ഡത്ത് സര്‍‍ട്ടിഫിക്കറ്റ്

പണ്ടൊക്കെ സന്ദര്‍ഭോചിതമായി ‘രാമനാഥന്‍’- എന്ന ,എന്നെ പലരും വിളിച്ചിരുന്ന ‘ ആ ‘ പേര് ‘ വളരെ താഴ്മയോടെ .. യാചനയോടെ ഇപ്പോള്‍ ഞാന്‍ ഇരുട്ടിന്റെ കട്ടികൂടിയ ശൂന്യതയിലേയ്ക്കു നോക്കി നീട്ടി വിളിച്ചു –

“കാലാ………… “ എന്നിട്ട് കയ്യിലിരുന്ന നീളന്‍ കവറിലെ എന്റെ സ്വന്തം ഡെത്ത് സര്‍ട്ടിഫിക്കറ്റ് ഊര്‍ന്നു പോയില്ലല്ലോ എന്നു ഉറപ്പു വരുത്തി.

അടുത്ത വീട്ടിലെ തമ്പിത്തട്ടാന്റെ അവസാന ശ്വാസത്തേയും വലിച്ച് കളഞ്ഞ്, കാലന്‍ വിളിച്ചു കൊണ്ടു പോയിട്ട് അല്പ നേരമേ ആയിട്ടുള്ളു. ആ ഒരു ധൈര്യത്തിലാണ് ഇരുട്ടു നീട്ടി വിരിച്ച വഴിയിലേയ്ക്കു നോക്കി ഞാന്‍ അങ്ങിനെ വിളിച്ചത്…

കാലന്റെ കല്‍പ്പിത രൂപം പ്രതീക്ഷിച്ച് ഞാന്‍ ഇരുട്ടിലേയ്ക്കു കൂര്‍പ്പിച്ചു നോക്കി…..,ഒരു പോത്തിന്റെ രൂപം തെളിഞ്ഞു വരുന്നുണ്ടോ..? ആകാംക്ഷയോടെ നിന്ന എനിക്ക്, അത്രയൊന്നും ഭീകരമല്ലാത്ത, ആരോഗ്യം ക്ഷയിച്ച, എന്നാല്‍ ഉടുപ്പിലും നില്‍പ്പിലും അസാധാരണത്വം തോന്നിക്കുന്ന ഒരു രൂപം വളരെ സാവധാനം ദൃഷ്ടിഗോചരമായി, പട്യാല ചുരിദാറിന്റെ ബോട്ടം പോലുള്ള ഒരു ചുവന്ന വസ്ത്രം മാത്രമായിരുന്നു വേഷം, അതിന് ഒരനാവശ്യ തിളക്കമുണ്ടായിരുന്നു. തലയില്‍ കൊമ്പുണ്ടോ എന്നു നോക്കിയപ്പോള്‍ അവിടം കഷണ്ടിയായിരിക്കുന്നതാണു കണ്ടത്. പുറകില്‍ ബാക്കിയുള്ള ഇത്തിരി മുടി നീട്ടിയിട്ടിരിക്കുന്നു..ഏതാണ്ട് ഭരത് ഗോപി കാലനായി മേക്കപ്പിട്ട പോലെ. എന്റെ കല്‍പ്പനകളെ ശരിവയ്ക്കാന്‍ ആകെയുണ്ടായത് കയ്യില്‍ നീളത്തില്‍ വളച്ചു വളച്ചിട്ട കയര്‍ മാത്രമായിരുന്നു. ഇതിന്റെയൊക്കെ പാശ്ചാത്തല ചിത്രം പോലെ പോത്തും. അതിന്റെ പുറത്ത് അംഗന്‍വാടിയില്‍ ആദ്യമായി പോകുന്ന കുട്ടിയെ പോലെ‘ വരൂല്ല ‘ എന്നു മുഖം വീര്‍പ്പിച്ചിരിക്കുന്ന തമ്പിത്തട്ടാനും ഉണ്ടായിരുന്നു.

“ കാലന്‍….ആണോ…..” ഞാന്‍ സംശയിച്ചു ചോദിച്ചു….. ഒരു യാത്രയില്‍ പുറകില്‍ നിന്നു വിളിച്ചതിന്റെ നീരസം മറച്ചു വയ്ക്കാതെ തന്നെ മറുപടി കിട്ടി…….

