വർണ്ണത്തൂവലും (1) പൊങ്ങും
ചരടും പട്ടുനൂലും
കെട്ടി
വരിഞ്ഞുമുറുക്കി
വരികളൊരുക്കി
ഹൃത്തടങ്ങളിലേക്കെറിയുമ്പോൾ
ഉദ്ദേശമൊന്നേയുള്ളു.
ഒരു അനുവാചകനെങ്കിലും
ഒന്നു കൊത്തണം
കൊളുത്തിവലിയണം
കൂർത്തയർത്ഥങ്ങൾ
തൊണ്ടയിൽത്തടഞ്ഞ്
മുറിവേലൽപ്പിച്ച്
ചങ്കിലേക്കിറങ്ങണം.
താളുകൾ മറിഞ്ഞ്
കണ്ണ് ഊരി രക്ഷപെട്ടാലും
നീറ്റൽ നിലനിൽക്കണം.
ചാരായംപോലെ
തലയ്‌ക്കുപിടിക്കണം.
അതിന്റെയോർമ്മയിൽ
അടുത്തകൊളുത്തും നോക്കി
കാത്തുകാത്തിരിക്കണം.
(1) fly fishing ചെയ്യുന്നവർ തൂവലും മറ്റു നിറങ്ങളുള്ള സാമഗ്രികളുമുപയോഗിച്ച്
ഈച്ചകൾ പോലെയുള്ള പറക്കും പ്രാണികളുടെ രൂപങ്ങളുണ്ടാക്കി ചൂണ്ടക്കൊളുത്തിൽ ഘടിപ്പിച്ച്,
വെള്ളത്തിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുമ്പോൾ മത്സ്യങ്ങൾ വന്നു കൊത്താനായി, എറിയുന്നു…
Generated from archived content: poem1_oct30_07.html Author: jacob_thomas