ഒരു പാറാവുകാരൻ……
ദിവസങ്ങളോരോന്നിലും
ഒരറ്റംമുതൽ മറ്റേ അറ്റം വരെ
മിഴികൾകൊണ്ട് വിനാഴികകളെണ്ണി
മൗനം സമയത്തിന് പകുത്ത്
മനസ്സ് ജാഗ്രത്തിൽ കൊരുത്ത്
ജീവിതത്തിന്റെ തുരുത്തിൽ
ഒരേകാകിയെപ്പോലെ……
ഒരു പാറാവുകാരൻ…..
മരണം കണക്കുപറയുന്നിടത്ത്;
ചോരമണം പൂക്കുന്നിടത്ത്;
തെരുവിൽ; നിശ്ശബ്‌ദ രാത്രിയിൽ;
നഗരവിലാപങ്ങൾക്ക് നടുവിൽ;
തലവിണ്ടുകീറിയ പകലിന്നോടൊപ്പം
നിലയറ്റ നിലവിളികളിൽ മുങ്ങി
പാതിവെന്ത കബന്ധങ്ങൾക്ക് മുന്നിൽ
ക്രൂശിതകാലത്തിന്റെ ദുഷ്‌ടസന്തതിയെപ്പോലെ….
ഒരു പാറാവുകാരൻ….
മണ്ണിന്റെ ആർദ്രതയുടേയും
സ്‌നേഹത്തിന്റെ ഉർവ്വരതയുടേയും
തിരിച്ചെടുപ്പിന് വേണ്ടിയായിരിക്കണം…
കെട്ടടങ്ങിയ കിനാവുകളുടെ
തിരുശേഷിപ്പിനായിരിക്കണം…
ഈ തീനാളങ്ങൾക്ക് മീതെ
നിലയുറപ്പിച്ച്
ജീവിതത്തിന്റെ തുരുത്തിൽ ഒരേകാകിയെപ്പോലെ….,
ക്രൂശിതകാലത്തിന്റെ ദുഷ്‌ടസന്തതിയെപ്പോലെ….
ഓരോ പാറാവുകാരനും
മരിച്ചുകൊണ്ടിരിക്കുന്നു.
കാവൽനഷ്‌ടപ്പെട്ട കോട്ട
മണ്ണടിഞ്ഞുതീരും വരെ.
Generated from archived content: paravukaran.html Author: ev_sujanapal