കടലായലറുന്നു മനസ്സിന്നകത്തളം
കഥയൊന്നുമെഴുതാതെ കദനം ഒതുക്കുന്നു.
ഈ ജന്മസാഫല്യമെവിടെയെന്നറിയാതെ-
യിന്നും ഇടനാഴിയിൽ വീർപ്പുമുട്ടുന്നു.
ഒന്നും കരുതിവച്ചില്ല, തലമുറ-
യ്‌ക്കെന്നും സ്മൃതിയുണർത്തീടുവാൻ മത്സഖേ;
കർമ്മകാണ്ഡങ്ങളിൽ നിത്യപ്രതിഷ്‌ഠയായ്
കൽച്ചിരാതെന്നും പടുതിരി കത്തവേ!
അങ്ങിങ്ങുമായ്‌കാലഭണ്ഡാരപ്പെട്ടിയിൽ
അജ്ഞാതനൊമ്പരച്ചീളുകളിട്ടു ഞാൻ.
സ്വത്വം തിരിച്ചറിയാവുന്നതെങ്കിലും
മർത്ത്യൻ മറക്കുടയോടെ നടന്നുപോയ്.
കാണുന്നഖിലവും കന്മഷം പേറുന്ന
കാളഹസ്തളെ; ശ്യാമമേഘങ്ങളെ.
പാരിന്നപാരമാം സ്നേഹാതിരേകത്തിൽ
വാഴ്‌വിന്റെ നൈർമ്മല്യം ഞാനുമുൾക്കൊണ്ടുപോയ്.
കാരുണ്യമാഴക്കടലിലാണെങ്കിലും
കാതരമാകുകയമാണീ ജഗത്തിന്നും.
കനിവിന്റെ ശീതളച്ഛായയിൽ പോലുമി-
ന്നരങ്ങേറിടുന്നു തുടർന്നാടകങ്ങളും.
പരമോന്നതങ്ങളിൽ പരിശുദ്ധസ്നേഹത്തിൻ
പ്രഭയാർന്ന പുഞ്ചിരിപ്പൂക്കൾ വിടർന്നിടും.
കൊഴിയാതെ, കരിയാതെ ഹൃദയാങ്കണങ്ങളിൽ
കുളിർ ചൂടി നിൽക്കാൻ കൊതിയ്‌ക്കുമാ പൂവനം.
മൗനങ്ങൾ ആർത്തട്ടഹാസം മുഴക്കുന്ന
മണൽഭൂമിതന്നിലെയേകാന്തവാസത്തിൽ-
മന്ത്രിച്ചിരുന്നതെന്നന്തർഗ്ഗതങ്ങളും,
മാനവമോഹത്തിൻ മാറ്റുരച്ചീടലും.
തള്ളിക്കളയുവാനാകില്ലയാർക്കുമേ
തങ്കക്കിനാവിന്റെ സാമീപ്യമെങ്കിലും;
ചിന്തിച്ചിടാതുള്ള സംഗതികൾക്കെന്നും
ചന്തങ്ങളേറാതെ ചേതനയറ്റുപോം.
ക്ഷണികമെന്നാരോ മൊഴിഞ്ഞുപോയ്- ജീവിതം;
മുന്തിരിച്ചാറുമായ് മുന്നിൽ നിരന്തരം.
ഇല്ല, തിമിരമെന്നുൾക്കണ്ണുകൾക്കിന്നും
മെല്ലെ മൊഴിഞ്ഞു ഞാൻ മണ്ണിന്റെ കാതിലും.
എന്റെ സൗഗന്ധികപ്പൂങ്കാവനത്തിലി-
ന്നന്ത്യോദകത്തിനായ് വന്ന ബന്ധങ്ങളേ,
എന്തിനീ ജന്മത്തിലെൻ കരൾ തന്ത്രിയിൽ
എന്നും വിരഹത്തിൻ ശ്രുതി ചേർത്തു നിങ്ങളും?
സദയമീയാത്രതൻ ചുവടുകൾക്കൊപ്പമെൻ
സഹജരാം നിങ്ങളെ കാണുന്നതെങ്ങു ഞാൻ?
ഹൃദയബന്ധങ്ങൾക്കടിക്കുറിപ്പേകുവാൻ
ഹിമശൈലവീഥിയിൽ ഉരുകുന്ന കാഴ്‌ചയോ?
Generated from archived content: poem1_feb18_08.html Author: deepu_k_nair
Click this button or press Ctrl+G to toggle between Malayalam and English