സാഹസികതയുടെ കനൽ എന്നും നെഞ്ചിൽ എരിച്ചുകൊണ്ടിരുന്ന ഛായാഗ്രാഹകനായിരുന്നു ജെ.വില്യംസ്. തന്റെ ജോലിയോട് നൂറുശതമാനം ആത്മാർത്ഥത പുലർത്തിയ മനുഷ്യൻ. ഇന്നത്തെപ്പോലെ സിനിമയിൽ സാങ്കേതിക വിദ്യയുടെ അതിപ്രസരം ഇല്ലാതിരുന്ന കാലത്ത്, ആ അപര്യാപ്തതകളൊക്കെയും തന്റെ സാഹസികതയിലൂടെ കീഴടക്കിയാണ് വില്യംസ് ക്യാമറ ചലിപ്പിച്ചിരുന്നത്. മലയാളത്തിലെ പ്രമുഖ ആക്‌ഷൻ ചിത്രങ്ങളുടെ വൻ വിജയത്തിനുപുറകിൽ വില്യംസിന്റെ നെഞ്ചുറപ്പും ഉണ്ടായെന്നുവേണം പറയാൻ. കൂറ്റൻ കപ്പലിന്റെ പായ്‌മരത്തിൽ തുമ്പിലിരുന്നും പറക്കുന്ന ഹെലിക്കോപ്‌റ്ററിൽ തൂങ്ങിക്കിടന്നും ഏതു വന്യമൃഗത്തോടും നേർക്കുനേർ നിന്നും ക്യാമറ ചലിപ്പിച്ച വില്യംസ് മലയാള സിനിമാവേദിയിലെ അത്ഭുതമായിരുന്നു. പരുക്കൻ മുഖത്തിനു പിന്നിലെ ഒരു നല്ല മനുഷ്യന്റെ സാന്നിധ്യവും വില്യംസിന്റെ പ്രത്യേകതയായിരുന്നു.
മലയാളിയുടെ സിനിമാക്കാഴ്‌ചകളിൽ എന്നും നെഞ്ചിടിപ്പോടെ കാണാൻ കഴിയുന്ന അതിസാഹസിക രംഗങ്ങൾ നല്‌കിയാണ് വില്യംസ് വിട പറഞ്ഞത്. ക്യാമറ കൈയ്യിലേന്തിയ സാഹസികന് ആദരാഞ്ജലികൾ…..
Generated from archived content: cinema-mar04.html Author: gopika_prathapan