കലകളിൽ ഏറ്റവും ഇളപ്പം, പല കലകളാൽ പൂർണ്ണത നേടുന്നത്. ശാസ്ര്തവും കലയും കൈകോർക്കുന്നത് ജനങ്ങളെ ഏറ്റം ആകർഷിക്കുന്ന കല. ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്നത്- സിനിമയെക്കുറിച്ച് ആദ്യമേ ഓർക്കുന്നത് ഇതാവാം.
ഒരു നൂറ്റാണ്ടു പിന്നിട്ട സിനിമയ്‌ക്ക് ഇന്നും ഒരു അമീബയുടെ മനസ്സുണ്ട്. നിരന്തരം ഘടനയിൽ മാറ്റങ്ങൾ വരുത്താനുള്ള ഒരു വ്യഗ്രത. കാലത്തിനൊത്ത് ഉറയൂരലുകൾ സിനിമയ്‌ക്കും അനിവാര്യമല്ലേ!
ആദ്യ ഫീച്ചർ ഫിലിമെന്നു പറയാവുന്ന “The great Train robberies” പരിശോധിച്ചാൽ മനസ്സിലാകും, ഇന്നത്തെ ജനപ്രിയ സിനിമയുടെ അംശങ്ങൾ (പഠനസൗകര്യത്തിനു വേണ്ടി നാം Art, main stream, parellel – എന്നിങ്ങനെ തിരിച്ചിരിക്കുന്നു) ഉള്ളതാണെന്ന് – പാട്ട്, ഡാൻസ്, സ്‌റ്റണ്ട്, എന്നിങ്ങനെ….
ആദ്യത്തെ സയൻസ് ഫിക്ഷൻ ഫിലിമെന്നു പറയുന്ന “ A trip to moon”ൽ മാന്ത്രികതയുടെ ഒരു ലോകമുണ്ട് കാഴ്‌ചക്കാരനെ വിസ്മയിപ്പിക്കുന്നത്. (1969ൽ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തുന്നതിനുമുമ്പ്). ആദ്യകാലത്ത് ബുദ്ധിജീവി വിഭാഗം സിനിമയെ ഗൗരവത്തോടെ കണ്ടിരുന്നില്ല പിന്നീട് ഏറ്റവും അധികം പഠനങ്ങൾ നടന്ന Art Form സിനിമയാവാം.
കലയുടെ പ്രാഥമിക ലക്ഷ്യം മനുഷ്യനെ രസിപ്പിക്കുകയെന്നതാകുമ്പോഴും അവന് ഉൾക്കാഴ്‌ച നൽകാനും സിനിമയ്‌ക്കാവുന്നു. സിനിമയെ ഒരു കളക്ടീവ് ആർട്ട് എന്ന് വിളിക്കുമ്പോഴും, സിനിമയുടെ അധിപൻ സംവിധായകൻ തന്നെയാണ്. ജോൺ എബ്രഹാം ഇങ്ങനെ പറഞ്ഞു “I am the Hitler of my cinema”.
അതികായനായ തിരക്കഥാകൃത്ത് “ക്ലോദ്-കാരിയർ” – ലൂയി ബ്യുനുവൽ, മിലോവൻ ഫോർമാൻ തുടങ്ങി യൂറോപ്പിലെ ലോകപ്രശസ്ത സംവിധായകരോടൊപ്പം പ്രവർത്തിച്ചിട്ടുള്ള “കരിയർ” എഴുത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുമ്പോൾ മനസ്സിലാക്കാവുന്നത് തിരക്കഥാകൃത്തിന് പൂർണ്ണമായ് സ്വാതന്ത്ര്യമില്ലെന്നുള്ളതാണ്. സംവിധായകന്റെ ഉള്ളു അറിഞ്ഞുവേണമെഴുതാൻ ഇത് Mastersന്റെ കഥ. മുഖ്യധാര സിനിമയിലോ നിർമ്മാതാവ് നടൻ, നടി ഇപ്പോൾ തീയറ്റർ ഉടമയുടെയും ഇംഗിതം അറിഞ്ഞിരിക്കണം. ഈ സാഹചര്യത്തിലും സിനിമയുടെ ഭാഷയ്‌ക്ക് കോട്ടം തട്ടാതെ എഴുതാൻ കഴിയുമോ?
