ആമുഖം
പൊട്ടിത്തെറിയ്‌ക്കയാണ് രക്‌തത്തിൽ
അണുക്കളുടെ പർണ്ണശാലകൾ
വലിഞ്ഞുമുറുകുകയാണ് ഭ്രാന്തിന്റെ
താളം പിഴച്ച പാരായണജപങ്ങൾ
ഇരുട്ടിന്റെ ശവത്തിന്
കൊളളിയാൻ ചിറകുകൾ മുളക്കുന്നില്ല
അത് പിറവിയുടെ
ആകാശം തൊടുന്നില്ല.
എന്തുകൊണ്ട്
തൃഷ്‌ണകളുടെ ചെടിക്കെട്ടി-
ല്ലുയിരുകളുടെ കുടമാറ്റമില്ലീ, പ്രണയത്തി-
ലിണയുടെ സ്‌നേഹത്തിന് ബാല്യത്തിലെ-
യുൽസവപ്പറമ്പിൻ ഗന്ധമില്ല.
കാലംപിരിഞ്ഞു, കൂട് മറന്നെന്റെ-
കരളിലെ കലണ്ടറിന്നക്കച്ചുഴിയിൽ
കാലവും ചത്തുപൊന്തുന്നു.
വയ്യ,
ഒരു തുളളിക്കണ്ണീരടരുന്ന പോലെന്റെ
കാലടിയിലിനി മണ്ണിൻ നിലപിളരും.
ഇടമുറിഞ്ഞ താരാട്ടിൻ പതറിച്ചയാലെ
ഇടനെഞ്ച് പൊട്ടിച്ച് ഞാനൂർന്നുപോകും.
ഉപസംഹാരം
വാലാട്ടിക്കാലൻ കൂവുമീരാവിന്റെ
തുറുകണ്ണിൻ മുന്നിലിരു-
ന്നാത്മഹത്യാക്കുറിപ്പെഴുതട്ടെ ഞാൻ
മൃതിയുടെ തണുത്ത വിഷം കൊണ്ടീ-
വേനലിൻ മന്തുകാലിൽ ദംശിക്കട്ടെ.
Generated from archived content: poem-jan22.html Author: fijo-joseph
Click this button or press Ctrl+G to toggle between Malayalam and English