ഓരോ രചനയും
ഓരോ കണ്ടെത്തൽ;
വാർന്നു വീഴുന്നത്
തികച്ചും യാദൃശ്്ചികം.
പഴയ ഓർമ്മകൾ
പുതിയ സാഹചര്യത്തിൽ
പൊട്ടിമുളക്കാം.
ഏറെക്കാലം വേഴാമ്പലിനെപ്പോലെ
ദാഹനീരിന് കൊതിച്ച്
മനസ്സിന്നാഴത്തിൽ
തപസ്സിരുന്നത്.
ചെറിയൊരനുഭവം-
ചിലപ്പോൾ നടന്നുപോകുമ്പോഴാവാം,
വിശ്രമിക്കുമ്പോഴാവാം,
ഉറക്കത്തിനും ഉണർവിനുമിടയിലെ
അബോധതലത്തിലാവാം,
എപ്പോഴെന്നറിയില്ല,
അക്ഷരങ്ങളും പദങ്ങളും
ധാരധാരയായി ഒഴുകിയെത്തുന്ന
തെങ്ങനെയെന്നു മറിയില്ല,
അമൂർത്തമായ ആശയങ്ങൾ
മുന്നിൽ ഒരുങ്ങിവന്ന്
ലാസ്യലഹരി പകരുമ്പോൾ
എഴുതാതിരിക്കാനാവില്ല.
സൃഷ്ടിയുടെ വേദന
അപ്പോഴാണ് തന്നെ കീഴ്‌പ്പെടുത്തുക.
അതിജീവനത്തിന്റെ പൊട്ടിക്കരച്ചിലിനോടൊപ്പം
ഓരോ രചനയും പിറവിയെടുക്കുന്നു!
Generated from archived content: poem1_dec19_07.html Author: dheerapalan_chalipattu