സാങ്കേതികതയുടെ മുന്നേറ്റത്തിൽ, മുമ്പ് വായന മരിച്ചു, നാടകം മരിച്ചു, ഇപ്പോൾ സിനിമ മരിച്ചു എന്നു പറയുമ്പോഴും സിനിമ മരിച്ചിട്ടില്ലെന്ന വ്യക്തമായ ഉദാഹരണമാണ് പോളിഷ് സംവിധായകനായ ക്രിസ്‌റ്റഫർ കീസ്‌ലോസ്‌വ്‌കിയുടെയും മറ്റു പലരുടെയും സിനിമകൾ.
Art Cinema വിദേശ മേളകളെ ലക്ഷ്യം വയ്‌ക്കുമ്പോൾ, പാരലൽ സിനിമ അഥവാ മധ്യവർത്തി സിനിമ അന്ത്യശ്വാസം വലിക്കുന്നു. തകര മുളക്കുന്നപോലെ പോകുകയും വരികയും ചെയ്യുന്നു എന്ന് വിശാലാർത്ഥത്തിൽ പറയാവുന്ന “A” സിനിമ. പിന്നെ എണ്ണത്തിൽ കൂടുതൽ എങ്കിലും ഏഴോ എട്ടോ ബോക്സ് ഓഫീസ് വിജയമാകുന്ന മുഖ്യധാരാ സിനിമ ഇവയാണ് മലയാളത്തിൽ ഉള്ളത്.
മിഡിൽ സിനിമ, ആർട്ട് സിനിമ ഇവയുടെ നല്ല അംശങ്ങൾ ഉൾക്കൊണ്ട് മുഖ്യധാരാ സിനിമ കുറച്ചൊക്കെ മുന്നോട്ടു പോയിട്ടുണ്ട്. എന്നാൽ ആഖ്യാനത്തിൽ പുലർത്താത്ത വൈവിധ്യമില്ലായ്മ ഇവയുടെ തകർച്ചക്കു കാരണമാവാം, പിന്നെ കേബിൾ ടിവിയുടെ വരവോടെ തുറന്ന വിശാലമായ ഉല്ലാസസാധ്യതയും മറ്റൊരു കാരണമാണ്. ഇതിലുപരി നല്ല സിനിമയെ സ്നേഹിക്കുന്ന സിനിമാ നിർമ്മാതാക്കളുടെ കുറവ്. ഇതിനിടയിൽ മലയാളിക്ക് താങ്ങാവുന്നതിലേറെ ചാനലുകൾ ഉണ്ടെന്നും പറയുന്നു. ഇതേപോൽ ലോകത്തിന്റെ എല്ലായിടത്തും തടുക്കാനാവാത്ത ആഗോളവൽക്കരണത്താൽ സംസ്‌കാരത്തിന്റെ കുഴമറിച്ചിൽ വേഗത്തിലാണ്. ഈ സാഹചര്യത്തിൽ യൂണിവേഴ്‌സൽ ആയി വിൽക്കാവുന്ന കലാമൂല്യം ചോരാത്ത സിനിമകളെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ടെറിറ്റോറിയൽ ചാനലുകൾ സമ്പന്നരാജ്യങ്ങളിൽ വ്യാപകമാണെന്നോർക്കണം. രണ്ടരകോടി മലയാളിക്ക് മൂന്നരക്കോടി മുടക്കിയുള്ള സിനിമാ നിർമ്മാണവും ശ്രേഷ്‌ഠമായ കാര്യമല്ല. സിനിമയെന്നാൽ അതിൽ കലയും കച്ചവടവും ഉണ്ട്. സിനിമയുടെ മാർക്കറ്റിംങ്ങ് തലങ്ങളെക്കുറിച്ചും സിനിമയിലുള്ളവർക്ക് നല്ല ബോധ്യം ഉണ്ടാവണം. നമ്മുടെ സിനിമകൾ ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിലും, ലോകസിനിമയിലും കൂടുതൽ ശക്തിയായ് ഇടപെടാൻ കഴിയട്ടെ എന്ന് നമുക്ക് ആശിക്കാം.
Generated from archived content: essay1_feb5_08.html Author: ck_madhu
Click this button or press Ctrl+G to toggle between Malayalam and English