അതെ കാര്യം പറ……തന്റെ വിശദാംശങ്ങളൊക്കെ എനിക്കറിയാം…,പാലപ്പറമ്പില്‍ രാമനാഥന്‍.. കുടുംബത്തെ പറയിപ്പിക്കാനൊണ്ടായ കാല്‍ക്കാശിനു കൊള്ളാത്തവന്‍, കെട്ടിയവളേം തല്ലി, രണ്ടു പെണ്മക്കളേം പെരുവഴീലാക്കി, നാട്ടുകാരേം വെറുപ്പിച്ച് നാല്പ്പത്തഞ്ചാമത്തെ വയസ്സില്‍ നാടുവിട്ട് ഇരുപത്താറുകൊല്ലം കഴിഞ്ഞപ്പോ, തിരിച്ചു വന്നിരിക്കുവാ…..വീട്ടുകാര് എവിടന്നോ കണ്ടുപിടിച്ച് ദഹിപ്പിച്ച് ബലീട്ട ഡഡ്ബോഡി എന്റേതല്ല ഞാന്‍ ജീവിച്ചിരിപ്പൊണ്ട് എന്നൊക്കെ പറഞ്ഞ്… എന്റെ നാക്കു ചൊറിഞ്ഞു വരണുണ്ട്….പോത്തിന് ഒരാളെക്കുടി ചുമക്കാന്‍ ആവതില്ലാതായിപ്പോയി…. …

ഞാന്‍ അന്ധാളിച്ചുപോയി.., ഇത്രയൊക്കെ പറയാന്‍ കാലനോടു ഞാനെന്തു ചെയ്തു…?! ഞാന്‍ കുറച്ചെങ്കിലും മാന്യനാണെന്നു കാലനെ ബോധിപ്പിച്ചു കളയാം എന്നൊക്കെ നേരത്തെ വിചാരിച്ചിരുന്നതു നേര്….എന്തെങ്കിലുമാകട്ടെ….ഞാന്‍ കവറില്‍ നിന്നും എന്റെ ഡെത്ത് സര്‍ട്ടിഫികറ്റ് എടുത്തു കാട്ടി..

“ഞാന്‍ ജീവനോടുണ്ട് എന്നു നേരിട്ട് ചെന്നു പറഞ്ഞപ്പോ പഞ്ചായത്തീന്ന് എടുത്ത് തന്ന കോപ്പിയാണ്… ഡെത്ത് സര്‍ട്ടിഫിക്കറ്റിന്റെ….“

പോത്തിന്റെ പുറത്ത് തമ്പിത്തട്ടാന്‍ ചിണുങ്ങി…….

“ മിണ്ടരുത്….. കാലന്‍ ചൂണ്ടുവിരല്‍ കൊണ്ട് ചുണ്ടില്‍ അമര്‍ത്തികാട്ടി…

“അങ്ങ് ചെന്നിട്ട് തട്ടാനു ഞാന്‍ ബിരിയാണി വാങ്ങി തരാം… എനിക്കൊരു പെപ്സിയും കുടിക്കണം. ദാഹിച്ചിട്ടു വയ്യ….“.

“ അവിടെ ബിരിയാണീം കോളയുമൊക്കെ കിട്ട്വോ……?!!“ ഞാന്‍ ആകാംക്ഷ മറച്ചുവച്ചില്ല….

“രാമനാഥാ..,ഈ ഭൂമീന്ന് കൊണ്ടു പോണവന്മാരും അവളുമാരുമൊക്കെയല്ലേ അവിടെയും…, അവിടത്തെ രീതിയൊക്കെ മാറി…അല്ലെങ്കി മാറ്റും, ഉദാഹരണത്തിനു ഇവിടെ ഇപ്പോ ജയിലില്‍ ഗോതമ്പുണ്ടയല്ലല്ലോ….ചോറും ബിരിയാണീം ഇറച്ചിയുമൊക്കെയല്ലെ..അതു പോലെ…ങാ പറ എന്നിട്ട്…..”

“എന്നിട്ട്….., മരിച്ചിട്ടില്ലെന്നു തെളിയിക്കാന്‍ എന്നെക്കൊണ്ടു പറ്റുന്നില്ല…പഞ്ചായത്താഫീസിലും വില്ലേജാഫീസിലും താലൂക്കിലുമൊക്കെ പലപ്രാവശ്യം പോയി പറഞ്ഞുനോക്കി….,അവിടിരിക്കുന്നവര്‍ക്കൊക്കെ ഇപ്പോ എന്നെ കാണുമ്പോ ഒരുമാതിരി ചാര്‍ലീചാപ്ലീനെ കാണുന്ന മട്ടാ…. അവസാനം ഞാന്‍ പ്രതിപക്ഷനേതാവിനെ വരെ കണ്ടു പറഞ്ഞു…..”

