ഭാവാർദ്രമായ യുഗ്മഗാനത്തിലൂടെ മൂന്നാമത് സംസ്ഥാന പുരസ്‌കാരം നേടിയെടുക്കാനായതിന്റെ സന്തോഷത്തിലാണ് ഗായിക സുജാത. ‘രാത്രിമഴ’യ്‌ക്കുവേണ്ടി രമേശ് നാരായണൻ ചിട്ടപ്പെടുത്തിയ ‘ബാംസുരി ശ്രുതിപോലെ’ സുഹൃത്ത് ശ്രീനിവാസനെ മികച്ച ഗായകനാക്കിയതും മലയാളികളുടെ ഇഷ്ടഗായികയുടെ ആഹ്ലാദം ഇരട്ടിയാക്കുന്നു.
കർണാടക സംഗീത കച്ചേരി അവതരിപ്പിക്കുകയാണ് ഇനി തന്റെ ലക്ഷ്യമെന്ന് സുജാത ചൂണ്ടിക്കാട്ടുന്നു. എന്നാൽ സംഗീത സംവിധാന രംഗത്ത് കൈവയ്‌ക്കാൻ ഗായികയ്‌ക്ക് തീരെ താൽപര്യമില്ല. മകൾ ശ്വേത പിന്നണി ഗാനരംഗത്ത് സജീവമാകുമ്പോഴും സുജാത ഈ രംഗത്ത് മുൻനിരയിൽ തന്നെയുണ്ട്. ശാസ്‌ത്രീയസംഗീതം ഹൃദിസ്ഥമാക്കാൻ മകൾക്ക് പ്രേരകശക്തിയാകുന്നതും മറ്റാരുമല്ല.
ഒൻപതാം വയസിൽ ‘ടൂറിസ്‌റ്റ് ബംഗ്ലാവ്’ എന്ന ചിത്രത്തിൽ ജയഭാരതിക്കുവേണ്ടി ‘കണ്ണെഴുതി പൊട്ടുതൊട്ട്’ എന്ന പാട്ടുപാടിയാണ് സുജാത സിനിമാസംഗീതത്തിൽ ഹരിശ്രീ കുറിച്ചത്. യേശുദാസിനൊപ്പം ഗാനമേളകളിലും സുജാത സാന്നിധ്യമറിയിച്ചു.
പ്രയദർശന്റെ ഹിറ്റ് ചിത്രങ്ങളിലൂടെ രണ്ടാം വരവിന് തുടക്കമിട്ട സുജാതയ്‌ക്ക് പിഃന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എ.ആർ. റഹ്‌മാന്റെ ജനപ്രിയ ഗാനങ്ങൾക്ക് ശബ്ദം പകരാനായത് അന്യഭാഷകളിൽ സുജാതയെ ഡിമാന്റുള്ള ഗായികയാക്കി.
Generated from archived content: cinema4_feb28_07.html Author: cini_vision