അന്നൊരിക്കലാ നടവരമ്പിലൂടെ
നാം നടന്നു നീങ്ങവേ
നിൻമൊഴിക്കിലുക്കത്താലാവയൽ
കിളികൾ ചിറകടിച്ചകലവെ, കാറ്റിന്റെ
കുസൃതിക്കരങ്ങളാൽ നെല്ലോലകൾ
ചിരിക്കവേയിനിയും വറ്റാത്ത മുറ്റി-
ത്തഴച്ച വെയിലിനുകീഴെ കുഞ്ഞു-
കൈത്തോട്ടിലെ കളളത്തവളകളാലസ്യം
രുചിക്കവെ; മുന്നിലും പിന്നിലുമില്ലാ
കളളക്കടക്കണ്ണുകളൊന്നും നമ്മിലേക്കെ-
ന്നുറപ്പിൽ നീ മനസ്സിന്റെ ചെപ്പു
തുറന്നു നിന്നിഷ്‌ടമെനിക്കേ-
കിയ ധന്യനിമിഷമിന്നുമൊരു
പാരിജാതം പൂത്തപോലോർമ്മയിൽ
പൊടിപുരളാതെ, ചിതലരിക്കാതെ
മറവിയുടെ ശ്യാമമേഘങ്ങളിൽ
മറയാതെ, പെയ്‌തൊഴിയാതെ
നിറം മങ്ങാതെയിന്നും
നവനവമായതിൽ നിർവൃതി
നുണയുന്നു ഞാനിന്നുമൊരു
മിഠായി നുളളിപ്പൊളിച്ചതി-
നാനന്ദ ലഹരിയിൽ തുളളി-
ത്തുളുമ്പുമൊരു കുഞ്ഞിനെപ്പോൽ
അന്നേ പകുത്തെന്റെ കരളിനൊരുപാതി
നിനക്കായതിലെന്റെ പ്രാണന്റെ മധുവും.
Generated from archived content: poem1_nov8_08.html Author: gigi_k_philip