പിച്ച വെച്ചു നടന്ന കാലം തൊട്ടേ
കണ്ടിട്ടുണ്ട്, പിച്ചക്കാരെ.
‘വല്ലതും തരണേ, കഴിച്ചിട്ടില്ലൊന്നു’
മുടുക്കാനുമില്ലേ…“ എന്നൊക്കെയാ
പാവങ്ങളുടെ ദീനവിലാപങ്ങളും.
പിന്നീടതു കാലണയ്‌ക്കും നാലണയ്‌ക്കും
കൊച്ചു നോട്ടുകൾക്കുമായി വഴിമാറുന്നതും
‘ബിസിനസ്’ ഓപ്പർചുനിറ്റി‘
തന്നെയായി വളരുന്നതും കണ്ടു.
ഇന്നു,
സഹതാപത്തിൽ എം.ബി.എ നേടിയ
ബുദ്ധിമാന്മാർക്കറിഞ്ഞുകൂടേ ’റിയാലിറ്റി‘-
എലക്‌ട്രോണിക് യുഗത്തിലാഗോളപ്പിച്ചയെടുപ്പിൽ
എസ്.എം.എസ് തട്ടുകൾ കിട്ടാൻ
കണ്ണും കാലുമില്ലാത്ത
മന്ദബുദ്ധികളെങ്ങനെയൊക്കെ
സ്‌ക്രീനിൽ കരഞ്ഞു പാടണമെന്നും
പിന്നീടിരന്നു കണ്ണീരൊലിപ്പിക്കണമെന്നും.
Generated from archived content: poem2_jun21_11.html Author: jithendra_kumar