തേക്കിന്‍ കാട്ടില്‍ ഒരു സംഭവം

1969 -ല്‍ ‘ അതിര്‍ത്തി ഗാന്ധി’ എന്നറിയപ്പെടുന്ന അബ്ദുള്‍ ഗാഫര്‍ഖാന്‍ ഇന്ത്യ സന്ദര്‍ശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക്കു പരിചയം കാണില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മഹാത്മാഗാന്ധിയോടൊപ്പം പ്രവര്‍ത്തിച്ച മഹാനായ നേതാവ്. ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവശ്യയിലെ പത്താന്‍ വര്‍ഗ്ഗത്തില്‍ ജനിച്ചവന്‍. ഇന്ത്യന്‍ ദേശീയ സമരത്തില്‍ ആകൃഷ്ടനായി തന്റെ സകല സ്വത്തും ഉപേക്ഷിച്ച് ഗാന്ധിയുടെ യഥാര്‍ത്ഥ അനുയായിയായിത്തീര്‍ന്ന വ്യക്തിയാണദ്ദേഹം.

അങ്ങനെയുള്ള സമരസിംഹവും അഹിംസാമൂര്‍ത്തിയുമായ ഗാഫര്‍ഖാനാണ് 1969-ല്‍ ഇന്ത്യാ ഗവണ്മെന്റിന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യയില്‍ വന്നത്. മഹാത്മജിയുടെ ജന്‍മശതാബ്ദി ആഘോഷങ്ങളില്‍ പകുകൊള്ളുവാനും 1969 ലെ നെഹൃ അവാര്‍ഡ് സ്വീകരിക്കാനുമാ‍ണ് അദ്ദേഹമെത്തിയത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും സന്ദര്‍ശിച്ച അദ്ദേഹത്തിന് അത്ഭുതപൂര്‍വ്വവും ആവേശഭരിതവുമായ വമ്പിച്ച വരവേല്‍പ്പാണ് എല്ലായിടത്തു നിന്നും ലഭിച്ചത്.

അക്കൂട്ടത്തില്‍ അദ്ദേഹം തൃശൂര്‍ പട്ടണവും സന്ദര്‍ശിച്ചു. കാലത്തു പതിനൊന്നുമണിക്ക് തേക്കിന്‍ കാടു മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറിലായിരുന്നു സ്വീകരണവും പ്രസംഗവും. അദ്ദേഹത്തെ കാണാനും കേള്‍ക്കാനും തേക്കിന്‍ കാട് മൈതാനിയിലേക്ക് പൊതുജനങ്ങളും വിദ്യാര്‍ത്ഥികളും ഒഴുകിയെത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ധാരാളം പോലീസുകാരും പോലീസ് ഓഫീസര്‍മാരും ഉണ്ടായിരുന്നു. നിയന്ത്രിക്കലിന്റെ ഭാഗമെന്ന നിലയില്‍ ഒരു എസ്. ഐ. അധികാരത്തിന്റെ ശൗര്യം കാട്ടി. ഒരു കാരണവരെ പിടിച്ചൊരു തള്ള്. ആ പാവം വേച്ചു നിലത്തു വീണുപോയി. ഇതു കണ്ടു നിന്ന സെന്റ് തോമസ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറും എന്റെ സുഹൃത്തുമായ ഡോ. ജോസഫ് കോളേങ്ങാടന്‍ എസ്. ഐ യുടെ നടപടിയില്‍ പ്രതിഷേധിച്ചു.

‘’ നിങ്ങളെന്തു പണിയാണീ ചെയ്യുന്നത്? ഇങ്ങനെയണോ പ്രായമായൊരു മനുഷ്യനോടു പെരുമാറുന്നത്?’‘

‘’ നീ ആരാ ചോദിക്കാന്‍?’‘ നാലു പേര്‍ കേള്‍ക്കെ തന്നെ ചോദ്യം ചെയ്തതില്‍ എസ്. ഐക്ക് അമര്‍ഷം. ”നിനക്കിതിലെന്താ കാര്യം?”