കാലന്‍ കഷണ്ടിയില്‍ തടവിയൊന്നാലോചിച്ചു….- “ അല്ല.., എന്തിനാ പ്രതിപക്ഷ നേതാവിനെ കണ്ടത് നിലവിലെ ഏതെങ്കിലും മന്ത്രിയെ കണ്ടൂടായിരുന്നോ…”

“ നേരെ ചൊവ്വേ കാര്യം നടക്കാന്‍ ഇതു നരകമോ സ്വര്‍ഗ്ഗമോ ഒന്ന്വല്ല……ഭൂമിയാ..പ്രത്യേകിച്ച് ഇന്ത്യ…അതിലും പ്രത്യേകിച്ച് കേരളം… എന്റെ കാര്യത്തില്‍ ഭരണപക്ഷത്തെ ചൊറിഞ്ഞോണ്ടിരിക്കാനും പറ്റിയാല്‍ താഴെ ഇറക്കാനും എന്തെങ്കിലും സ്കോപ്പുണ്ടെങ്കില്‍ പ്രതിപക്ഷം ഏറ്റെടുത്തോളും…അതുകൊണ്ട് ആ വഴിക്കൊന്നു ശ്രമിച്ചതാണ്….”

കാലന്‍ അതു കേട്ട് എന്നെ മിടുക്കന്‍ എന്നു പറയും പോലെ ഒന്നു നോക്കി…

“ അതൊക്കെ വിട്…രാമനാഥനു പകരം വീട്ടുകാര് ദഹിപ്പിച്ചബോഡി ആരുടേയാ……?”

“പറഞ്ഞു വരുന്ന പോയിന്റ് എനിക്കു മനസ്സിലായി..അതു തെളിയിച്ചാ കാര്യം നടക്കും… അല്ലെങ്കീ ആ ഡെഡ് ബോഡീടെ കാര്യം അണ്‍നോണ്‍ കേസായി തള്ളിയാലും മതി…അതല്ല പ്രശ്നം.., അതിനൊക്കെ മരിച്ചത് ഞാനല്ല മറ്റാരോ ആണെന്നും വീട്ടുകാര്‍ക്ക് അബദ്ധം പറ്റിയതാണെന്നും…മരിച്ചയാളാരാണെന്ന് അന്വേഷിക്കണമെന്നും ഒന്നു സപ്പോര്‍ട്ട് ചെയ്തു പറയാന്‍ ആരെങ്കിലും വേണ്ടേ..? പ്രത്യേകിച്ച് ഇത്രേം കൊല്ലമായില്ലെ..?…! ഭാര്യ എന്നെ കണ്ടപ്പോ ആദ്യം ഞെട്ടിയിട്ട് പിന്നെ ഒന്നുമറിയാത്ത പോലെ ചോദിച്ചു ‘-നിങ്ങളാരുവാന്ന്..”

“ അവരെയൊക്കെ തല്ലി നടുവിടിച്ച് പോയതല്ല്യോ ..മറന്നിട്ടുണ്ടാവില്ല അല്ലെങ്കില്‍ തന്നെ എന്തിനാ ഈ എഴുപത്തൊന്നാമത്തെ വയസ്സില്‍ ഇതു തെളിയിച്ചിട്ട്.. രാമനാഥന്റെ ഭാര്യ വിധവാ പെന്‍ഷനൊക്കെ വാങ്ങി ആരേയും ബുദ്ധിമുട്ടിക്കാതെ കഴിഞ്ഞു കൂടുവല്ലേ…വെറുതെ അതും മുട്ടിക്കണോ..? തന്റെ പെന്‍……

അതു മുഴുമിപ്പിക്കാന്‍ ഞാന്‍ അനുവദിച്ചില്ല ……..” കാലന്‍ അതു പറയരുത്….എനിക്ക്… എനിക്ക് മരിക്കണേനു മുന്‍പ് ഒരു വോട്ടു ചെയ്യണം…..” എന്റെ തല അറിയാതെ താണു പോയിരുന്നു.

“ എന്തോന്ന്…..” കാലന്‍ താടിക്കു കൈ വച്ചു…. “ താന്‍ തന്നെയല്ലയോ പണ്ട് വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കുന്നവരെ കുടിച്ചു വന്ന് നിരത്തി തെറിവിളിച്ചിരുന്ന രാമനാഥന്‍..”

