വിടാതെ പിന്തുടരുന്ന ഗോസിപ്പുകളെ ഭയന്ന് മലയാളി സുന്ദരികളായ മീരാജാസ്മിനും നവ്യാനായരും തമിഴകം
വിടാനൊരുങ്ങുന്നു. മീരയുടെ വിവാഹവാർത്ത നിരവധി പ്രാവശ്യം തമിഴ്‌പത്രങ്ങൾ ആഘോഷിച്ചു കഴിഞ്ഞു.
മാതൃഭാഷയിൽ ഇത്തരം ഗോസിപ്പുകളിലൊന്നിലും നായികയാകാത്ത നവ്യാനായർ തമിഴകത്ത് കാലൂന്നിയപ്പോൾ
തന്നെ പ്രണയകഥയിലെ നായികയായി. ഇതൊക്കെയാണ് ഇരുവരുടെയും മാതൃഭാഷയിലേക്കുള്ള തിരിച്ചുവരവിന്
വഴിയൊരുക്കിയിരിക്കുന്നത്. മലയാളത്തിൽ സജീവമാകാനുള്ള നീക്കങ്ങളും ഇരുവരും തുടങ്ങിക്കഴിഞ്ഞു.
ഒടുവിൽ സഹകരിച്ച ‘നേപ്പാളി’യിൽ സ്വിമ്മിംഗ് സ്യൂട്ട് അണിയുന്നതുമായി ബന്ധപ്പെട്ട് സംവിധായകനുമായി
തർക്കമുണ്ടായതോടെയാണ് തമിഴകത്തുനിന്ന് പിൻവലിയാൻ മീര തീരുമാനിച്ചതത്രെ. ഭരത് നായകനാകുന്ന
സിനിമയിൽ അതീവ ഗ്ലാമറസായാണ് മീര പ്രത്യക്ഷപ്പെടുന്നതെന്ന് മാധ്യമങ്ങൾ കൊട്ടിഘോഷിച്ചതും
താൽക്കാലിക പിന്മാറ്റത്തിന് മീരയെ നിർബന്ധിതയാക്കി. എസ്.ജെ സൂര്യ- മീര വിവാഹം ഒരു തമിഴ്‌ദിനപത്രം
വാർത്താ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത് വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. എന്തായാലും പുതിയ
തമിഴ് സിനിമകൾക്കൊന്നും സുന്ദരി ഡേറ്റ് നൽകിയിട്ടില്ല.
‘ഒരേ കടലിലെ’ ദീപ്തിയെ പോലെ ശക്തമായ കഥാപാത്രങ്ങളുമായി മീര ഇനി മലയാളി പ്രേക്ഷകർക്കു മുന്നിൽ
എന്നുമുണ്ടാകും. പൃഥ്വിരാജിന്റെ പുതിയ സിനിമയടക്കം ഒന്നുരണ്ട് പ്രോജക്ടുകൾക്ക് ഡേറ്റ് നൽകി കഴിഞ്ഞു.
സംവിധായകനും നടനുമായ ചേരനുമായി ബന്ധപ്പെട്ട വാർത്തകളാണ് നവ്യയെ ഗോസിപ്പ് കോളങ്ങളിലെ പതിവു
നായികയാക്കിയത്. ‘മായക്കണ്ണാടി’ എന്ന ചേരൻ ചിത്രത്തിന്റെ നിർമാണപങ്കാളിത്തം വഹിച്ചതും തിരിച്ചടിയായി.
മോഹൻലാലിന്റെ അലിഭായി, സുരേഷ്‌ഗോപിയുടെ കിച്ചാമണി എം.ബി.എ എന്നിവയിലൂടെ തിരിച്ചുവരവ്
നടത്തിയ സുന്ദരിയുടെ കൈവശമിപ്പോൾ ‘എസ്.എം.എസ്’ അടക്കം നിരവധി പ്രോജക്ടുകളുണ്ട്.
Generated from archived content: cinema1_oct6_07.html Author: cini_vision