ഞാണം കഞ്ഞിക്കു വേണ്ടി ശ്രീലങ്കൻ പട്ടാളക്കാരുടെ കടിച്ചു പറിക്കു വിധേയരാവുന്നത്‌ തമിഴന്മാരുടെ പെൺമക്കളാണെന്നു കരുതാം. എന്നാൽ അതിലും വലിയ പീഡനങ്ങൾ ഇവിടെ നടക്കുന്നില്ലേ. അതു സിനിമയായെങ്കിൽ മാത്രം വേദനിക്കുന്ന മനസും. അതുപോട്ടെ സിനിമയിലെ ആ നായിക രക്ഷിക്കുവാൻ നിന്നോടു യാചിച്ചിരുന്നെങ്കിൽപ്പോലും നീ സഹായിക്കുമായിരുന്നോ? അവൾ ഇങ്ങോട്ടു കയറി വന്നാൽ നീ സ്വീകരിക്കുമോ? അഥവാ നീ അങ്ങിനെ ചെയ്താലോ? ദിവസങ്ങൾക്കുള്ളിൽ അവൾ നിന്റെ ഏറ്റവും വലിയ ശത്രുവാകില്ലേ? പിന്നെ എന്നെ പോലും നീ സംശയിച്ചെന്നും വരും. അതല്ലേ യാഥാർത്ഥ്യം?”

എഴുന്നേറ്റിരുന്ന അതുല്യയുടെ നെറ്റിയിലൂടെ വിയർപ്പു ചാലുകൾ ഒഴുകിയിറങ്ങി. പ്രതിമ പോലിരുന്ന അവളെ തന്റെ മാറിൽ ചേർത്ത്‌ വിശ്വം പറഞ്ഞു. “ഈശ്വരനാണ്‌ ഏറ്റവും വലിയ കഥാകൃത്ത്‌. നാമൊക്കെ ആ ബൃഹത്‌ കഥയിലെ ഒറ്റ വരി കഥാപാത്രങ്ങളും. എത്രയൊക്കെ ചിന്തിച്ചാലും പ്രവർത്തിച്ചാലും ഒടുവിൽ അതു ഒരു കഥാപാത്രത്തിന്റെ നവ ചിന്തകൾ പോലെ കമ്പ്യൂട്ടറിന്റെ ചെസ്‌ കളി പോലെ മറ്റാരുടേയോ വിരലിൽ ചലിക്കുന്ന ഒരു പാവക്കൂത്തായി മാറുകയും ചെയ്യും.”

ഇപ്പോൾ നായികയുടെ നെറ്റിയിലാണു വിയർപ്പു ചാലുകൾ. ഭ്രാന്തു പിടിച്ച കാറ്റു പോലെ അവൾ വാതിൽ തുറന്നു പുറത്തു ചാടി. കട്ടൗട്ടിലേക്കു കുതിക്കുന്ന ശക്തമായ ഒരു കാറ്റിനെ ലക്ഷ്യം വെച്ച്‌ അവൾ പാഞ്ഞു.

Generated from archived content: story1_may12_10.html Author: jithendra_kumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English