‘’ കണ്ടതിന്റെ കാര്യം പറഞ്ഞതാ’‘

‘’ കൂടുതല്‍ കാര്യങ്ങളൊന്നും അന്വേഷിക്കേണ്ട’‘

‘’ ഒരു പ്രകോപനവുമില്ലാതെ ഈ മനുഷ്യനെ പിടിച്ചു തള്ളിയതു തെറ്റല്ലേ? അല്‍പ്പം മര്യാദയൊക്കെ വേണ്ടേ?’‘

എസ്.ഐ പെട്ടന്ന് ചൂടായി. കണ്ണുകള്‍ ജ്വലിച്ചു. ഭീഷണി മുഴക്കി.

‘’ മര്യാദ ഞാന്‍ പഠിപ്പിക്കും ഏറെ കളിച്ചാല്‍ ആ വാനില്‍ കേറ്റും’‘

‘’ എങ്കില്‍ കയറാം’‘ എന്നായി പ്രൊഫസര്‍. വിദ്യാര്‍ത്ഥികള്‍ ഒച്ചവച്ച് എസ്.ഐ യെ വളഞ്ഞു. അന്തരീക്ഷം വഷളാകുമെന്ന മട്ടായി. അപ്പോഴേക്കും പരിചയമുള്ള സി. ഐ ക്ഷമാപണം നടത്തി. രംഗം ശാന്തമായി. എസ്. ഐ യ്ക്ക് ഒരു ചമ്മല്‍. ഇതാണ് അന്ന് തേക്കിന്‍ കാട്ടില്‍ സംഭവിച്ചത്.

ഈ സംഭവമാണ് ‘ പ്രതികാരം’ എന്ന ഏകാങ്കമെഴുതാന്‍ എനിക്കു പ്രചോദനം തന്നത്. ചിന്തയുടെ ലോകത്ത് ഭാവനയുടെ ചിറകു വിരിച്ചു ഞാന്‍ പറന്നു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതിവൃത്തം വാര്‍ന്നു വീണു. കഥാപാത്രങ്ങള്‍ മനസ്സില്‍ വിരിഞ്ഞു. സംഭവത്തിനു സ്വഭാവികതയുടെ നിറം കൊടുത്തു.

ഏകാങ്കത്തിന്റെ പശ്ചാത്തലം ഹോസ്പിറ്റലിന്റെ പേവാര്‍ഡാണ്. അതിലെ ഒരു മുറിയിലാണ് ആദ്യന്തം നാടകം നടക്കുന്നത്. ബാബു, ഭാരതി, ഡോക്ടര്‍, വിക്രമന്‍, ദാമു എന്നിങ്ങനെ അഞ്ചു കഥാപാത്രങ്ങള്‍. പതിനഞ്ചു വയസുള്ള ബാബു അവശനായി ബെഡ്ഡില്‍ കിടക്കുകയാണ്. അമ്മ ഭാരതി അരികെയുണ്ട്. തലേ ദിവസമുണ്ടായ അത്യാഹിതത്തില്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടതാണ് ബാബു. സബ് ഇന്‍സ്പെക്ടര്‍ വിക്രമന്റെ ഒരേയൊരു മകനാണ് ആ കുട്ടി. സ്ഥലത്തില്ലായിരുന്ന വിക്രമന്‍ ഉത്കണ്ഠയോടെ പേവാര്‍ഡിലേക്ക് ഓടിയെത്തി. ഭാരതി സംഭവം വിവരിച്ചു.

