രാവിലെ നടക്കാനിറങ്ങുമ്പോള്‍

രാവിലെ
നടക്കാനിടങ്ങുമ്പോള്‍
കയ്യില്‍ കത്തിച്ച
ചന്ദനത്തിരി കരുതണം
അത്രക്കങ്ങ് പുറത്തെ വാസന
പുഴയില്‍ നിന്നും
തോട്ടില്‍ നിന്നും
മണ്‍കുടത്തില്‍
വെള്ളം കോരിയെടുക്കുമ്പോള്‍‍
അറവു മൃഗത്തിന്റെ
ചീഞ്ഞ വാസനയുണ്ടെന്ന്
ഗ്രാമത്തിലെ പെണ്ണുങ്ങള്‍ അടക്കം പറയുന്നു
വിഷം തുപ്പുന്ന
വാഹനത്തിന്റെ പുക മണത്ത്
ശ്വാസം പിടയുന്നെന്ന്
വഴിവക്കില്‍ പച്ചമരങ്ങള്‍
ബസ്റ്റാന്‍ഡിലും
റെയില്‍വേ സ്റ്റേഷനിലും
നടക്കുമ്പോല്‍ തീട്ടം ചവിട്ടുന്നുവെന്ന്
പിച്ച തെണ്ടും പെണ്ണുങ്ങള്‍.
വീട്ടിലേക്കുള്ള വഴിയിലും
ചര്‍ദ്ദി കൂടെ വരണെന്ന്
കോളേജ് കുട്ടികള്‍
നേരം വെളുക്കുമ്പോള്‍
മൂത്രമൊഴിക്കാന്‍ പേടിയാകുന്നെന്ന്
ശരീരം മുഴുവന്‍
ലൈംഗികാവയവമായ
പെണ്‍കുട്ടികള്‍*
രാവിലെ നടക്കാനിറങ്ങുമ്പോള്‍‍
ചന്ദനതിരിയും
കത്തിയും കൂടെ കരുതണമെന്ന്
വാര്‍ത്തകള്‍ നുണഞ്ഞിരിക്കുന്ന
വല്യുമ്മ

വീടിനകത്തും
വീടിനു പുറത്തും
പേടി നിറയുന്നു

* കല്പ്പറ്റ നാരായണന്മാഷിനോട് കടപ്പാട് -(അവര്‍ കാതുകൊണ്ട് കേള്‍ക്കുന്നു
ചെവി കൊണ്ട്)

Generated from archived content: poem1_mar20_14.html Author: hakhim_idakkazhiyur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here