പോകുവെയിൽ കൊണ്ട്
അല്‌പനേരമിരിക്കാം, സഖീ,
നോക്കൂ, ദൂരെക്കാഴ്‌ചയായ്
പത്തേമ്മാരിയും മത്സ്യബന്ധനബോട്ടും
ആഴിയിൽ ആണ്ടു മുങ്ങാൻ
കൊതിക്കും വൃദ്ധഭാസ്‌ക്കരൻ
പശ്ചിമാംബരത്തിൽ
നിറദുഃഖവും പേറി
താരാകുമാരിമാർ
നൃത്തമാടി നിരക്കാൻ
യാമങ്ങളിനിയും,
കുളിർകാറ്റിന്റെ
ശീതളസ്‌പർശം
കൗതുകം പകരാനും
മേഘപാളികൾ മറഞ്ഞ
അന്തിച്ചോപ്പിൽ മിഴിനട്ടിരിക്കാം
ഉയർന്നു താഴ്‌ന്നും ഉന്മേഷം പകർന്നും
തീരംതേടിയലയും തിരമാലകളോട്
കുശലം പറയാം
എന്നിട്ടുമെന്തേ മുഖം കുനിച്ചിരിപ്പൂ
നീ സഖി?
നിന്റെ മൗനം ജ്വാലയായ്
എന്നിലും പടരുന്നു.
നിലാവ് വന്ന് മടങ്ങും മുമ്പേ
നമുക്കും പരിയേണ്ടതല്ലേ
ഏറെ നാളുകൾക്കുശേഷം
തമ്മിൽ കണ്ടവർ,
ഏറിടും വിശേഷങ്ങ
ളിനിയും പറയാനുള്ളോർ
പൊഴിഞ്ഞു തീരുമീ
നിമിഷങ്ങൾ പെറുക്കിക്കൂട്ടി
നീ പൂഴിയിൽ കുത്തിക്കുറിക്കുന്നതെന്ത്?
എന്റെ പേരോ
നിന്റെ യിംഗതമോ
ഉത്തരം കിട്ടാത്ത ചോദ്യമോ!
Generated from archived content: poem1_jan2_09.html Author: dheerapalan_chalipattu
Click this button or press Ctrl+G to toggle between Malayalam and English