ആദ്യമായ് കാണുമ്പോൾ
ചരിത്ര പുസ്തകത്തിന്റെ
താളുകളിൽ
ഉള്ളവന്റെ ഉള്ളതെല്ലാം
ഇല്ലാത്തവർക്ക് വിളമ്പുകയായിരുന്നു
അവൻ.
അറിയാതെ ഞാൻ സ്നേഹിച്ചുപോയി
അവനെ,
അവന്റെ യത്നങ്ങളെ,
മഹത്തായ സ്വപ്നങ്ങളെ.
വയൽ വരമ്പുകളിലെ
കുടകൾ വലിച്ചെറിയുമ്പോളവനെ
പരിചയപ്പെട്ടു;
വയലിലെ ചളി
സ്വർണ്ണം വിളയിക്കുന്നവർക്കായ്
വീതിക്കുമ്പോൾ കൈയ്യടിച്ചു;
അതേ കുടകളുമായവരെ
വീണ്ടും വയൽ വരമ്പിൽ
കാണുന്നതുവരെ.
തൊഴിൽ തിന്നുന്ന ഭൂതത്താനൊളിച്ച
യന്ത്രങ്ങളെ,
കമ്പ്യൂട്ടറുകളെ,
നാടുകടത്താനുള്ള സമരത്തിൽ
ഞാനുമവനോടാപ്പം കൂടി;
എനിക്കന്ന് വേറെ തൊഴിലില്ലായിരുന്നല്ലോ
വേണമായിരുന്നൊരുതൊഴിൽ
ഞാനോടി വടക്കോട്ട്….
അവിടെ,
അവനെ പേടിച്ചൊളിച്ച
ഭൂതത്താനെനിക്കാഹാരം തന്നു
അപ്പോൾ ഞാൻ കേട്ടു
അവന്റെ ഗർജ്ജനം,
കരിമണൽ വാരുന്നിടത്ത്,
കരാർ ഒപ്പിട്ടിടത്ത്,
വെള്ളാനകളെ വിലക്കുന്നിടത്ത്….
ഇന്നു ഞാൻ പൊയ്‌മുഖമില്ലാതവനെ
കാണുന്നു;
നന്ദിഗ്രാമിലെ ഒഴിഞ്ഞ വയറുകളിലേക്ക്
പണച്ചാക്കിന്റെ ഉണ്ടകൾ
നന്ദിയില്ലാതെ പായിച്ച്,
തനിക്കായ് വിയർത്തവന്റെ
രക്തം കുടിക്കുന്നത്.
Generated from archived content: poem1_mar17_07.html Author: jithendra_kumar
Click this button or press Ctrl+G to toggle between Malayalam and English