മടിയാണു മലയാളിയെന്നു ചൊല്ലാൻ നെഞ്ചി-
ലിടറുന്ന ചുടുവീർപ്പിനാണെ സത്യം
പടിവാതിലിൽ നിണപ്പാടുമായ് പുലരിയുടെ
പരിദേവനംപോലെ പത്രം പിടയവെ
നാടിനെയൂട്ടുന്ന നരകജന്മങ്ങളുടെ
നാഡിയിൽക്കൊളളക്കൊടുവാളു വീഴവെ
കരുണതേടിത്തളർന്നുഴറുമെൻ പെങ്ങളുടെ
കരളിലും രേതസൊലിപ്പിച്ചെന്ന,നുജന്റെ
ചുമലിലായ് ജയഘോഷസിംഹാസനം മെന-
ഞ്ഞമറുന്ന രാജന്റെയങ്കം തിളങ്ങവെ
പണ്ടക്കടകൾ നിരത്തുന്ന സ്വപ്‌നത്തെ
പണ്ടപ്പലിശകൾ തിന്നുകൊഴുക്കവെ
ഊർജ്ജം സമരപ്പടപ്പന്തലിൽത്തുല-
ച്ചൂരിന്റെയാഗം യുവത്വം മുടക്കവെ
വഴിതേടുമൊരുവനെ പുലിമേട കാണിച്ചു
വഴിവാണിഭത്തിന്നവന്റസ്ഥിയും വച്ചു
ഭരണം മതത്തിനു പങ്കുകൊടുക്കവെ
തരളേ തളരുന്നുവോ നിന്റെ നെഞ്ചും
ഹരിതാഭമെന്നും ശുഭ ഹരിലോകമെന്നും
വരദേവിതന്നരുമസന്താനമെന്നും
മടിയിലുണ്ടൊരുപാടു ഗർവ്വമെന്നാകിലും
മടിയാണു മലയാളിയെന്നുചൊല്ലാൻ
Generated from archived content: poem1_jan13.html Author: g_manu