“അതൊക്കെ ശരിയാണ്……. എന്റെ മാറ്റങ്ങള്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള സമയം ഇനിയില്ല..ഒരു മനുഷ്യായുസ്സ് സഞ്ചരിക്കുന്ന ഏകദേശവഴിയുടെ അറ്റം കണ്ടു തുടങ്ങി… ഇത് ഞാന്‍ എന്നോടുതന്നെ കാണിക്കാന്‍ ശ്രമിക്കുന്ന നീതിയാണ്..മറ്റാരോടും കാണിക്കാനുള്ള സമയം നേരത്തെ പറഞ്ഞപോലെ തീരെയില്ല..ഇവിടെ നീതി ന്യായ നിയമ ഭരണ വ്യവസ്ഥകള്‍ നടപ്പാകുന്നതില്‍ എനിക്കും ഒരു പങ്കുണ്ടെന്ന് ഒരു പ്രാവശ്യമെങ്കിലും ഒന്നു കുത്തി രേഖപ്പെടുത്തണം…, അങ്ങിനെയൊരു വെറും വിചാരത്തില്‍ എനിക്കൊന്നു ശരിക്കും മരിക്കണം…കാലനു മനസ്സിലാകുന്നുണ്ടോ…..ഞാന്‍ പറയുന്നതൊക്കെ…..”

കാലന്റെ മുഖം കണ്ടിട്ട് ഞാന്‍ പറഞ്ഞതൊക്കെ കാര്യമായെടുത്ത മട്ടുണ്ടായിരുന്നു..എന്റെ പ്രതീക്ഷകളില്‍ ചില്ലകളൊക്കെ മുളച്ചു തുടങ്ങി……

. “ഉം…. അങ്ങിനെയാണെങ്കീ രാമനാഥന്‍ കുറച്ചു പ്രാവശ്യം കൂടി ഇതൊക്കെ ആവര്‍ത്തിച്ച് ഇപ്പോ പോകുന്ന ഓഫീസുകളില്‍ തന്നെ പറയ്….ആരെങ്കിലും കാര്യമാക്കാതിരിക്കില്ല..”

ഓഹോ…അതു ശരി…….അല്പനേരം ഞാന്‍ കാലനെ നോക്കി നിശബ്ദനായി… “ ഞാന്‍ ചത്തിട്ടില്ല എനിക്ക് വോട്ടു ചെയ്യണം എന്നു ഞാന്‍ തന്നെ പറഞ്ഞു നടന്നാലത്തെ പ്രശ്നം കാലനറിയോ…. മരിച്ചിട്ടില്ലെന്നതിന്റെ ഒപ്പം പ്രാന്തില്ലെന്നു കൂടി ഞാന്‍ തെളിയിക്കേണ്ടി വരും…”

എനിക്ക് ചെറുതായി ദേഷ്യം വന്നെങ്കിലും പ്രകടിപ്പിച്ചില്ലെന്നേയുള്ളു….. അതു മനസിലാക്കിയാവണം കക്ഷി എന്റെ അടുത്തേയ്ക്കു നീങ്ങി നിന്നു പറഞ്ഞു.

“ എന്നാപ്പിന്നെ താന്‍ കാര്യം ഭാര്യയോടു തന്നെ വളരെ വിനയത്തോടെ.., പണ്ടു ചെയ്തതിനൊക്കെ മാപ്പപേക്ഷിച്ച് പറഞ്ഞു നോക്ക്..എന്നിട്ടും വിശ്വസിച്ചില്ലെങ്കീ…..-” കാലന്‍ പോത്തിന്‍ പുറത്തിരിക്കുന്ന തമ്പിതട്ടാന്‍ കേള്‍ക്കാതിരിക്കാന്‍ ശബ്ദം താഴ്ത്തി….- “വിശ്വസിച്ചില്ലെങ്കീ..,എന്തെങ്കിലും അടയാളമൊക്കെ കാട്ടിക്കൊട്…ഇനി തനിക്കങ്ങിനൊരടയാളമില്ലെങ്കീ..,അവള്‍ക്കൊള്ളതും താന്‍ കണ്ടതും മറ്റാരും കാണാത്തതുമായ ഒരടയാളം അങ്ങോട്ടു പറഞ്ഞാലും മതി…”

എന്നിലെ ശരാശരി കെട്ടിയവന് അതു കേട്ടപ്പോ കാലന്റെ കവിളത്ത് അടയാളം പതിപ്പിക്കാനാണു തോന്നിയത്.പക്ഷേ, എന്റെ പ്രശ്നത്തിന്റെ സീരിയസ്നസ് കണക്കിലെടുത്ത് അങ്ങേര് കാണാതെ മുഷ്ടി മാത്രം ചുരുട്ടി സമാധാനിച്ചു..