ഭാരതി: ( നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ) നമ്മുടെ മോന്‍ മരിച്ചു പോകേണ്ടതായിരുന്നു. ഇന്നലെ കുളത്തില്‍ കുളിക്കാനിറങ്ങിയതാ. നീന്തി നീന്തി ക്ഷീണിച്ചിരിക്കെ അറിയാതെ കാലുകള്‍ ചണ്ടിക്കൂട്ടത്തില്‍ കുടുങ്ങിപ്പോയി. രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെയായി. ഇവന്‍ മുറവിളി കൂട്ടി കുളക്കടവില്‍ ആ നേരത്ത് ആരുമില്ലായിരുന്നു. വെള്ളം കുറെ കുടിച്ചു. ഒരു വട്ടം മുങ്ങിപ്പൊന്തി വീണ്ടും മുങ്ങിപ്പോകുമ്പോഴേക്കും ഈശ്വരാനുഗ്രഹം കൊണ്ട് ഇവന്റെ സ്കൂളില്‍ പഠിക്കുന്ന ഒരു കുട്ടി ആ വഴി വന്നു. കണ്ടയുടനെ എടുത്തു ചാടി നമ്മുടെ മോനെ കരക്കു കയറ്റി. ( വര്‍ദ്ധിച്ച സങ്കടത്തോടെ) ഒരു മിനിറ്റു കൂടി വൈകിയിരുന്നെങ്കില്‍….

സംഭാഷണം ഇങ്ങനെ നീണ്ടു പോയി. പതിനാറുവയസുള്ള ദാമു എന്ന വിദ്യാര്‍ത്ഥിയാണ് രക്ഷിച്ചത് . സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച ആ കുട്ടിയുടെ ധീരതയും ആത്മധൈര്യവും വിക്രമനെ അത്ഭുതപ്പെടുത്തി. അവനെ കാണാനും നന്ദി പറയാനും ആ ഹൃദയം വെമ്പി. അപ്പോഴേക്കു ദാമു അവിടെക്കു കടന്നുവന്നു ബാബുവിന്റെ സുഖവിവരമറിയാന്‍. ഭാരതിയും പ്രത്യേകിച്ച് വിക്രമനും സ്നേഹവാത്സല്യങ്ങളോടെ ദാമുവിനോടു പെരുമാറി. അതിലൊന്നും താത്പര്യമില്ലാ‍തെ ദാമു ബാബുവിന്റെ കാര്യ മാത്രം അന്വേഷിച്ചു. നിസ്സംഗനേപ്പോലെ നിന്നു . ഇരിക്കാന്‍ പറഞ്ഞിട്ടു കൂട്ടാക്കിയില്ല.

ദാമു: എനിക്ക് സ്കൂളില്‍ പോകണം.

വിക്രമന്‍: അതിന് ഇനിയും സമയമുണ്ടല്ലോ. വേണമെങ്കില്‍ ജീപ്പില്‍ കൊണ്ടുപോയി വിടാം.

ദാമു: ബാബുവിനുവേണ്ടി ഞാനിനി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?

ഭാരതി: മോനല്ല മോനുവേണ്ടി ഇനി ഞങ്ങളാണ് ചെയ്യേണ്ടത്.

ദാമു: ഞാന്‍ പോകട്ടെ

ഭാരതി: ഇങ്ങനെ തിടുക്കമായാലോ? അല്‍പ്പനേരം സംസാരിക്കാന്‍ പോലും നില്‍ക്കാതെ.

ദാമു: എനിക്ക് ഒന്നും സംസാരിക്കാനില്ല. നിങ്ങളോടാരോടുമില്ല ഈ ബാബുവിനോടുമില്ല ഇവനെ രക്ഷിച്ചത് ഇവനോടുള്ള സ്നേഹം കൊണ്ടല്ല. എന്നെപ്പോലുള്ള ഒരു കുട്ടി അപകടത്തില്‍പ്പെട്ടു മരിക്കുന്നതു കാണാനുള്ള വിഷമം കൊണ്ട്. ഞാനെന്റെ അച്ഛന് മരുന്നു വാങ്ങാന്‍ പോവുകയായിരുന്നു അപ്പോഴാണു കണ്ടത്.

വിക്രമന്‍: അച്ഛന് എന്താണ്?

ദാമു: ആസ്ത്മാ രോഗിയാണ്. സുഖമില്ലതെ കിടപ്പിലാ. ബാബുവിനെ രക്ഷിച്ച വിവരം അച്ഛനോടു പറഞ്ഞപ്പോള്‍, വികാരഭരിതനായി നിറഞ്ഞ കണ്ണുകളോടെയാണ് എന്നെ പിടിച്ചു മുത്തിയത്.

