പകലുണർച്ചയിൽ ആലസ്യം വിട്ട പതിവുമേഘങ്ങൾ-
വഴിതെറ്റാതെ കടന്നുപോവുമ്പോൾ-
എന്റെ നക്ഷത്രങ്ങൾ കുറുങ്കണ്ണുകളിൽ തെളിയുന്നു.
ബാല്യം പോയ വഴികളിൽ അറിയാതെ ചോർന്ന സന്തോഷങ്ങൾ
വർഷങ്ങൾക്കിപ്പുറം പൊട്ടിച്ചിരിച്ചപ്പോൾ-
നെഞ്ചിൽ കണ്ണീർമുറിവുകളാൽ കാലം നിഴൽ തീർക്കുന്നു!
ഒരു ചിരിയെനിക്കായ് നീ ചുണ്ടിൽ കളങ്കമില്ലാതെ കരുതുമ്പോൾ-
ഇവിടെ നീൾപാതമൊഴിഞ്ഞ സത്യം എനിക്ക് ഭാരമേറുന്നുവെന്നോ?
വഴിയാത്രികൻ തേങ്ങി- രാത്രി പിന്നെയും വന്നു.
പകലിന്റെ നഷ്‌ടം മടിത്തുമ്പിൽ കെട്ടി പാതിരാക്കാറ്റു കണ്ണടച്ചു.
ഈ മൗനം എനിക്കു മാത്രമെന്ന് പാടിയ വിധി-
പാലത്തുമ്പിൽ വെച്ചു വഴിപിരിഞ്ഞു.
നേരം പുലർന്നിട്ടും-വയൽവരമ്പുണർന്നിട്ടും-
വെയിൽപൂത്ത വഴികളിൽ ആരവമൊഴിഞ്ഞില്ല.
ശംഖൊലികൾ മുഴങ്ങിയിട്ടും-ദൈവങ്ങളുണർന്നിട്ടും-
മാന്തളിർ ചുണ്ടുകളിൽ മേഘങ്ങളുറങ്ങിയില്ല.
വീണ്ടും വിധി വിഹിതങ്ങളിൽ മനമിട്ടുരുട്ടി-
വിഹ്വലതകളാൽ വിപരീതപദങ്ങൾ ചൊല്ലി
ജന്മഭൂവിൽ മുറവിളികൾ മുഴക്കി സഹജീവികൾ-
ചുറ്റിനും ചോരചീന്തിച്ചിതറുമ്പോൾ…
കാഴ്‌ചകൾ മറയ്‌ക്കുന്ന അധികാരമിഴികളിൽ കനക്കുന്ന-
ശൂന്യത ബാക്കിയാക്കി കാലം കണ്ണീരൊഴുക്കി കടന്നുപോവുന്നു.
Generated from archived content: poem-jan21.html Author: cuckoo-krishnan