.”അവളൊരു നടക്ക് അടുക്കുന്നില്ല .., ഇനീപ്പോ ഞാനാലോചിച്ചിട്ട് ഒരു വഴിയേ ഉള്ളു…“

ഞാന്‍ കാര്യത്തിലേക്ക് കടക്കുകയായിരുന്നു….. “ എന്റെ ഈ പ്രശ്നം തുടങ്ങിയതിനു ശേഷം മരിക്കാന്‍ കിടക്കുന്നവരുള്ള വീടുകളുടേയൊക്കെ പരിസരത്ത് ഞാനിങ്ങിനെ കാലനെ കാത്തു നില്‍ക്കുകയായിരുന്നു…“

“ എന്തിന്….. ഞാനെന്തു ചെയ്യാന്‍….“ കാലന്റെ സ്വതവേ ഉള്ള ഉണ്ടക്കണ്ണ് ഒന്നു കൂടി മിഴിഞ്ഞു.

ആ ചോദ്യത്തിനു ഉത്തരം പറയുന്നതിനു മുന്‍പേ ഞാന്‍ കാലന്റെ കാലില്‍ വീണിരുന്നു….

“ ദയവായിട്ട് ഞാനീ കേറിയിറങ്ങിയ ഓഫീസിലൊക്കെ കാലന്‍ എന്റെ കൂടെ ഒന്നു വരണം..വേറെ വഴിയില്ലാഞ്ഞിട്ടാണ്..അരദിവസം മതി.. ഈ നില്‍ക്കണ രാമനാഥനെ ഞാന്‍ പോത്തിന്റെ പുറത്ത് കെട്ടിയെടുത്തോണ്ട് പോയിട്ടില്ലെന്ന് ഒരു വാക്ക്…..അതു മതി…എന്നിട്ട് അത് കടലാസിലെഴുതി ഒരൊപ്പും മതി..! അത്രയും ചെയ്തു തന്നാല്‍ മതി..

ഞാന്‍ നോക്കുമ്പോള്‍ കാലന്‍ ഒന്നുരണ്ടടി പുറകോട്ടു മാറി എന്നെ സംശയത്തോടെ നിരീക്ഷിക്കുകയായിരുന്നതാണു കണ്ടത് …

“ രാമനാഥാ എഴുന്നേറ്റേ …നടക്കുന്ന കാര്യം വല്ലതുമാണോ പറയുന്നത്? ഇത്രേം നേരം തന്റെ വാക്കും കേട്ട് നിന്ന എന്നെ പറഞ്ഞാല്‍ മതി..വേണോങ്കീ ഒരുപകാരം ചെയ്യാം..ഈ തട്ടാനെ കൊണ്ടാക്കീട്ട് തിരിച്ചു വന്ന് തന്നേയും കൊണ്ടു പോകാം… ഈ തൊല്ലയൊക്കെ തനിക്ക് ഒഴിവായി കിട്ടുമല്ലോ..?

എനിക്ക് ദേഷ്യമാണ് വന്നത്..എന്റെ സ്വഭാവം മാറി…(ചൊട്ടയിലെ ശീലം……….)

“ ഇതിന് എന്നെയാണു പറയേണ്ടത്…..ഇത്രയും നേരം ഏതെങ്കിലും ഓഫീസറുടെ കാലു പിടിക്കാന്‍ പോയാല്‍ മതിയായിരുന്നു…..ഈ മുഷിഞ്ഞു നാറിയ കയറിനു പകരം പോത്തിനു നല്ല കയറു കൈക്കൂലി തന്നാല്‍ മതിയോ…കാലാ…..” ( ആ കാലന്‍ വിളി വേറെയായിരുന്നു )

പക്ഷേ അതിലൊന്നും പ്രകോപിതനാകാതെ..പോത്തിന്റെ പുറത്ത്., തമ്പി തട്ടാന്റെ പുറകില്‍ കയറിയിരുന്ന് കാലന്‍ എന്നെ നോക്കി ശാന്തനായി ചിരിച്ചു…