വിക്രമന്‍ പോക്കറ്റില്‍ നിന്നും കുറച്ചു രൂപയെടുത്തു ഒരു സമ്മാനമെന്ന നിലയില്‍ ദാമുവിനു നീട്ടി. ദാമു വാങ്ങിയില്ല.

ദാമു: അച്ഛന്‍ എന്നെ മാറോടണച്ചു മുത്തിയപ്പോള്‍ എനിക്ക് ഏറ്റവും വലിയ സമ്മാനം ലഭിച്ചു. അതാണ് ഞാന്‍ വിലമതിക്കുന്ന സമ്മാനം എനിക്കിതു വേണ്ട.

വിക്രന്‍: അതു സാരമില്ല ഇതു വാങ്ങിച്ചോളൂ ഞാനല്ലേ തരുന്നത്.

ദാമു : ( വാങ്ങാതെ) താങ്കളേപ്പോലുള്ള ഒരു ഇന്‍സ്പെക്ടറില്‍ നിന്നും ഇത്രയും കരുണ ഞാന്‍ പ്രതീക്ഷിച്ചില്ല. ഇത്തരം ദയയും സന്മനസും എല്ലാ കാര്യത്തിലും ഉണ്ടായിരുന്നെങ്കില്‍…

വിക്രമന്‍: ( പിടികിട്ടാതെ) മനസിലായില്ല എന്താണിങ്ങനെ പറയാന്‍?

ദാമു: പറയുന്നതില്‍ ക്ഷമിക്കണം. താങ്കളോട് എനിക്ക് വലിയ മതിപ്പില്ല ( വിക്രമനും ഭാരതിയും ബാബുവും ഇതു കേട്ടു അമ്പരന്നു. ദാമു തുടര്‍ന്നു) താങ്കളെ ഞാന്‍ ശരിക്കറിഞ്ഞതു രണ്ടാഴ്ച മുമ്പാണ്. ഇവിടെ ഗാന്ധി ശതാബ്ദി ആഘോഷിച്ച ദിവസം. അന്ന് അദ്ധ്യക്ഷത വഹിക്കാനെത്തിയ ഗാന്ധി ശിഷ്യനായ ആ വലിയ നേതാവിനെ കാണാന്‍ ജനങ്ങള്‍ തിങ്ങിക്കൂടി. അവിടെ വച്ച് ഗാന്ധി ഭക്തനായ ഒരു പാവപ്പെട്ട മനുഷ്യനെ താങ്കള്‍ കഴുത്തിനു പിടിച്ചു തള്ളി. ഒരു തെറ്റും ചെയ്യാത്ത ആ പാവം താങ്കളുടെ നടപടിയില്‍ പ്രതിഷേധിച്ച് എന്തോ പറഞ്ഞു. ഉടനെ പിടിച്ചു വാനില്‍ കയറ്റി. അന്നു രാത്രി താങ്കള്‍ ആ പാവത്തിനെ ലോക്കപ്പിലിട്ടു കഠിനമായി മര്‍ദ്ദിച്ചു. അപ്പോഴും ആ പാവം പ്രതിഷേധിച്ചു. അതിനു ബൂട്സിട്ട കാലുകൊണ്ടു അടിവയറ്റില്‍ ചവിട്ടുകയാണ് ചെയ്തത്.

വിക്രമന്‍: അവന്റെ ധിക്കാരത്തിനുള്ള ശിക്ഷയാണ് കൊടുത്തത്. കുട്ടി ഇതെല്ലാം എങ്ങെനെയറിഞ്ഞു?

ദാമു: (തെല്ലൊരമര്‍ഷത്തോടെ) എങ്ങനെയറിഞ്ഞു എന്നല്ല ആരു പറഞ്ഞു എന്നു ചോദിക്കു! താങ്കള്‍ക്കറിയണോ ഇന്‍സ്പക്ടര്‍ സാര്‍ , ഗാന്ധിഭക്തനായ ആ പാവപ്പെട്ട മനുഷ്യന്‍… മറ്റാരുമല്ല… എന്റെ അച്ഛനാണ്.

