മോഹൻലാൽ എന്ന അഭിനേതാവിന്റെ കരിയറിൽ നിർണായകങ്ങളാണ് ലോഹിതദാസിന്റെ തൂലികയിൽ വിരിഞ്ഞ നായകകഥാപാത്രങ്ങൾ. നീണ്ട ഇടവേളയ്‌ക്കുശേഷം ലോഹിതദാസും മോഹൻലാലും ഒന്നിക്കുന്നത് അതുകൊണ്ടു തന്നെ വൻ വാർത്താപ്രാധാന്യമർഹിക്കുന്നു. ലോഹി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭീഷ്മരി’ൽ ലാലിന് വേറിട്ടകഥാപാത്രമാണ് ലഭിച്ചിട്ടുള്ളത്. നേരത്തെ മമ്മൂട്ടിയെ നായകനാക്കി പ്ലാൻ ചെയ്ത പ്രോജക്ടാണ് കൈമറിഞ്ഞ് മോഹൻലാലിൽ എത്തിയിരിക്കുന്നത്. ജോണി സാഗരിക നിർമിക്കുന്ന സിനിമയിൽ ലാലിന്റെ നായികയെയും മറ്റഭിനേതാക്കളെയും തീരുമാനിച്ചുവരുന്നു. അണിയറ പ്രവർത്തകരുടെ കാര്യത്തിലും അന്തിമതീരുമാനമായിട്ടില്ല.
‘കിരീട’ത്തിലെ സേതുമാധവൻ, ‘ദശരഥ’ത്തിലെ രാജീവ്, ‘ഹിസ് ഹൈനസ് അബ്ദുള്ള’യിലെ അബ്ദുള്ള, ‘കമലദള’ത്തിലെ നന്ദഗോപൻ തുടങ്ങി മലയാളമനസിൽ എന്നെന്നും തങ്ങിനിൽക്കുന്ന ലോഹിയുടെ എത്രയെത്ര നായകന്മാർക്കാണ് സൂപ്പർതാരം ജിവനേകിയത്. ‘ഭരത’ത്തിനു വേണ്ടി ലോഹി സൃഷ്ടിച്ച ഗോപിനാഥൻ ലാലിന് ആദ്യമായി ദേശീയ പുരസ്‌കാരവും നേടിക്കൊടുത്തു.
സംവിധാനരംഗത്തേക്ക് ചുവടുമാറിയ ലോഹിതദാസ് ‘കന്മദ’ത്തിൽ ശ്രദ്ധേയറോളാണ് ലാലിനുവേണ്ടി നീക്കിവച്ചത്.
Generated from archived content: cinema1_mar5_08.html Author: cini_vision