സംഗീതജ്ഞരായ അച്ഛനും മകനും വേണ്ടി പിന്നണി പാടി ഗാനഗന്ധർവ്വൻ യേശുദാസും മകൻ വിജയ് യേശുദാസും ശ്രദ്ധനേടുന്നു. വി.എം. വിനു സംവിധാനം ചെയ്യുന്ന ‘സൂര്യൻ’ എന്ന സിനിമയിൽ അച്ഛനും മകനുമായി വേഷമിടുന്ന സായ്‌കുമാറിനും ജയറാമിനുമാണ് യഥാക്രമം യേശുദാസ്, വിജയ് എന്നിവർ ശബ്ദം പകരുന്നത്. ഇളയരാജയുടെ ശിക്ഷണത്തിലാണ് ഇരുവരും പാടുന്നത്. മധു ബാലകൃഷ്ണൻ, മഞ്ജരി തുടങ്ങിയവരും ഗായകനിരയിലുണ്ട്.
പിന്നണിഗാനരംഗത്ത് സജീവമാകുന്ന ആദ്യഘട്ടത്തിൽ തന്നെ വിജയ് യേശുദാസ് പിതാവിനൊപ്പം പിന്നണി പാടിയിട്ടുണ്ട്. വിദ്യാസാഗറിന്റെ ഈണത്തിനൊത്ത് ജയരാജിന്റെ മില്ലേനിയം സ്‌റ്റാർസി‘നുവേണ്ടി ഇരുവരും പാടിയ ’ശ്രാവൺ ഗംഗേ സംഗീത ഗംഗേ‘ മികച്ച ഗാനമായിരുന്നെങ്കിലും ചിത്രത്തിന്റെ പരാജയം തിരിച്ചടിയായി. ദക്ഷിണാമൂർത്തിയുടെ ശിക്ഷണത്തിലാണ് വിജയ് ആദ്യമായി പിന്നണി പാടിയത്.
മലയാളി സംഗീത സംവിധായകരല്ല ഗന്ധർവ്വഗായകന്റെ പുത്രന് മികച്ച പാട്ടുകൾ നൽകിയിട്ടുള്ളതെന്ന് ശ്രദ്ധേയമാണ്. ഇളയരാജയുടെ മനം കവരുന്ന ഗാനങ്ങൾ പുതുമുഖ പിന്നണി ഗായകൻ എന്ന നിലക്ക് വിജയിന് മുതൽക്കൂട്ടായിരുന്നു. ’പൊൻമിടിപ്പുഴയോരത്തി‘ലെ ’ഒരു ചിരികണ്ടാൽ..‘, അച്ചുവിന്റെ അമ്മയിലെ ’ശ്വാസത്തിൻ താളം..‘ എന്നിവ യുവഗായകന്റെ കരിയറിൽ നിർണായകങ്ങളാണ്. യുവഗായികമാരിൽ ശ്രദ്ധേയയായ മഞ്ജരിക്കൊപ്പമാണ് ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ളത്. ’വിനോയാത്ര‘യിലും ശ്രദ്ധിക്കപ്പെടുന്ന ഗാനമാണ് രാജ നൽകിയിട്ടുള്ളത്.
വി.എം. വിനുവിന്റെ ’സൂര്യൻ‘ എന്ന ചിത്രത്തിലും അച്ഛനും മകനും ഒരുമിച്ച് പിന്നണി പാടുന്നു എന്ന നിലയിലും വാർത്താ പ്രാധാന്യം നേടുകയാണ്. ഫാസിൽ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലും ഇവർ ഒരുമിച്ചു പാടിയിരുന്നു.
Generated from archived content: cinema2_apr27_07.html Author: cini_vision