ഒന്ന്‌ഃ-
പലിശക്കാരന്റെ കണ്ണുകൊണ്ട്
നീ,
എന്റെ സ്വപ്നങ്ങളിലേയ്‌ക്ക്
ചൂഴ്‌ന്ന് നോക്കരുത്.
നോക്കിയാൽ,
ചുവപ്പക്കങ്ങളുടെ കൂട്ടായ്‌മയിൽ
ഒരു കുരുതിപ്പങ്ക്
ഞാൻ ഇരന്നുവാങ്ങും!
രണ്ട്‌ഃ-
കർത്താവിന്റെ വസ്‌ത്രംപോലെ
വെളളയാക്കപ്പെട്ട നീ
എന്റെ ഭാഷണത്തിന്റെ
ഉടുപ്പഴിച്ച്
കുമ്പസാരം പോലെ
കേൾക്കരുത്.
കേട്ടാൽ,
ഉറക്കഗുളികയിൽ നിന്നുളള
ഓരോ ഉണർച്ചയിലും
നിന്റെ കാത്
എന്റെ ചൂളംവിളി
മാത്രം കേൾക്കും!
മൂന്ന്‌ഃ-
മേൽവിലാസമില്ലാത്ത കത്ത് പോലെ
നിന്റെ വിധി,
എന്റെ തലയ്‌ക്കുമീതെ
കുറിച്ചിടരുത്
കുറിച്ചിട്ടാൽ,
ഒരു വസന്തത്തിന്റെയും
കണക്കെടുക്കാതെ
ഞാൻ,
ഈ സഭാനടപടികൾ
ബഹിഷ്‌കരിക്കും!
Generated from archived content: poem1_may19.html Author: divya_dinesh
Click this button or press Ctrl+G to toggle between Malayalam and English