( വിക്രമന്‍ നടുങ്ങിപ്പോയി ഭാരതിയും ബാബുവും അന്ധാളിച്ചു) ആസ്ത്മാ രോഗിയായ എന്റെ അച്ഛനെയാണ് താങ്കളടിച്ചത്. ബൂട്സിട്ടു ചവിട്ടിയത് ( പതറിയസ്വരം) അഹിംസാമൂര്‍ത്തിയായ മഹാത്മജിയുടെ ശതാബ്ദി ആഘോഷിക്കുന്ന അവസരത്തില്‍ ഗാന്ധിഭക്തനായ എന്റെ അച്ഛന് താങ്കള്‍ കൊടുത്ത പാരിതോഷികം!

വിക്രമന്‍: ( എന്തുപറയണമെന്നറിയാതെ) ദാമൂ!…ഞാനറിഞ്ഞില്ല.

ദാമു: (വികാരഭരിതനായി) ഞാനറിഞ്ഞു ഇന്‍സ്പക്ടര്‍ സാര്‍ , താങ്കളുടെ മകനാണെന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഞാനിവനെ രക്ഷിച്ചത്. വേണമെങ്കില്‍ , ഇവന്‍ വെള്ളം കുടിച്ച് … മുങ്ങിത്തുടിച്ച് …ശ്വാസം മുട്ടിമരിക്കുന്നതു നോക്കി നിന്നു രസിക്കാമായിരുന്നു. അങ്ങനെ എന്റെ വൈരാഗ്യം തീര്‍ക്കാമായിരുന്നു. ( കണ്ഠമിടറി) പക്ഷെ എന്റെ അച്ഛന്‍ എന്നെ പഠിപ്പിച്ചത് അതല്ല സ്നേഹം കൊണ്ടു പ്രതികാരം ചെയ്യാന്‍ നന്മ കൊണ്ടു പകരം വീട്ടാന്‍ അതാണ് അച്ഛനെന്നെ പഠിപ്പിച്ചത് ഞാനതു ചെയ്തു. ഞാനതില്‍ അഭിമാനം കൊള്ളുന്നു.( തിരിഞ്ഞു താന്‍ രക്ഷിച്ച ബാബുവിനെ നോക്കി) ക്ഷമിക്കണം ബാബു ( വിക്രമനോട് ) പോകട്ടെ സാര്‍.

കണ്ണുതുടച്ചുകൊണ്ടു ദാമു ഇറങ്ങിപ്പോകുന്നു.

ഇവിടെ ഏകാങ്കം തീരുന്നു. അന്നു തേക്കിന്‍ കാട്ടിലുണ്ടായ സംഭവം എന്നിലുണ്ടാകിയ വികാരമാണ് ‘ പ്രതികാര’ മെന്ന നാടകമാക്കി ഞാന്‍ മാറ്റിയത്. എന്നാല്‍ അതു അതേപടി ആവിഷ്ക്കരിക്കുകയല്ല ചെയ്തത്. നാടകം എഴുതി വന്നപ്പോള്‍‍ തികച്ചും പുതുമയുള്ള ഒന്നായി തീര്‍ന്നു. എന്റെ സുഹൃത്തായ പ്രൊഫസര്‍ക്കുണ്ടായ അനുഭവത്തേക്കാള്‍ തള്ളിയിടപ്പെട്ട കാരണവര്‍ക്ക് പ്രാധാന്യം കൊടുക്കണമെന്നു ഞാന്‍ കരുതിയിരുന്നു. പക്ഷെ വിചിത്രമെന്നു പറയട്ടെ നാടകത്തില്‍ കാരണവര്‍ രംഗത്തു വരുന്ന ഒരു കഥാപാത്രമേയല്ല. ജീവിതത്തില്‍ നിന്നു നാടകത്തിലേക്ക് വന്നപ്പോഴുണ്ടായ രാസപരിണാമം!

Generated from archived content: ormakal2.html Author: cl-jose

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English