“ രാമനാഥാ….താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് സര്‍ട്ടിഫൈ ചെയ്യാന്‍ തന്നേക്കാള്‍ യോഗ്യത ആര്‍ക്കാടോ….ഏതു ബോധിമരത്തിന്റെ കീഴിലിരുന്നാണു താനും ബുദ്ധനും ബോധവാനായത് അതിന്റെ ഇലകളും കൊഴിഞ്ഞു വീണുകാണില്ലേ…..ബോധ്യമാകേണ്ട ആദ്യ ബോധവും അതു തന്നെയാണ് ഒന്നും സ്ഥിരമാക്കപ്പെടുന്നില്ല……അത്തരത്തിലൊരു പ്രപഞ്ചസത്യത്തിനു മുകളിലിരുന്ന് ആര്‍ക്കാണ് ‘ രാമനാഥന്‍ ജീവിച്ചിരിപ്പുണ്ട് ‘ എന്ന – കാലത്തിനനുസരിച്ച് മാറാത്ത ഒരു വാക്കിനു മുകളില്‍ ഒപ്പിടാനാകുക? സത്യത്തില്‍ മനുഷ്യന് ജീവിതത്തില്‍ രണ്ട് ഒപ്പുകളേ ആവശ്യമുള്ളു…ജനിക്കുമ്പോഴും മരിക്കുമ്പോഴും..അതും പ്രപഞ്ചത്തിനു മുന്നില്‍…

“ എനിക്കിതൊക്കെ മനസ്സിലാകുന്നുണ്ടെന്നേ…….എന്നാലും എന്നാലും…“…….ഞാന്‍ പതുക്കെ നീങ്ങിയ പോത്തിനു പുറകേ നടന്നു..

പക്ഷേ….എനിക്കിവിടെ ജീവിച്ചിരിക്കുന്ന ഒരാളെന്ന നിലയിലെ അവകാശങ്ങള്‍ കിട്ടണമെങ്കില്‍……

പോത്ത് നിന്നു… അടുത്താണെങ്കിലും വിദൂരതയിലെന്ന പോലെ കാലന്റെ ശബ്ദം കേട്ടു..

“അവകാശം…? അതില്ലാത്തവരാണിവിടെ കൂടുതല്‍…രാമനാഥന്‍ ശരിക്കുമൊന്നു കാണുകയും കേള്‍ക്കുകയും ചെയ്യു… പറ്റുമെങ്കില്‍…“

പിന്നീടുണ്ടായ നിശബ്ദതയില്‍ ഞാന്‍ മനസ്സിലാക്കി…… അവര്‍ പോയ്ക്കഴിഞ്ഞു…. പക്ഷേ ഇത് നിശബ്ദതയാണോ…..ചീവീടും പെരുച്ചാഴിയും തവളകളും.. അങ്ങിനെ വേര്‍തിരിച്ചറിയാത്ത ജീവജാലങ്ങളാല്‍ ശബ്ദമുഖരിതമായ രാത്രിയില്‍ ഞാന്‍ ആ ഊടുവഴിയില്‍ ഒറ്റയ്ക്കല്ലാതെ നിന്നു…..അല്പനേരം ആ നില്പ് നിന്നപ്പോള്‍ കാല്‍ പാദത്തില്‍ കടിച്ചു തൂങ്ങി ശ്രദ്ധായാകര്‍ഷിച്ച, ഉറുമ്പിന്‍ കൂട്ടം ഓരൊരുത്തരായി എന്റെ മുഖത്തേയ്ക്ക് നോക്കി ഉറപ്പിച്ച് പറയുകയായിരുന്നു “ ഞാനിവിടെ ഈ പ്രപഞ്ചത്തില്‍ ഒറ്റ ഒപ്പേ ഇട്ടിട്ടുള്ളു…..നീ എന്നെ അടുത്ത കാല്‍ പാദം കൊണ്ട് ഞെരിച്ച് കൊല്ലൂ എന്റെ അടുത്ത ഒപ്പിടല്‍ നിനക്കു കാണാം…….”

അടുത്ത ഉറുമ്പും പറഞ്ഞു….“ഞാനും ഒറ്റ ഒപ്പേ ഇട്ടിട്ടുള്ളു…..“

എന്റെ കണ്മുന്നില്‍ വന്നു നിന്ന് മനുഷ്യനല്ലാത്ത സകല ജീവജാലങ്ങളും അന്നു വരെ ഞാന്‍ കേള്‍ക്കാത്ത വാമൊഴിയില്‍ എന്നെ അറിയിച്ചു…..

ഞാനും……

ഞാനും……….

ഞാനും…………….

Generated from archived content: story1_dec10_12.html Author: janaki

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English